ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Sunday, April 24, 2011

ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന


ദൃശ്യഭാഷയുടെ ധൈഷണിക വാ‍യന

വനിതാ
സാഹിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പിന്റെയും ചലച്ചിത്ര മേളയുടെയും പശ്ചാത്തലത്തിൽ എഴുതുന്നതാണ് കുറിപ്പ്. 2011 ജനുവരി 22,23 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചലച്ചിത്ര പഠനക്യാമ്പും, 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഇങ്ങനെ ഒരു പരിപാടി നടക്കുന്നുവെന്നറിഞ്ഞപ്പോൾ സ്ത്രീകൾക്ക് മാത്രമായി ഒരു ചലച്ചിത്ര പഠന ക്യാമ്പിന്റെയും മറ്റും പ്രസക്തി എന്താണ് എന്ന ചോദ്യം ചില ഭാഗങ്ങളിൽ നിന്നും ഉയർന്നുകേൾക്കുകയുണ്ടായി. സ്ത്രീശാക്തീകരണത്തിന്റെ ഈ കാലത്ത് അത്തരം ഒരു ചോദ്യത്തിനെന്തു പ്രസക്തി എന്ന മറുചോദ്യം കൊണ്ട് നേരിടാവുന്നതെയുള്ളൂ. എന്നാൽ അങ്ങാനെയൊരു മറുചോദ്യം ഉന്നയിച്ച് ഒഴിഞ്ഞു മാറുന്നത് ഈ ഒരു വിഷയത്തിൽ നല്ലൊരു ചർച്ച്യ്ക്കുള്ള അവസരം നഷ്ടപ്പെടുത്തും. അതുകൊണ്ടുകൂടിയാണ് ഈ കുറിപ്പ് കോറിയീടുന്നത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവ ശാസ്ത്രപരമായ വ്യത്യാസത്തെ പടേ നിരാകരിച്ചുകൊണ്ട് സ്ത്രീപക്ഷ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്ത്രീപുരുഷ സമത്വ വാദങ്ങളിലും ഏർപ്പെടുന്നവർക്ക് മാത്രമേ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം സംരംഭങ്ങളെ വിമർശിക്കുവാൻ സാധിക്കൂ. നൂറ്റാണ്ടുകളായി പുരുഷാധിപത്യത്തിൻ കീഴിൽ അടിച്ചമർത്തപ്പെട്ടും പുരുഷന്റെ കൌതുവസ്തുവായും ഉപഭോഗ വസ്തുവായും ജീവിച്ചും പോന്നതിന്റെ ഫലമായി സ്ത്രീകളിൽ സാമൂഹ്യമായും മാനസികമായും ഉണ്ടായിട്ടുള്ള പ്രത്യാഘാതങ്ങളെ പരിശോധനാ വിധേയമാക്കുന്നിടത്ത് നിന്നാണ് ശരിയായ സ്ത്രീപക്ഷചിന്ത ആരംഭിക്കുന്നത്. സ്ത്രീപുരുഷ കാഴ്ചപ്പാടുകളിൽ ജൈവികവ്യതിയാനത്തിൽ അധിഷ്തിതമായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചരിത്രപരവും സാമൂഹ്യവുമായ ചില ഘടകങ്ങളുടെ സ്വാധീനത്താലും സ്ത്രീകളുടെ കാഴ്ചപ്പാടുകളിൽ വേറിട്ട അംശങ്ങൾ ഉണ്ടാകും. ഇത് രണ്ടായാലും സ്ത്രീപക്ഷചിന്തകൾക്ക് പ്രാധാന്യമുണ്ട്. സ്ത്രീയും പുരുഷനും ജൈവികമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാ‍ണ് സ്ത്രീപുരുഷ സമത്വം എന്ന അവകാശസ്ഥാപനത്തിലേയ്ക്ക് നയിക്കുന്നതുതന്നെ! അതുകൊണ്ട് ഏതെങ്കിലും മേഖലയിൽ സ്ത്രീകളുടേതു മാത്രമായ സംരംഭങ്ങളും കൂട്ടായ്മകളും ഉണ്ടാകുന്നതിനെ നിരാകരിക്കെണ്ട കാര്യമില്ല. ഈ ഒരു വിചാരത്തിൽ നിന്നുകൊണ്ടാണ് സിനിമയെയും സ്ത്രീകളെയും ബന്ധപ്പെടുത്തി ഈ കുറിപ്പ് തുടരുന്നത്.

