ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Sunday, April 24, 2011

ബ്ലോഗ് എന്ന മാദ്ധ്യമം

മലയാള ഭാഷയുടെ പിതാവായി കണക്കാക്കുന്ന തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മസ്ഥലമായ മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള തുഞ്ചൻപറമ്പിൽ 2011 ഏപ്രിൽ 17 -ആം തീയതി ബ്ലോഗ്ഗേഴ്സ് മീറ്റ് നടക്കുകയാണ്. തുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റിൽ പങ്കെടുക്കുന്നതിന് ഈയുള്ളവനവർകളും നാളെ പുറപ്പെടാനിരിക്കുകയാണ്. പ്രസ്തുത മീറ്റിന്റെ സന്തോഷം പങ്ക് വയ്ക്കുന്നതിനായി ബ്ലോഗുകളുടെ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് ഈയുള്ളവനവർകൾ എഴുതി പ്രസിദ്ധീകരിച്ച ഒരു മുൻലേഖനം അല്പം ചില മാറ്റങ്ങളോടെ ഇവിടെ പുന: പ്രസിദ്ധീ‍കരിക്കുന്നു.

ബ്ലോഗ് എന്ന മാദ്ധ്യമം

സാധാരണക്കാരടക്കം അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ അഭയ സ്ഥാനമാണ് ഇന്ന് ബ്ലോഗുകൾ . ശാസ്ത്രം കാലത്തിനു നല്‍കിയ അപൂര്‍വ്വ വരദാനങ്ങളിലെ മറ്റൊരു മഹാദ്ഭുതമാണ് ജനാധിപത്യത്തെ ക്രിയാത്മകമാക്കാനും ശക്തിപ്പെടുത്താനും ഏറ്റവും ഉപകരിക്കുന്ന ഈ ജനകീയ മാധ്യമം. ആവിഷ്കാര സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിക്കാന്‍ കൂടി ഉതകുന്ന ഈ ഇലക്ട്രോണിക്ക് മാധ്യമം ശബ്ദമില്ലാത്തവരുടെ കൂടി ശബ്ദമാണ്. അറിയാനും അറിയിക്കാനും അവനവനെ തന്നെ സ്വയം വെളിപ്പെടുത്താനും ഉപകരിക്കുന്ന ഈ മാധ്യമം ഭാവിയില്‍ സമൂഹത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന കാര്യം തര്‍ക്കമറ്റതാണ്. സ്വന്തം സര്‍ഗ്ഗ വാസനകളുടെയും മറ്റു കഴിവുകളുടെയും പിന്‍ബലത്തില്‍ ഓരോ പൌരനും സ്വയം തന്നെത്തന്നെ പ്രശസ്തിയിലേയ്ക്കുയര്‍ത്താനും കഴിയും ബ്ലോഗ് വഴി. ഓരോ പൌരനും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ആയിത്തീരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയ്ക്ക് ബ്ലോഗുകള്‍ അവസരമൊരുക്കും. ഭാവിയില്‍ സ്വന്തമായി ഇ-മെയില്‍ ഐ.ഡിയും ബ്ലോഗും ഇല്ലാത്ത ഒരാള്‍ നിരക്ഷേരനായി കണക്കാക്കപ്പെട്ടേക്കും. അത്തരം ഒരു അവസ്ഥയിലേയ്ക്കുള്ള പരിവര്‍ത്തനത്തിന് എത്ര വേഗത എന്നതാണ് വര്‍ത്തമാനകാലത്തിനു നിര്‍ണ്ണയിക്കുവാനുള്ളത്. നിലവില്‍ എത്തിച്ചേര്‍ന്ന പുരോഗതിയില്‍ നിന്ന് ഇതിന്റെ ഗതിവേഗത്തിന് ആക്കം കൂട്ടുന്നതെങ്ങനെ ആരിലൂടെ എങ്ങനെയൊക്കെ എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന ചിന്താവിഷയം.

മറ്റ് മാധ്യമങ്ങളിലെ എഴുത്തില്‍ നിന്നും ബ്ലോഗെഴുത്തിനെ വ്യത്യസ്തമക്കി തീര്‍ക്കുന്ന ചില ഘടകങ്ങള്‍ ഉണ്ട്. രചനകള്‍ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴും പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴും രചയിതാവും വായനക്കാരനും തമ്മില്‍ യാതൊരു ബന്ധവും സാധാരണ നിലയ്ക്ക് ഇല്ല. തന്റെ രചനയ്ക്ക് വായനക്കാര്‍ ഉണ്ടോ എന്നതു സംബന്ധിച്ചോ അവരുടെ പ്രതികരണം എന്താണ് എന്നത് സംബന്ധിച്ചോ സാധാരണ എഴുത്തുകാര്‍ക്ക് വേണ്ടവിധം അറിയാന്‍ കഴിയില്ല. സര്‍ക്കുലേഷനിലൂടെ പുസ്തകമോ ആനുകാലികമോ എത്ര വിറ്റു പോയി എന്നു മനസിലാക്കാം. എന്നാല്‍ അവരില്‍ എത്രപേര്‍ വായിച്ചു എന്നറിയാന്‍ മാര്‍ഗ്ഗമില്ല. വായനക്കാരുടെ പ്രതികരണം അറിയാനും മാര്‍ഗ്ഗമില്ല. എന്നാല്‍ ബ്ലോഗുകളെ സംബന്ധിച്ച് ഈ പരിമിതി നല്ലൊരളവുവരെ തരണം ചെയ്യാന്‍ അവയ്ക്ക് സാധിയ്ക്കുന്നു. എഴുത്തുകാരനും വായനക്കാരനും തമ്മില്‍ സംവദിക്കുവാനുള്ള അവസരം ബ്ലോഗ് എന്ന മാധ്യമത്തിനുണ്ട്. ബ്ലോഗ്പോസ്റ്റുകളില്‍ കമന്റെഴുതാനുള്ള സൌകര്യത്തിലൂടെ മാത്രമല്ല സ്വന്തം ബ്ലോഗുകളിലൂടെയും വായനക്കാരന് ഏതെങ്കിലും ഒരു സൃഷ്ടിയോട് പ്രതികരിക്കാം. ഇവിടെ എഴുത്തുകാരനും വായനക്കാരനും തമ്മില്‍ അടുത്ത ബന്ധം സൃഷ്ടിക്കപ്പെടുന്നു. ബ്ലോഗ് പോസ്റ്റുകള്‍ വായിക്കുന്ന എല്ലാവരും കമന്റെഴുതണം എന്നില്ല. അതുകൊണ്ട് എത്രപേര്‍ വായിച്ചുവെന്ന് കൃത്യമായി കണക്കാക്കാന്‍ കഴിയില്ല. എങ്കിലും കമന്റുകളുടെ എണ്ണവും നിലവാരവും വച്ച് എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരുപോലെ ഒരു ബ്ലോഗ് പോസ്റ്റിനെ വിലയിരുത്താന്‍ കഴിയും. അതില്‍നിന്ന് യഥാർത്ഥത്തിൽ എത്ര വായനക്കാരെ കിട്ടിയിട്ടുണ്ടാകും എന്ന് ഊഹിക്കാന്‍ കഴിയും.