ചലച്ചിത്രം ഒരു ഇലക്ട്രോണിക്ക് മാദ്ധ്യമമാണ്. അത് ശാസ്ത്രത്തിന്റെ ഒരു വലിയ നേട്ടമാണ്. ചലിക്കുന്ന കാഴ്ചകളെ ശബ്ദസഹിതം പിന്നീട് കാണാൻ പാകത്തിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന അദ്ഭുതകരമായ കണ്ടുപിടുത്തം. ആധുനിക മനുഷ്യജീവിതത്തെ അളവറ്റ് സ്വാധീനിക്കാൻ പോന്ന ഒരു മാദ്ധ്യമമായി ചലച്ചിത്രം മാറിയതിൽ അതിശയിക്കാനില്ല. ശാസ്ത്രത്തിന്റെ ഏതുനേട്ടവും ശാസ്ത്രത്തെ അംഗീകരിക്കാത്തവർ കൂടി അനുഭവിക്കും എന്നതിൽ സംശമില്ല. സിനിമയും അങ്ങനെ തന്നെ. ഒരു ഇലക്റ്റ്ട്രോണിക്- സാങ്കേതിക മാദ്ധ്യമം എന്നതിനപ്പുറം സിനിമ ഒരു കലയാണ്. കേവലം ഒരു കല മാത്രമല്ല, സാഹിത്യം ഉൾച്ചേർക്കപ്പെടുന്ന കല. ഒരു സഹിത്യശില്പം എന്നു പറഞ്ഞാലും തരക്കേടില്ല. സിനിമ ഒരു കലയും സാഹിത്യവും ആകുന്നിടത്താണ് മറ്റേതൊരു കലയെയും സാഹിത്യശാഖയെയുംക്കുറിച്ച് ചോദിക്കുന്ന ഒരു ചൊദ്യം സിനിമയെക്കുറിച്ചും ഉണ്ടാകുന്നത്? കല വിജ്ഞാനത്തിനോ വിനോദത്തിനോ? അതോ കല കലയ്ക്കുവേണ്ടിത്തന്നെന്ന നിലപാടിൽ ഊന്നി ഒരു ദിശയിലൂടെ സിനിമയെയും നോക്കിക്കണ്ടാൽ മതിയോ? ഏതൊരു കലയിലും സഹിത്യവും വിജ്ഞാനവും വിനോദവും ഉൾച്ചേർന്നിരിക്കുന്നുവെന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നിടത്ത് കലയും സാഹിത്യവും എന്തിനു വേണ്ടി എന്ന ചോദ്യത്തിന് ലളിതമായ ഒരു ഉത്തരം നൽകി പിൻ വാങ്ങാൻ കഴിയില്ല. സിനിമയെ സംബന്ധിച്ചാകുമ്പോൾ പ്രത്യേകിച്ചും. കലയും സാഹിത്യവും മനുഷ്യനെ വിനോദിപ്പിച്ച് അവന്റെ മനസിന്റെ പിരിമുറുക്കം കുറയ്ക്കാൻ മാത്രമല്ല ഉതകുന്നത്. അവ മനുഷ്യന്റെ ചിന്തകളെ ഉദ്ദീപിപ്പിക്കുവാനും സഹായിക്കും. അവ മനുഷ്യനെ ബൌദ്ധികവും വൈജ്ഞാനികവുമായ വികാസത്തിലേയ്ക്ക് നയിക്കും.

ഏതൊരു കലയെയും സാഹിത്യത്തെയും രണ്ടുതരത്തിൽ സമീപിക്കുന്നവർ ഉണ്ട്. ഒന്ന് നേരം പോക്കിനു വേണ്ടിയുള്ള ആസ്വാദനം. മറ്റൊന്ന് ഗൌരവബുദ്ധ്യാ ധൈഷണികതയിലൂന്നി ആസ്വദിക്കുക. ഇതിൽ ആദ്യത്തേത് കേവലം വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനമാണ്. രണ്ടാമത്തേതാകട്ടെ വിജ്ഞാനത്തിന്റെ സാദ്ധ്യതകളെ കൂടി കണക്കിലെടുത്തുകൊണ്ടുള്ള ആസ്വാദനമാണ്. വിജ്ഞാനം എന്നുള്ളിടത്ത് ഒരു കലാ സാഹിത്യ സൃഷ്ടിയിൽ നിന്നും ലഭിക്കുന്ന ഏതെങ്കിലും അറിവു മാത്രമല്ല, കലാ -സാഹിത്യ ശാഖയുടെതന്നെ സാദ്ധ്യതകളെ കൂടി മനസിലാക്കുക എന്നതും അടങ്ങിയിരിക്കുന്നു. ഇതിൽ ധൈഷണികമായ ഒരു തലത്തിൽ നിന്നുകൊണ്ട് കലയെയും സാഹിത്യത്തെയും നോക്കിക്കാണുകയാണ്. വിനോദത്തിനു വേണ്ടിയുള്ള ആസ്വാദനം വളരെ ലാഘവത്തോടെ നിർവ്വഹിക്കാം. എന്നാൽ ഗൌരവ ബുദ്ധ്യാ ഇവയെ സമീപിക്കുമ്പോൾ അത് വെറും ലളിതമായ ഒരു ആസ്വാദനം ആയിരിക്കില്ല. അതിന് അല്പം ബുദ്ധിപരമായ വ്യായാമം ആവശ്യമായി വരും. ഉദാഹരണത്തിന് വിനോദത്തിനു വേണ്ടി ഒരു സഹിത്യ രചന വായിക്കുമ്പോൾ ഒരിരിപ്പിൽ ഇരുന്ന് ഒറ്റ വായന കൊണ്ട് ആസ്വാദനത്തിന്റേതായ ഒരു വായനാനുഭവം സാദ്ധ്യമാക്കാം. ധൈഷണിക വായനയിൽ വായിക്കപ്പെടുന്ന രചനയുടെ മൌലികത, അതിന്റെ സാഹിത്യ മൂല്യം, അത് നൽകുന്ന സന്ദേശം, പ്രസ്തുത സാഹിത്യ ശാഖയ്ക്ക് രചന പുതുതായി എന്തെങ്കിലും ഒരു സംഭാവന നൽകുന്നുണ്ടെങ്കിൽ അത് തുടങ്ങി ഒട്ടേറെ കാര്യങ്ങളെ പരിശോധിച്ചുകൊണ്ടാകും അത് വായിച്ചു പോകേണ്ടത്. എന്നാൽ എല്ലാ സാഹിത്യസൃഷ്ടികൾക്കും ധൈഷണിക മൂല്യം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ ഗൌരവമായ സമീപനം ആവശ്യപ്പെടുന്ന സൃഷ്ടികൾ അങ്ങനെ തന്നെ വായിക്കപ്പെടുന്നതും മറിച്ച് ലാഘവത്തൊടെ അതിന്റെ വിനോദ മൂല്യത്തിൽ മാത്രം ഊന്നി നിൽക്കുന്നതും തമ്മിൽ വ്യതാസമുണ്ട്.