ഒരു എഡിറ്ററുടെ പേന കത്രികയായി മറുന്നത് അവനവന്‍ പ്രസാധനത്തില്‍ സംഭവിക്കുന്നില്ല എന്നത് എഴുത്തുകാരന് താന്‍ എഴുതിയതില്‍ ഒന്നും ചോര്‍ന്നു പോകാതെ പ്രസിദ്ധീകരിക്കാന്‍ സാധിക്കുന്നു എന്നൊരു മെച്ചവും ബ്ലോഗുകള്‍ക്കുണ്ട്. എന്നാല്‍ ഈ ഒരു കാരണം കൊണ്ടുതന്നെ നിലവാരം ഉള്ളതും ഇല്ലാത്തതുമായ രചനകള്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടും എന്നൊരു ദോഷം ഇല്ലാതെയും ഇല്ല. എന്നാല്‍ നല്ല നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നവര്‍ക്കു മാത്രമേ എഴുതാവൂ എന്നില്ലല്ലോ. എല്ലാവര്‍ക്കും എഴുതാനുള്ള സ്വാതന്ത്ര്യം ബ്ലോഗുകള്‍ നല്‍കുന്നു. സര്‍വ്വജ്ഞാനിയായ എഡിറ്ററൊക്കെ കാണുമെങ്കിലും പരമ്പരാഗത മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുന്നതെല്ലാം ഒരേ നിലവരം പുലര്‍ത്തുന്നതല്ല എന്ന യാഥാര്‍ത്ഥ്യം ബ്ലോഗെഴുത്തിനെ വിമര്‍ശിക്കുന്നവര്‍ മനസിലാക്കേണ്ടതാണ്. ഇന്ന് മറ്റു മാധ്യമങ്ങള്‍ വഴി എഴുതുന്ന വമ്പന്‍ എഴുത്തുകാര്‍ എഴുതുന്നവയെക്കാള്‍ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന രചനകള്‍ ബ്ലോഗുകളിലൂടെ വരുന്നുണ്ട് എന്നതും ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും അംഗീകരിക്കേണ്ടിവരും. എന്തായാലും ബ്ലോഗുകളുടെ ആവിര്‍ഭാവം എഴുത്തിന്റെ ലോകത്തെ ഏതാനും പേരുടെ കുത്തക ഇല്ലാതാക്കിയിട്ടുണ്ട്. സ്വന്തം ബ്ലോഗുകള്‍ ഉണ്ടാക്കി സ്വയം പ്രസാധനം നടത്തുന്നവര്‍ക്ക് മറ്റു മാധ്യമങ്ങളിലെ പോലെ പ്രതിഫലം ലഭിക്കുന്നില്ല എന്ന വ്യത്യാസമേ ഉള്ളൂ. പ്രതിഫലം പറ്റി എഴുതുന്നതു മാത്രമാണ് നല്ല എഴുത്ത് എന്ന ധാരണയും വേണ്ട. സ്വന്തം കഥകളും കവിതകളും ലേഖനങ്ങളും മറ്റും മാത്രമല്ല, കാര്‍ട്ടൂണുകളും , ചിത്രങ്ങളും, ഫോട്ടോകളും, വീഡിയോകളും ഒക്കെ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കുവാൻ സാധിക്കും എന്നത് ബ്ലോഗിന്റെ സാധ്യതകളെ കൂടുതല്‍ വിശാലമാക്കുന്നു. ഇന്ന് മലയാളത്തില്‍ തന്നെ പതിനായിരക്കണക്കിന് ബ്ലോഗുകള്‍ ഉണ്ട് എന്ന് മനസിലാക്കുമ്പോള്‍ ഇന്റെര്‍നെറ്റ് വായനയുടെ അനന്ത സാദ്ധ്യതകൾ തുറന്നിടുകയാണ്. ചുമരുകളുടെയും അലമാരകളുടെയും സാമ്പത്തിക സ്രോതസിന്റേയും പരിമിതികളുള്ളതാണ് നമ്മുടെ നാട്ടിലെ വായനശാലകള്‍. വായനശാലകളുടെ ഈ പരിമിതികള്‍ മറികടക്കുവാന്‍ ഇന്റെര്‍നെറ്റിനു കഴിയുന്നു. അതില്‍ ബ്ലോഗുകളുടെ പങ്കാകട്ടെ വളരെ പ്രധാനവുമാണ്.