ചുരുക്കത്തിൽ കലയെയും സാഹിത്യത്തെയും ഗൌരവ ബുദ്ധ്യാ സമീപിക്കുന്നവർക്ക് ബൌദ്ധികവും വൈജ്ഞാനികവുമായ ചില ചുമതലകൾ വന്നുചേരുന്നു. ആസ്വാദനക്ഷമതയും ധൈഷണികപിൻബലവും കൂടി ഉൾക്കൊണ്ട് ഒരു കലാ- സാഹിത്യസൃഷ്ടി എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നിടത്ത് സൃഷ്ടികർത്താവിനും ആസ്വാദകനും അത് കൂടുതൽ സംതൃപ്തിയും ബൌദ്ധികമായ പുത്തനുണർവ്വും പ്രദാനം ചെയ്യുന്നു. സൃഷ്ടികർത്താവിന്റെയും ആസ്വാദകന്റെയും ബൌദ്ധികമായ വളർച്ചയ്ക്കും വികാസത്തിനും കൂടി ഇത് കാരണമാകും. ഇപ്പോൾ നമ്മൂടെ കഥകളി എന്ന കലയുടെ കാര്യമെടുത്താൽ അതുസംബന്ധിച്ച് ഒരു ചൊല്ലുതന്നെയുണ്ട്. കഥയറിയാതെ ആട്ടം കാണുകയെന്ന്. അതായത് കഥകളി ശരിക്ക് ആസ്വദിക്കണമെങ്കിൽ കഥയറിയണം. എന്നാൽ കഥയറിയാതെയും കഥകളിയെക്കുറിച്ച് യാതൊന്നും അറിയാതെയും കഥകളി കാണുന്നവർ ഉണ്ട്. എന്നാൽ കഥയും കഥകളിയും എന്തെന്ന് അറിഞ്ഞ് ആ‍ കല ആസ്വദിക്കുന്നതും വെറും കൌതുകത്തിനും വിനോദത്തിനും വേണ്ടി ആസ്വദിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഇത് എല്ലാ കലകൾക്കും സാഹിത്യശാഖകൾക്കും ബാധകമാണ്. സിനിമയെയും ഇതിൽനിന്ന് മാറ്റി നിർത്താൻ കഴിയില്ല. കാരണം സിനിമ സാങ്കേതികവിദ്യയുടെ കലയാണ്. നിരവധി സങ്കേതങ്ങൾ സമന്വയിപ്പിക്കുമ്പോഴാണ് ഒരു സിനിമ രൂപപ്പെടുന്നത്. ഒരു സിനിമയുടെ വിജയത്തിന് അതിന്റെ പിന്നിൽ നടക്കുന്ന സാങ്കേതികമായ പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ട്. മാത്രവുമല്ല ശാസ്ത്രം കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കുന്ന മുറയ്ക്ക് സിനിമയിൽ ഉപയോഗിക്കവുന്ന സങ്കേതങ്ങളുടെ സാദ്ധ്യത വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. അതുകൊണ്ട് ഒരു സിനിമ ആസ്വദിക്കുവാൻ ഗൌരവ ബുദ്ധ്യാസമീപിക്കുന്നവർക്ക് സാങ്കേതിക മികവുകൾ കൂടി കണക്കിലെടുക്കേണ്ടിവരും.പ്രത്യേകിച്ചും സിനിമ ഒരുപാട് സങ്കീർണ്ണമായ സങ്കേതങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന ഒരു സാഹിത്യശില്പം ആകുമ്പോൾ. കേവലം സാങ്കേതികതയിൽ ഊന്നി നിന്ന് സിനിമയെ നോക്കിക്കാണണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്.