മലയാള ഭാഷ മരിക്കുന്നു എന്ന മുറവിളി കൂട്ടുന്നവര്‍ക്ക് ഒരു മറുപടി കൂടിയായിരിക്കും ഭാവിയില്‍ ബ്ലോഗുകള്‍. യൂണിക്കോഡ് ഫോണ്ടുകളുടെ കണ്ടുപിടുത്തം മലയാള ഭഷയ്ക്കും ബ്ലോഗിംഗിനും ഒരു അനുഗ്രഹമായി മാറിയിരിക്കുന്നു. ഒരു ഭാഷ മരിക്കണമെങ്കില്‍ അത് സംസാരിക്കപ്പെടാതെയും എഴുതപ്പെടാതെയും വായിക്കപ്പെടാതെയും ഇരിക്കണം. എന്നാല്‍ ബ്ലോഗുകള്‍ നിലനില്‍ക്കുന്ന കാലത്തോളം മലയാള ഭാഷ എഴുതപ്പെടാതെ പോകില്ല. ബ്ലോഗുകളിലും വെബ്സൈറ്റുകളിലും തന്നെ പോഡ്കാസ്റ്റിംഗിനുള്ള സൌകര്യം കൂടി ഉള്ളതിനാല്‍ അത് പറയപ്പെടാതെയും പോകുന്നില്ല. അപ്പോള്‍ പിന്നെ ഭാഷ എങ്ങനെ മരിക്കും? ഇവിടെയാണ് നമ്മുടെ ഭാഷയുടെ നിലനില്പിലും വളര്‍ച്ചയിലും ബ്ലോഗിംഗിനുള്ള പ്രാധാന്യം. എന്നാ‍ല്‍ ബ്ലോഗുകള്‍ നിര്‍ജ്ജീവമായാല്‍ അത് നമ്മുടെ ഭാഷയ്ക്ക് ഒരു നഷ്ടം തന്നെയായിരിക്കും. അതിനാല്‍ ബ്ലോഗുകളെ നിലനിര്‍ത്തുകയും അതിനെ വളര്‍ത്തുകയും ചെയ്യേണ്ടത് ഭാഷയെ സ്നേഹിക്കുന്ന എല്ലാവരുടെയും ബാദ്ധ്യതയായി മാറുന്നു. കമ്പെട്ടി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമേ ബ്ലോഗ് ചെയ്യാന്‍ കഴിയുകയുള്ളൂ. അതായത് മിനിമം മൌസ് ബാലന്‍സും കീ ബോര്‍ഡില്‍ ടൈപ്പു ചെയ്യാനുള്ള അറിവും ഉണ്ടാകണം അതുണ്ടെങ്കില്‍ ആ‍ര്‍ക്കും ഒരു ബ്ലോഗര്‍ ആകാം. കമ്പെട്ടിയിലുള്ള ഈ അടിസ്ഥാന വിജ്ഞാനത്തെ നമുക്ക് കമ്പെട്ടി സാക്ഷരത എന്നു പറയാം. ഇ-സാക്ഷരത എന്നു പറഞ്ഞാലും അതുതന്നെ. അപ്പോള്‍ ബ്ലോഗിംഗിനെ നിലനിര്‍ത്തേണ്ടതും വളര്‍ത്തേണ്ടതും പ്രധാനമായും നിലവില്‍ ബ്ലോഗിംഗ് മേഖലയില്‍ എത്തിപ്പെട്ട് വിരാജിക്കുന്നവരുടെ കടമ തന്നെയാണ്. കൂടുതല്‍ ബ്ലോഗുണ്ടാകുന്നത് കൂടുതല്‍ എഴുത്തുകാരെ സൃഷ്ടിക്കുക മാത്രമല്ല നിലവിലെ ബ്ലോഗര്‍മാര്‍ക്കും ഇനി വരാനിരിക്കുന്ന ബ്ലോഗര്‍മാര്‍ക്കും കൂടുതല്‍ വായനക്കാരെ ലഭ്യമാക്കുകയും ചെയ്യും.

നിലവില്‍ ബ്ലോഗെഴുത്തുകാരില്‍ നല്ലൊരു പങ്കും ടെക്നിക്കല്‍ വിദ്യാഭ്യാസം നേടിയവരാണ്. മിക്ക ബ്ലോഗര്‍മാരും ബി-ടെക്കുകാരോ പോളി ടെക്ക്നിക്കു കാരോ അതുമല്ലെങ്കില്‍ കമ്പെട്ടിയുടെ മുന്നിലിരുന്ന് ചെയ്യുന്ന ഏതെങ്കിലും തൊഴിലുകള്‍ ഉള്ളവരോ ആണ്. നല്ലൊരു പങ്കു ബ്ലോഗര്‍മാരും മലയാള ഭാഷയില്‍ ബിരുദമോ ബിരുദാനന്ത ബിരുദമോ ഒന്നും നേടിയവരല്ല. പക്ഷെ ബ്ലോഗിംഗില്‍ വന്ന് എല്ലാവരും മലയാളം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നവരായി മാറുന്നു. ബ്ലോഗര്‍മാരില്‍ നല്ലൊരു പങ്കിനും, അതില്‍ വിദ്യാഭ്യാസം അല്പം കുറഞ്ഞവര്‍ ആയാല്‍ പോലും അക്ഷരത്തെറ്റു കൂടാതെ മലയാളം ടൈപ്പുചെയ്യാന്‍ ഇന്ന് കഴിയുന്നുണ്ട് . ഇത് ഒരു ചെറിയ കാര്യമല്ല. ടെക്ക്നിക്കല്‍ ഫീല്‍ഡില്‍ ഉള്ളവരെ പോലെ തന്നെ അങ്ങനെയല്ലാത്തവരും ഇന്ന് ബ്ലോഗിംഗിലേയ്ക്ക് ആവേശ പൂര്‍വ്വം കടന്നുവന്ന് നല്ല ബ്ലോഗര്‍ മാരായിക്കൊണ്ടിരിക്കുന്നുണ്ട്. കമ്പെട്ടി വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി ബ്ലോഗര്‍മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും. എന്നിരുന്നാലും പരമാവധി ആളുകളെ ബ്ലോഗിംഗിലേയ്ക്ക് കൊണ്ടുവരാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഒരു എലെയിറ്റ് ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് മാത്രം വിരാജിക്കാനുള്ള മേഖലയല്ല ബ്ലോഗിംഗിന്റേത്. സാധാരണ ജനങ്ങളെയും ഈ മേഖലയിലേയ്ക്ക് കൊണ്ടു വരേണ്ടതുണ്ട്. അതിന് സംഘടിതമായ ശ്രമങ്ങള്‍ ഉണ്ടാകേണ്ടതാണ്.

ഇപ്പോള്‍ ഇടയ്ക്കിടെ ബ്ലോഗ് മീറ്റുകളും മറ്റും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ ബ്ലോഗ്ഗര്‍മാരായിട്ടുള്ളവര്‍ മാത്രം ഇടയ്ക്കിടെ ഒത്തു ചേന്ന് സൌഹൃദം പങ്കു വച്ച് ഭക്ഷണം കഴിച്ച് ഫോട്ടോയുമെടുത്ത് പിരിഞ്ഞു പോകുന്നതുകൊണ്ട് മാത്രം ബ്ലോഗിംഗ് സജീവമാകില്ല. വെറും സൌഹൃദത്തിന് മാത്രമാണെങ്കില്‍ ഇപ്പോള്‍ തന്നെ ധാരാളം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉണ്ടല്ലോ. ഈ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ബ്ലോഗ് ചെയ്യാനുള്ള സൌകര്യം ഉണ്ട് എന്നത് മറക്കുന്നില്ല. സജീവമായി ബ്ലോഗിംഗ് ഉള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ഉണ്ട്. എന്നാല്‍ സ്വതന്ത്രമായി ബ്ലോഗ് എന്ന പൊതു മാധ്യമം നിലനില്‍ക്കുന്നതിനും വളരുന്നതിനും ഉള്ള ബോധപൂർവ്വമായ ശ്രമങ്ങള്‍ വേണം. പുതിയ പുതിയ ബ്ലോഗര്‍മാര്‍ ഉണ്ടാകണം. അതിന് ബ്ലോഗ് എന്താണെന്ന് ആളുകള്‍ അറിയണം. ബ്ലോഗത്ത് ബ്ലോഗിംഗിലേയ്ക്ക് യാദൃശ്ചികമായി കടന്നുവരുന്നവര്‍ മാത്രം പോര. ഇതുവരെയുള്ള ബ്ലോഗ് മീറ്റുകളുടെ കാര്യമെടുത്താൽ അവയിൽ ബ്ലോഗ്ഗർമാർ അല്ലാത്തവർ സാധാരണ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ പലര്‍ക്കും ഇങ്ങനെ ഒരു ലോകം ഉണ്ടെന്ന് ശരിക്ക് അറിയാന്‍ കഴിയുന്നില്ല. ബ്ലോഗിന്റെ പ്രചരണത്തിന് ഇതുവരെ ബ്ലോഗ്ഗർമാർ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഇനിയും ചെയ്യേണ്ടതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടാകണം എന്നാണ് പറഞ്ഞു വരുന്നത്.

ഔദ്യോഗിക തലത്തില്‍ തന്നെ ഇതിനകം -സാക്ഷരതാ യജ്ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാക്ഷരതയില്‍ ബ്ലോഗുകള്‍ക്കു കൂടി പ്രാധാന്യം ലഭിക്കണം. ഇന്ന് ആളുകള്‍ക്ക് പത്രപാരായണം എന്നതുപോലെ ബ്ലോഗ് വായന ഒരു ശീലമാകുന്ന നിലയിലേയ്ക്ക് നമ്മുടെ സമൂഹം പുരോഗമിക്കണം. ഏതെങ്കിലും കാര്യത്തില്‍ അജ്ഞത പ്രകടിപ്പിക്കുന്നവരോട് വല്ലപ്പോഴും പത്രമൊക്കെ വായിക്കണം എന്ന് പറയുന്നതുപോലെ നാളെ വല്ലപ്പോഴും ബ്ലോഗൊക്കെ വായിക്കണം എന്നു പറയുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ പുരോഗമിക്കണം. മലയാളി ചായ കുടിക്കുന്നതുപോലെ, പത്രം വായിക്കുന്നതു പോലെ, ബ്ലോഗു വായിക്കണം. -ലോകം എല്ലാവരുടെയും ലോകം ആകണം. ബ്ലോഗിംഗിന്റെ നിലനില്പിനും വളർച്ചയ്ക്കും വികാസത്തിനും ബ്ലോഗ് മീറ്റുകളും അവയുടേതായ പ്രചോദനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നൽകട്ടെയെന്ന് ആശംസിക്കുന്നു.

സ. സിന്ധു ജോയിയോട് സ്നേഹപൂർവ്വം

സ. സിന്ധു ജോയിയോട് സ്നേഹപൂർവ്വം

സ. സിന്ധു ജോയി സി. പി. ഐ (എം) വിട്ടു. പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ പുതിയ ലാവണം തേടാൻ സിന്ധുവിന് അവകാശമുണ്ട്. ജനധിപത്യത്തിൽ ഇതൊക്കെ സ്വാഭാവികം തന്നെ. സിന്ധുവിനോട് ഞങ്ങൾക്ക് പരാതിയോ പരിഭവമോ ഇല്ല. അഥവാ ഉണ്ടായിട്ട് കാര്യവുമില്ല. ഇപ്പോൾ പാർട്ടി വിട്ടെന്ന് കരുതി സഖാവ് ( ഇനി അങ്ങനെ വിളിക്കുന്നത് ഇഷ്ടമാകുമോ എന്നറിയില്ല ) പാർട്ടിക്ക് നൽകിയ സേവനങ്ങളും പ്രത്യേകിച്ച് എസ്. എഫ്. ഐ രംഗത്ത് നിന്ന് നടത്തിയ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളും ഞങ്ങൾ ഒരിക്കലും വിസ്മരിക്കില്ല.

എസ്. എഫ്. ഐ യിലെയും പാർട്ടിയിലെയും തിളങ്ങുന്ന നക്ഷത്രം തന്നെയായിരുന്നു സ. സിന്ധു ജോയി. ഇപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും സഖാവിനോടുള്ള സ്നേഹം നമ്മൾ രാഷ്ട്രീയത്തിനുപരി എക്കാലത്തും മനസിൽ സൂക്ഷിക്കും. എസ്. എഫ്. ഐ യുടെ കേരള സംസ്ഥാന അദ്ധ്യക്ഷ പദവിയിലെത്തിയിരുന്ന ആദ്യത്തെ പെൺകുട്ടി എന്നതിലും നമ്മൾ എക്കാലത്തും അഭിമാനിക്കുക തന്നെ ചെയ്യും. എസ്. എഫ്. ഐ ക്കാരി ആയി പോയതിന്റെ പേരിൽ കേൾക്കേണ്ടിവന്ന അപവാദങ്ങളും അതിൽ സഖാവിനുണ്ടായ മനോവേദനയും എല്ലാം എക്കാലത്തും നമ്മുടെയും വേദന ആയിരിക്കും. നമ്മുടെ പാർട്ടി ശത്രുക്കളിൽ നിന്ന് കേൾക്കേണ്ടിവന്ന അപവാദങ്ങൾ ആണെങ്കിലും നമ്മൾ ഈ വേളയിൽ അതിനൊക്കെ ക്ഷമ ചോദിക്കുന്നു. ഈ പാർട്ടിയിൽ നിന്നതുകൊണ്ടാണല്ലോ അതെല്ലാം സഖാവിന് ഏറ്റു വാങ്ങേണ്ടി വന്നത്.

സിന്ധു ജോയി നമ്മോടൊപ്പം ഉണ്ടായിരുന്ന നാളുകളേ നമ്മൾ മധുരദീപ്തവും ആവേശകരവുമായ ഒരു അനുഭവമായി തന്നെ സൂക്ഷിക്കും. ഒപ്പം സഖാവിനെ പോലെ ഒരാൾ നമ്മുടെ സംഘം വിട്ടുപോകുന്നതിലുള്ള ദു:ഖം വിങ്ങുന്ന ഒരോർമ്മയായിത്തന്നെ നമ്മുടെ മനസുകളിൽ എക്കാലത്തും ഉണ്ടാകും. എല്ലാം തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഇനി ആശ്വാസ വാക്കുകൾക്കോ അരുതെന്ന അഭ്യർത്ഥനകൾക്കോ ഒന്നും പ്രസക്തിയില്ലെന്നറിയാം. അതുകൊണ്ടു തന്നെ സഖാവിന്റെ പുതിയ കർമ്മ പഥങ്ങളിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്യുന്നു.

ഇതൊക്കെ ആണെങ്കിലും ഇപ്പോൾ പാർട്ടി വിട്ടു പോകാൻ സഖാവ് പറയുന്ന കാരണങ്ങൾ നമുക്ക് ബോദ്ധ്യപ്പെടുന്നില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. ഇനി സഖാവ് പരസ്യമായി പറഞ്ഞ കാരണങ്ങൾക്കപ്പുറം സഖാവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം പാർട്ടിയ്ക്കുള്ളിൽ ഉണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. ഇനി അതേ പറ്റി ചോദിക്കുന്നതിലോ പറയുന്നതിലോ എന്തെങ്കിലും കാര്യം ഉണ്ടോ എന്നും അറിയില്ല. ചോദിക്കുന്നുമില്ല. എന്തായാലും സഖാവ് പാർട്ടി വിടാൻ പറഞ്ഞ കാരണം പാർട്ടി സഖാവിനെ അവഗണിച്ചുകൊണ്ടിരുന്നു എന്നാ‍ണ്. അതാണ് നമുക്ക് മനസിലാകാത്തത്. എങ്ങനെ അവഗണിച്ചു? അല്ലെങ്കിൽ മന:പൂർവ്വം എന്തിന് സഖാവിനെ പോലെ നമുക്ക് വീണുകിട്ടിയ ഒരു നിധിയെ അവഗണിക്കണം? നമ്മുടെ പാർട്ടി നേതാക്കൾ അത്രയ്ക്കും ക്രൂരന്മാരായി എന്ന് നമുക്ക് വിശ്വസിക്കാനാകില്ല.

അഥവാ അവഗണിച്ചു എന്ന് പറയുന്നതിനു കാരണം ഇപ്പോൾ നടക്കാൻ ഇരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ സഖാവിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമനിച്ചില്ല എന്നതാണല്ലോ. സഖാവിനെ ഇപ്പോഴും സ്ഥാ‍നാർത്ഥി ആയി ഏതെങ്കിലും മണ്ഡലത്തിൽ നിറുത്തിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന അഭിപ്രായം ഇല്ലാത്ത നേതാക്കളോ പ്രവർത്തകരോ ഈ പാർട്ടിയിൽ ഉണ്ടാകുമെന്ന് നമ്മൾ കരുതുന്നില്ല. ഇനി വ്യക്തിപരമായോ രാഷ്ട്രീയമായോ സഖാവിനോട് എന്തെങ്കിലും വൈരാഗ്യം ഉള്ള നേതാക്കൾ ആരെങ്കിലും പാർട്ടിയിൽ ഉണ്ടോ എന്നും ന്നമുക്കറിയില്ല. അങ്ങനെ എന്തെങ്കിലും പ്രശ്നം ഉള്ളതായി ആരും പറഞ്ഞറിഞ്ഞിട്ടുമില്ല. ഉണ്ടാകാൻ വഴിയുമില്ല. പിന്നെ എന്താണ്?