സിനിമ ഒരു കലയാണ്. സിനിമയ്ക്ക് ഒരു പ്രമേയം ഉണ്ടാകും. പ്രമേയമാണ് അതിലെ സാഹിത്യം. കഥയായും തിരക്കഥയായും കവിതയായും പ്രമേയം അതിൽ ഉൾച്ചേർന്നിരിക്കും. സിനിമയെ സാങ്കേതികമായി കൂടുതൽ അടുത്തറിഞ്ഞ സംവിധായകന്റെ കലാബോധവും കാഴ്ചപ്പാടുമാണ് ഒരു സിനിമ എങ്ങനെ സ്ക്രീനിൽ വായിക്കപ്പെടണം അഥവാ പ്രേക്ഷണം ചെയ്യപ്പെടണം എന്നു നിർണ്ണയിക്കുന്നത്. പക്ഷെ സംവിധായകനും രചയിതാക്കളും വിചാരിക്കുന്നതുപോലെ അത് അഭ്രപാളികളിൽ എത്തണമെങ്കിൽ എണ്ണപ്പെട്ട സാങ്കേതങ്ങൾ അഥവാ ടൂളുകളും അവയിൽ വൈദദ്ധ്യം നേടിയ പിന്നണി പ്രവർത്തകരും ഒരുപാട് വിയർപ്പൊഴുക്കണം. അപ്പോൾ സിനിമ എന്നത് സംവിധയകന്റെ മാത്രമോ രചയിതാവിന്റെ മാത്രമോ നിർമ്മാതാവിന്റെ മാത്രമോ ആയ ഒരു കലയായി പരിഗണിയ്ക്കാനാകില്ല. അത് കൂട്ടായ്മയുടെ കലയാണ്. എത്രയോപേരുടെ വിവിധ തലങ്ങളിലുള്ള ശാരീരികവും മാനസികവുമായ അദ്ധ്വാനത്തിനൊടുവിലാണ് ഒരു സിനിമ അഭ്രപാളികളിൽ കാഴ്ചക്കാരനു മുന്നിൽ എത്തുന്നത്. ഇത് സങ്കീർണ്ണമായ നിർമ്മാണഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കലയാണ്. അത് വിനോദസിനിമയായാലും ധൈഷണികത ഉൾക്കൊള്ളുന്ന സിനിമയായാലും. ഇവിടെ പറഞ്ഞു വരുന്നത് ഒരു സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെടുന്നവർ അതിന്റെ ഓരോ മേഖലയിലും വൈദഗ്ദ്ധ്യം നേടിയവർ ആയിരിക്കും; എന്നാൽ വേണ്ടതെല്ലാം ഒത്തുചേർന്ന് ഒരു അന്തിമോല്പന്നമായി അത് പ്രേക്ഷകനു മുന്നിൽ എത്തുമ്പോൾ പ്രേക്ഷകന് ചലച്ചിത്രം അത് ചെറിയ ഒരു ചിത്രമാകട്ടെ മുഴുനീളൻ സിനിമയാകട്ടെ സീരിയലുകളാകട്ടെ, അത് ആസ്വദിക്കുവാൻ എന്തെങ്കിലും പരിശീലനം ആവശ്യമുണ്ടോ എന്നതിനെക്കുറിച്ചാണ് ഇവിടെ പറഞ്ഞുവരുന്നത്.

തീർച്ചയായും ഒരു സിനിമ കാ‍ണാൻ സിനിമയുടെ എല്ലാ സാങ്കേതികവശങ്ങളും അക്കാഡമിക്കലായി പഠിക്കണമെന്നില്ല. മറ്റേതൊരു കലയ്ക്കും ഇങ്ങനെ ഒരു മുൻ ഉപാധി ഇല്ലതന്നെ. എന്നാൽ ഒരു കലയെയും അതിന്റെ സാദ്ധ്യതകളെയും അടുത്തറിഞ്ഞ് ആസ്വദിക്കുന്നതിൽ ഉള്ള മെച്ചങ്ങളെ ഉയർത്തിക്കാട്ടേണ്ടതുണ്ട്. ഒരു വിനോദസിനിമ ആസ്വദിയ്ക്കുന്നതിന് ഒരു കാഴ്ചക്കാ‍രനായി മുന്നിൽ ഇരുന്നു കൊടുക്കണം എന്നതിനപ്പുറം ഒരു മുൻ ഉപാധിയും ഇല്ല. എന്നാൽ കേവലവിനോദത്തിനു വേണ്ടി മാത്രമല്ല ഇവിടെ സിനിമകൾ നിർമ്മിക്കപ്പെടുന്നത്. ധൈഷണിക തലത്തിൽ നിന്ന് ഗൌരവ പൂർവ്വം സൃഷ്ടിക്കപ്പെടുന്ന സിനിമകളും ഉണ്ട്. ഇത്തരം ഒരു വേർതിരിവ് അതായത് വിനോദ ചിത്രങ്ങളും പലരും ബുദ്ധിജീവി ചിത്രങ്ങൾ എന്ന് പരിഹസിക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങളും എന്ന തരംതിരിവ് സിനിമയുടെ ആവിർഭാവ കാലഘട്ടം മുതൽക്കുള്ളതാണ്. സിനിമയുടെ വിനോദമൂല്യം ഇവിടെ നിരാകരിക്കുന്നില്ല. വിനോദ മൂല്യമാണ് സിനിമയെ ഒരേസമയം ജനകീയവും തദ്വാരാ ഒരു വ്യവസായവുമാക്കിത്തീർക്കുന്നത്. ആധുനിക കാലത്തെ ഏറ്റവും വലിയ ജനപ്രിയ കല സിനിമ തന്നെയാണ്. അത് ആർട്ട് സിനിമകളായാലും കച്ചവട സിനിമകൾ ആയാലും. സാമൂഹ്യ പ്രതിബദ്ധതയുടെയും ധൈഷണികാംശങ്ങളുടെ ദൃശ്യവൽക്കരണത്തിന്റെയും സിനിമയുടെ സംവേദന ക്ഷമതയുടെയും മറ്റും സാദ്ധ്യതകൾ മുൻനിർത്തി നിർമ്മിക്കുന്ന സിനിമകൾ കാല ദേശാതിവർത്തികളാണ്. അവ ഗൌരവമായ കാഴചയെ ആവശ്യപ്പെടുന്നവയാണ്. അതിനാകട്ടെ സിനിമയുടെ വിവിധ തലങ്ങളെക്കുറിച്ച് സാമാന്യമായ ഒരു പരിജ്ഞാനം അവശ്യം വേണ്ടതും തന്നെയാണ്. ഇവിടെയാണ് ചലച്ചിത്ര ശില്പശാലകളുടെയും ഫിലിം ഫെസ്റ്റിവെലുകളുടെയും ഓപ്പൺഫോറത്തിന്റെയും ഒക്കെ പ്രസക്തി. ദൃശ്യഭാഷയുടെ സാദ്ധ്യതകളെ സംബന്ധിച്ച് ഒരു സാമാന്യ ജ്ഞാനം ഒരു പ്രേക്ഷകന് ഉണ്ടാകുന്നത് സിനിമയെ ശരിയായി ആസ്വദിക്കുവാനും വിലയിരുത്താ‍നും സഹായിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായ ഒരു പരിശീലനത്തിന്റെ ആവശ്യമെന്ത് എന്നതാണ് ചിലർ ഉയർത്തുന്ന ചോദ്യം. സ്ത്രീകളുടെയും പുരുഷന്മാരുടെയും കാഴ്ചകൾ തമ്മിലെന്ത് വ്യത്യാസം എന്നതായിരിക്കാം ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മിൽ കഴ്ചകൾ സംബന്ധിച്ച് വ്യത്യാസമില്ല. പക്ഷെ കാഴ്ചപ്പാടുകൾ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ട്. ഇത് എല്ലാ കാര്യത്തിലും ഉള്ളതല്ല. എങ്കിലും ചില കാര്യങ്ങളിൽ അതുണ്ട്. അതിന്റെ കാരണങ്ങൾ പലതാണ്.

സ്ത്രീപുരുഷസമത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളെ നിരാകരിക്കാൻ പാടുള്ളതല്ല. സ്ത്രീപുരുഷ വിവേചനമെന്ന ജൈവികേതരമായ സമീപനങ്ങളുമായി ബന്ധപ്പെട്ടാണ് സ്ത്രീപുരുഷ സമത്വം സംബന്ധിച്ച ആശയങ്ങൾ ഉരുത്തുരിഞ്ഞു വരുന്നത്. അല്ലാതെ സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ വ്യത്യാസത്തിന്റെ നിഷേധമല്ല അത്. സ്ത്രീയും പുരുഷനും തമ്മിൽ കാഴ്ചപ്പാടുകളിൽ വ്യത്യാസങ്ങൾ ഉണ്ട്. കാഴ്ചപ്പാടുകളിലുള്ള വ്യത്യാസങ്ങളിൽ പലതും ജൈവികമായ സ്ത്രീപുരുഷ വ്യത്യാസങ്ങൾ മൂലം ഉണ്ടാകുന്നതല്ല. സ്ത്രീകളുടെ സാമൂഹ്യ സാഹചര്യങ്ങളാൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ ആണ്. ന്നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ഒരു വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും മറിച്ച് എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്ന പുരുഷ വർഗ്ഗത്തിന്റെ കാഴ്ചപ്പാടുകളും തമ്മിൽ വ്യതിരക്തതകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. നമ്മുടെ സ്ത്രീകൾ കാഴ്ചകൾ കാണുന്നതിലും കലാസാഹിത്യാദികൾ ആസ്വദിക്കുന്നതിലും പുരുഷനെ അപേക്ഷിച്ച് പ്രത്യേകതകൾ ഉണ്ട്. അത് നിഷേധിച്ചിട്ടു കാര്യമില്ല.