സഖാവിന് എവിടെയാണ്, എപ്പോഴാണ്, അവഗണന ഉണ്ടായത്? ഇപ്പോൾ നിയമസഭാ സ്ഥാനാർത്ഥി ആക്കിയില്ല എന്നത് മാറ്റി നിർത്തിയാൽ സഖാവിന് വേണ്ട അംഗീകാരവും അവസരങ്ങളും നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുവാനാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാരണം എസ്.എഫ്.ഐ രംഗത്ത് നിന്ന സഖാവിനെ സംഘടയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ ആക്കി. വേറെയും സഖാവിനെ പോലെ സംഘടനയിൽ ആത്മാർത്ഥമായി പ്രവർത്തിച്ച എത്രയോ ആൺ-പെൺ സഖാക്കൾ ഉള്ളപ്പോഴാണ് സഖാവിനെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഒക്കെ ആക്കിയത്. എല്ലാവർക്കും ഒരേ സമയം ഭാരവാഹികൾ ആകാൻ കഴിയുമോ? എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റോ, സെക്രട്ടറിയോ, പാർട്ടി ജില്ല്ലാ കമ്മിറ്റി അംഗമോ മറ്റോ ഒക്കെ ആകാൻ കഴിയാത്തവരെല്ലാം പ്രസ്ഥാനം വിട്ടുപോകുന്നതാണോ പതിവ്?

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തിൽ നിന്നും ഒഴിവായ ഉടൻ സഖാവിനെ പാർട്ടി ജില്ലാ കമ്മിറ്റി അംഗമാക്കിയില്ലേ? അതും എറണാകുളം സ്വദേശിയായ സഖാവിനെ തലസ്ഥാന ജില്ലാ കമ്മിറ്റിയിലാണ് അംഗമാക്കിയത്. ഒരു എസ്.എഫ്.ഐ സംസ്ഥാന നേതാവ് സാധാരണനിലയിൽ ആദ്യം പാർട്ടി ഏരിയാ കമ്മിറ്റിയിൽ ആണ് വരാറുള്ളത്. ചിലർ അതിനും താഴെ എൽ. സിയിലും മറ്റും. വളരെ കുറച്ച് ആളുകൾ മാത്രമാണ് നേരിട്ട് പാർട്ടി ജില്ലാ സംസ്ഥാന ഘടകങ്ങളിലൊക്കെ എത്താറുള്ളത്. അതിൽ ഒരാളാണല്ലോ സ. സിന്ധു ജോയി. എസ്. എഫ്. ഐ സംസ്ഥാന ഭാരവാഹി ആയിരിക്കെ നേരേ പാർട്ടി ജില്ലാ കമ്മിറ്റിയിലേയ്ക്ക്! അപ്പോൾ അവിടെയും അവഗണന ഉണ്ടായില്ല.

പല എസ്.എഫ്.ഐ ക്കാരും പാർട്ടി അംഗത്വം എടുത്ത് അധികം വൈകാതെ തന്നെ ഈ സ്ഥാനങ്ങളിൽ എത്താറുണ്ട്. വിദ്യാർത്ഥി സംഘടനയിൽ വന്ന് ഉത്തരവാദപ്പെട്ട ഭാരവാഹികളും മറ്റും ഒക്കെ ആകുമ്പോൾ മാത്രമാണ് പലരും പാർട്ടി അംഗത്വത്തെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും ഒക്കെ മനസിലാക്കുന്നതുതന്നെ. പലരും പിന്നെയാണ് തങ്ങളുടെ പ്രദേശത്തുള്ള പാർട്ടിസഖാക്കളുമായി ബന്ധപ്പെടുന്നതും പാർട്ടി അംഗമാകുന്നതും ഒക്കെ. ചിലർക്ക് സംസ്ഥാന-ജില്ലാ നേതൃത്വം മുഖാന്തരമാണ് അംഗത്വം ലഭിക്കുന്നത്. അതിനു മുമ്പ് പാർട്ടിയുമായി വലിയ ബന്ധം എല്ലാവർക്കും ഉണ്ടായിരിക്കണം എന്നില്ല. വളരെ ചുരുക്കം വിദ്യാർത്ഥി-യുവജന നേതാക്കളാണ് ആ നല്ല പ്രായത്തിൽ ജില്ലാ-സംസ്ഥാന കമ്മിറ്റികളിൽ എത്താറുള്ളത്. സ. സിന്ധു ജോയി നല്ല പ്രായത്തിൽ തന്നെ സി.പി.ഐ (എം) ജില്ലാ നേതൃത്വത്തിൽ എത്തി.

പാർട്ടി ജില്ലാ കമ്മിറ്റി അംഗം ആകുന്നത് പാർട്ടിയിൽ അത്ര ചെറിയ കാര്യം അല്ല. പാർട്ടിയിലെ പല അറിയപ്പെടുന്ന നേതാക്കളും- പ്രത്യേകിച്ച് പാർളമെന്ററി രംഗത്തുള്ള പലരും- ജില്ലാ കമ്മിറ്റി അംഗങ്ങളോ അതിലും താഴെയുള്ള ഏതെങ്കിലും ഘടകങ്ങളിൽ പ്രവർത്തിക്കുന്നവരോ ആണ്. അപ്പോൾ പാർട്ടി എന്ന നിലയിൽ സ. സിന്ധുവിനെ അവഗണിച്ചു എന്ന് പറയാനാകില്ലതന്നെ! മാത്രവുമല്ല ഇനിയും എത്രയോ അവസരങ്ങൾ പാർട്ടിയിലും മഹിളാ അസോസിയേഷൻ അടക്കം പാർട്ടിയുടെ വർഗ്ഗ ബഹുജന സംഘടനകളിലും മറ്റും ലഭിക്കുമായിരുന്നു! നിലവിൽ ഓരൊ ചുമതലയിൽ ഇരിക്കുന്നവരെ സമ്മേളനങ്ങളിലൂടെയല്ലാതെ മാറ്റിയിട്ട് സഖാവിനെ അക്കാമഡേറ്റ് ചെയ്യാൻ കഴിയില്ലല്ലോ. ഇത് അങ്ങനത്തെ പാർട്ടിയും അല്ലല്ലോ. തീർച്ചയായും പാർട്ടിയിൽ ഭാവിയിൽ സിന്ധു ജോയി അവഗണിക്കാനാകാത്ത ഒരു സാന്നിദ്ധ്യമായി മാറുമായിരുന്നു. പിന്നെ അല്പം കയറ്റിറക്കങ്ങളൊക്കെ ഈ പാർട്ടിയിൽ സ്വാഭാവികമായി ഉള്ളതാണ്. എല്ലായ്പോഴും വലിയ സ്ഥാനങ്ങളിൽ ഇരിക്കണമെന്ന് മോഹിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രീതി അല്ലല്ലോ സിന്ധൂ!

ഇനി പാർളമെന്ററി രംഗത്തെ അവഗണനയെ പറ്റിയാണെങ്കിൽ മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിദ്യാർത്ഥി-യുവജന രംഗത്തുള്ളവരെ പാർളമെന്ററി രംഗത്തും പാർട്ടി ഇപ്പോൾ വേണ്ടവിധം തന്നെ പരിഗണിക്കുന്നുണ്ട്. പരിഗണിക്കുന്നു എന്നല്ല പാർളമെന്ററി പ്രവർത്തനത്തിന് ചുമതലപ്പെടുത്തുന്നു, പ്രയോജനപ്പെടുത്തുന്നു എന്നൊക്കെ ഉള്ളതാണ് ശരിയായ കമ്മ്യൂണിസ്റ്റ് വാചകം എന്ന് സിന്ധുവിന് അറിയാതിരിക്കില്ലെന്നും അറിയാം. അപ്പോൾ ആ നിലയിലും സിന്ധുവിന് പരിഗണന കിട്ടിയില്ലെന്ന് പറയാമോ? ഇത്തവണ സിന്ധു ജോയിയെ സ്ഥാനാർത്ഥി ആക്കിയില്ലെന്നത് ശരിതന്നെ. പക്ഷെ മുമ്പോ?

കഴിഞ്ഞ തവണ സ. ഉമ്മൻ ചാണ്ടിയ്ക്കെതിരെ മത്സരിക്കാൻ സഖാവിനെ ചുമതലപ്പെടുത്തി. അത് വിജയ സാദ്ധ്യതയെ മുൻ നിർത്തി മാത്രമല്ല. കടുത്തൊരു മത്സരമെങ്കിലും സൃഷ്ടിക്കുവാനും കൂടിയായിരുന്നു. ഒപ്പം സഖാവിന് ഒരു അനുഭവവും. തോൽക്കാനാണെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കാൻ എത്രയോ പാർട്ടി സഖാക്കൾ ആഗ്രഹിക്കും! മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പോലെ ഒരാൾക്കെതിരെ സ. സിന്ധു ജോയിയെ മത്സരിപ്പിക്കുക എന്ന് പറയുന്നത് തന്നെ പാർട്ടി നൽകുന്ന വലിയൊരു അംഗീകാരമാണ്. അതിൽ സഖാവിന് അഭിമാനിക്കാവുന്നതുമാണ്. കാരണം ഉമ്മൻ ചാണ്ടി കോൺഗ്രസ്സിലെ മോശപ്പെട്ട ഒരു നേതാവല്ല. ഇപ്പോൾ ചില അഴിമതി ആരോപണങ്ങളുടെ കരിനിഴലിൽ ആണെങ്കിലും ഉമ്മൻ ചാണ്ടിയ്ക്ക് കേരള രാഷ്ട്രീയത്തിലുള്ള സ്ഥാനം അനിഷേധ്യമാണ്. താരതമ്യേന ഇമേജുള്ള നേതാവുമാണ് . അദ്ദേഹത്തിന്റെ രാഷ്ട്രീയം കോൺഗ്രസ്സ് ആയി പോയി എന്നേയുള്ളൂ. അങ്ങനെ ഒരാളുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ജനധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തിളക്കമാർന്ന ഒരു പ്രകടനമാണ്. അപ്പോൾ അവഗണനയെ പറ്റി സ. സിന്ധു ജോയി പറയുന്നത് ന്യായമല്ലെന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉപയോഗിക്കാതെ വയ്യ!

കോൺഗ്രസ്സിനെ സംബന്ധിച്ച് എം.എൽ.എയും, എം പിയും, മന്ത്രിയും പഞ്ചായത്ത് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റും ഒക്കെ ആകുന്നതുതന്നെ എല്ലാറ്റിലും വലിയ കാര്യം. അതൊക്കെ ആകാൻ തന്നെ എല്ലാവരും നിൽക്കുന്നത്. നമ്മുടെ പാർട്ടിയിൽ ഉള്ള ആരും അതൊന്നും ആകാൻ ആഗ്രഹിക്കാത്തവർ ആണെന്നല്ല ഇതിന്റെ അർത്ഥം. അതൊക്കെ ആഗ്രഹിക്കുന്നവരും അത്യാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും ഒക്കെ നമ്മുടെ പാർട്ടിയിലും ഉണ്ടാകാം. പക്ഷെ നമ്മുടെ പാർട്ടിയിൽ പാർളമെന്ററി രംഗത്ത് പ്രവർത്തിക്കാൻ അവസരം കിട്ടുക എന്നത് മാത്രമല്ലല്ലോ പ്രധാനം. ഒരുപാട് കർത്തവ്യങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ പാർളമെന്ററി പ്രവർത്തനം. അതുകൊണ്ട് എം.എൽ.എ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ അവസരം കിട്ടാത്ത കാരണം പറഞ്ഞ് ഇപ്പോൾ യു.ഡി.എഫിലേയ്ക്കും കോൺഗ്രസ്സിലേയ്ക്കും പോകുന്നത് ഉചിതമായില്ലെന്ന് വിനയ പൂർവ്വം അറിയിക്കട്ടെ. പ്രത്യേകിച്ചും ഇത്തരം ഒരവസരത്തിൽ അത് വേണ്ടായിരുന്നു. സിന്ധു ജോയിയിൽ നിന്നും ഇങ്ങനെ ഒരു അപക്വമായ തീരുമാനം ഇപ്പോൾ ഉണ്ടാകരുതായിരുന്നു. നമുക്ക് അതൊരു നഷ്ടം ആണ് എന്ന് കരുതി ആത്മാർത്ഥമായി തന്നെയാണ് ഇത് പറയുന്നത്.

സ്വാഭാവികമായും കോൺഗ്രസ്സിലെ ജയാഡാളി കോൺഗ്രാസ്സ് വിട്ടതും പാർട്ടിയും ഇടതുപക്ഷവും അവരെ സ്വീകരിച്ചതും സംബന്ധിച്ച കാര്യം ഇത്തരുണത്തിൽ ഉയർന്നുവരാം. മുമ്പേ പറഞ്ഞല്ലോ എം.എൽ.എയും , എം.പി യും, മന്ത്രിയുമൊക്കെ ആകുന്നത് തന്നെയാണ് കോൺഗ്രസ്സുകാർക്ക് പ്രധാനം. അതിനൊക്കെ വേണ്ടി തന്നെയാണ് അതിൽ നേതാക്കൾ കൂടുതലും നിൽക്കുന്നത്. അവർക്കത് കിട്ടാതിരുന്നാൽ അവർ പ്രതികരിക്കും. ചിലർ പാർട്ടി വിടും. അതാണ് ജയാ ഡാളിയെ പോലുള്ളവർ കോൺഗ്രസ്സ് വിടാൻ കാരണം. അവർക്ക് സീറ്റ് കിട്ടിയില്ല. കോൺഗ്രസ്സിൽ നിൽക്കുന്നവരെ സംബന്ധിച്ചിടത്തോളം മത്സരിക്കാൻ സീറ്റ് കിട്ടുക എന്നത് വലിയ കാര്യം തന്നെ. അവർ കോൺഗ്രസ്സ് വിട്ടപ്പോൾ എൽ.ഡി.എഫുമായി സഹകരിക്കുവാൻ തീരുമാനിക്കുകയും നമ്മൾ അവരെ സ്വീകരിക്കുകയും ചെയ്തു. ഏതെങ്കിലും അഴിമതി കേസിലോ മറ്റോ അവർ ഉൾപ്പെട്ടിട്ടില്ല. അവരെ പറ്റി മറ്റ് ആക്ഷേപങ്ങൾ ഒന്നുമില്ല. ആ നിലയിൽ വിജയ സാദ്ധ്യത കൂടി കണക്കിലെടുത്ത് ജയാ ഡാളിയെ എൽ.ഡി.എഫ് സ്വീകരിക്കുന്നതിൽ തെറ്റും ഇല്ല. തെരഞ്ഞെടുപ്പ് കലത്ത് ഇതൊക്കെ സ്വാഭാവികം.

അതുപോലെ ഇപ്പോൾ യു.ഡി.എഫ് പാളയത്തിലേയ്ക്ക് പോകാനുള്ള സിന്ധു ജോയിയുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നു. സ. വി.എസ്. ഇന്ന് പറഞ്ഞതുപോലെ കോൺഗ്രസ്സ്, യു.ഡി.എഫ് എന്നൊക്കെ പറയാൻ തന്നെ ആളുകൾ മടിക്കുന്ന ഈ വേളയിലും അവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. സിന്ധുവിനെ സ്വീകരിക്കാൻ കോൺഗ്രസ്സിനും യു.ഡി.എഫിനുമുണ്ട് സ്വാതന്ത്ര്യം. എന്നാൽ ഒരു കമ്മ്യുണിസ്റ്റ് കാരിയായ (ആയിരുന്നു എന്നുതന്നെ നമ്മൾ വിശ്വസിക്കുന്നു) സിന്ധു ജോയി സി. പി. ഐ (എം) ഉപേക്ഷിച്ച് പോകുന്നത് പാർളമെന്റ്ററി രംഗത്ത് പ്രവർത്തിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ആകരുതായിരുന്നു എന്ന് നമുക്ക് അഭിപ്രായമുണ്ട് എന്നേയുള്ളൂ.

എസ്. എഫ്. ഐ യിലും , ഡി. വൈ. എഫ്. ഐ യിലും , മറ്റ് വർഗ്ഗബഹുജന സംഘടനകളിലും , പാർട്ടിയിൽ തന്നെയും പ്രവർത്തിച്ച് സിന്ധു ജോയിക്ക് ലഭിച്ചതുപോലെ വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതെ പോയ എത്രയെങ്കിലും പേർ ഇപ്പോഴും പാർട്ടിക്കാരായി തന്നെ തുടരുന്നുണ്ട് എന്നത് സ. സിന്ധു ജോയി മറക്കരുതായിരുന്നു. പല സഖാക്കളും വിവിധ പോരാട്ടങ്ങളുടെ ഭാഗമായി പ്രസ്ഥാനത്തിനു വേണ്ടി രക്തസാക്ഷികളായി. അവർക്കൊന്നും സ്ഥാനമാനങ്ങൾ കിട്ടിയില്ലെന്നതിന്റെ പേരിൽ പാർട്ടി മാറാൻ കഴിയില്ലല്ലോ. ഒരു പഞ്ചായത്ത് അംഗം പോലും ആകാൻ കഴിയാതെ ആയുഷ്കാലം തങ്ങളുടെ ഇട്ടാവട്ടങ്ങളിൽ പാർട്ടിക്കു വേണ്ടി ആജീവനാന്തം പ്രവർത്തിക്കുന്ന പാർട്ടി സഖാക്കൾക്ക് ഇതു സഹിക്കില്ല സഖാവേ! അവസരങ്ങൾ എല്ലാവർക്കും എപ്പോഴും ഒരു പോലെ ലഭിക്കണമെന്നില്ല. എല്ലായ്പോഴും എല്ലാം ആകണം എന്ന ചിന്തയുമായി നമ്മുടെ പാർട്ടിയിൽ ആരും നിന്നിട്ട് കാര്യവുമില്ല.

ഈ എഴുതുന്ന നിസാരനും ഒരുപാട് കാലമായി പാർട്ടി പ്രവർത്തകനും ആണ്. പ്രവർത്തകനാണ്. ഒരു കാലത്ത് എസ്. എഫ്. ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. ഒരുപാട് സമര പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ധാരാളം പ്രസംഗങ്ങങ്ങളും മറ്റും നടത്തിയിട്ടുമുണ്ട്. സിന്ധു ജോയിക്ക് ലഭിച