എന്തുകൊണ്ടാണ്
നമ്മുടെ സ്ത്രീകൾ ഗൌരവ ബുദ്ധ്യാ സിനിമയെയും മറ്റ് കലാസാഹിത്യാദികളെയും സമീപിക്കാത്തത്? അവർ പൈങ്കിളി സീരിയലുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നതെന്തുകൊണ്ടാണ്? അവരുടെ ജീവിതവീക്ഷണം വല്ലാതെ ചുരുങ്ങിപ്പോകുന്നതെന്തുകൊണ്ടാണ്? ഇത് സ്ത്രീപുരുഷ വിവേചനം എന്ന നൂറ്റാണ്ടുകളുടെ യാഥാർത്ഥ്യം മുൻനിർത്തി സാമൂഹ്യശാസ്ത്രപരമായി പരിശോധിക്കപ്പെടേണ്ട ഒന്നാണ്. എന്തുകൊണ്ടാണ് ബുദ്ധിപരമായ ഒരു വ്യായാമത്തിനും നമ്മുടെ സ്ത്രീസമൂഹം തയ്യാറാകാത്തത്? സ്ത്രീകൾക്ക് വേണ്ടിയുള്ള ചലച്ചിത്ര പഠന ക്യാമ്പുകളുടെയും മറ്റും പ്രസക്തി. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിദ്ധ്യം ഉണ്ട്. എന്നാൽ സിനിമയുടെ മേഖലയിൽ മാത്രം സ്ത്രീ സാമീപ്യം പുരുഷനെ അപേക്ഷിച്ച് വളരെ കുറവാണ്. സ്ത്രീകൾ മാറ്റിനിർത്തപ്പെട്ട ഒരു മേഖലയാണിത്. അല്ലെങ്കിൽ നോക്കൂ, സിനിമകളിൽ സ്ത്രീകൾ എത്രപേർ സംവിധായകരാകുന്നു? എത്രസ്ത്രീകൾ സിനിമയ്ക്ക് കഥയോ തിരകഥയോ എഴുതിയിട്ടുണ്ട്? കുറെ നടിമാർ ഉണ്ടാകുന്നുവെന്നതു നേര്. അവർ ബഹുഭൂരിപക്ഷവും സിനിമയെ പണം നേടാനുള്ള ഉപാധി എന്ന നിലയിൽ അല്ലാതെ ഗൌരവ ബുദ്ധിയോടെ കാ‍ണുന്നവരേ അല്ല. സിനിമയുടെ ധൈഷണികവും സാങ്കേതികവുമായ ഏതേതു മേഖലകളിലാണ് ഇന്ന് നമ്മുടെ സ്ത്രീകൾ കടന്നുചെന്നിട്ടൂള്ളത്? അവരെന്തുകൊണ്ടാണ് ധൈഷണികമായി ഒരു സിനിമയെ സമീപിക്കുകയോ വായിക്കുകയോ ചെയ്യാത്തത്? ഇത്തരം ചില ചോദ്യങ്ങൾക്ക് നാം ശരിയായ ദിശകളിലൂടെ ചെന്ന് ഉത്തരം കാണേണ്ടതും പരിഹാരം കാണേണ്ടതും സ്ത്രീശാക്തീകരണത്തിന്റെ ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. നമ്മുടെ സിനിമകൾ എല്ലാം വീരപുരുഷനായക സങ്കല്പത്തിൽ അധിഷ്ഠിതമാണ്. പുരുഷകേന്ദ്രീകൃതമായ പ്രമേയമാണ് മിക്കവറും എല്ലാ സിനിമകളും കൈകാര്യം ചെയ്യുന്നത്. സ്ത്രീപക്ഷ സിനിമകളോ സ്ത്രീകേന്ദ്രീകൃതമായ പ്രമേയങ്ങളുൾക്കൊള്ളുന്ന സിനിമകളോ വളരെ കുറവാണ്. സിനിമയിൽ സ്ത്രീകളുടെ ധൈഷണിക സാന്നിദ്ധ്യം ഇല്ലാത്തതും ഇതിനൊരു കാരണമാണ്.

വനിതകൾക്ക് മാത്രമായി ഒരു ചലച്ചിത്രപഠനക്യാമ്പ് എന്തിന് എന്ന ചോദ്യത്തിനുള്ള ഒരു ഉത്തരം വനിതകൾ ഒരു സിനിമ നിർമ്മിക്കുമ്പോഴും അവർ ഒരു സിനിമ വായിക്കുമ്പോഴും അതായത് കാണുമ്പോഴും ഉള്ള വ്യത്യാസങ്ങൾ തിരിച്ചറിയുക എന്നതും കൂടിയാണ്. തീർച്ചയായും ഒരു തിരക്കഥ ഒരേ സമയം ഒരു സ്ത്രീയും മറ്റൊരു പുരുഷനും സിനിമയാക്കി മാറ്റുമ്പോൾ അവ തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടാകും. വ്യത്യാസങ്ങളിൽ ചിലതെങ്കിലും ഒരാൾ പുരുഷനും മറ്റൊരാൾ സ്ത്രീയും ആയതുകൊണ്ട്തന്നെ ഉണ്ടാകുന്നതായിരിക്കും. നിലയിൽ വനിതകൾക്കു മാത്രമായി ഒരു ശില്പ ശാല നടത്തുമ്പോൾ അത് സ്ത്രീകൾ മാറ്റി നിർത്തപ്പെട്ട ഒരു മേഖലയിൽ പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ്. തീർച്ചയായും സിനിമയുടെ മേഖലയിലും വേർതിരിച്ചറിയാൻ കഴിയുന്ന സ്ത്രീസ്പർശം ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങൾ നൽകേണ്ടതുണ്ട്. വനിതാ സാഹിതി ഇത്തരം ഒരു പരിശ്രമത്തിലാണ്.അതിന്റെ ഭാഗമായി തന്നെയാണ് സ്ത്രീകൾക്ക് വേണ്ടി ശില്പശാല സംഘടിപ്പിക്കപ്പെടുന്നതും. 2011 ജനുവരി 22, 23 തീയതികളിൽ ആണ് വനിതകൾക്കായുള്ള ചലച്ചിത്ര പഠന ക്യാമ്പ്. 2011 ഫെബ്രുവരി 25, 26, 27,28 തീയതികളില്‍ തിരുവനന്തപുരം കലാഭവന്‍ തിയറ്ററില്‍ ഫിലിം ഫെസ്റ്റിവലും നടക്കും. ഒരു പഠനക്ലാസ്സോ ചലച്ചിത്രോത്സവം കൊണ്ടോ മാത്രം സ്ത്രീകൾക്ക് സിനിമയുടെ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകും എന്നല്ല. മറിച്ച് ഇത് ഒരു സന്ദേശമാണ്.സ്ത്രീകളെ മുഖ്യധാരയിലേയ്ക്ക് ഉയർത്തിക്കൊണ്ട് വരണം എന്നു പറയുമ്പോൾ അത് സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് മാത്രമല്ല സിനിമയടക്കം എല്ലാ മേഖലകളിലേയ്ക്കും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരേണ്ടതുണ്ട്. ചുരുക്കത്തിൽ സിനിമയ്ക്ക് ഒരു ദൃശ്യ ഭാഷയുണ്ട്. പരിമിതമായ ചില അറിവുകളെങ്കിലും ഉണ്ടാകേണ്ടത് ദൃശ്യ ഭാഷയുടേ ധൈഷണിക വായനയ്ക്ക് അവശ്യം വേണ്ടതാണ്. ഒരു കാര്യം പറഞ്ഞു നിർത്താം. ധൈഷണിക തലത്തിൽ നിന്നുകൊണ്ടും സിനിമകൾ നിർമ്മിക്കുകയും അത് ധൈഷണികതലത്തിൽ നിന്നുകൊണ്ടുതന്നെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു സമൂഹം എല്ലയ്പോഴും ഉണ്ടാകണം. ഇല്ലെങ്കിൽ കലയായ കലയെല്ലാം കാലം ചെയ്തുപോകും! കലകളുടെ കാര്യം മാത്രമല്ല ധൈഷണിക സാന്നിദ്ധ്യമില്ലാത്ത ഒരു സമൂഹം പുരോഗതിയിലേയ്ക്ക് മുന്നേറുകയില്ല.

No comments: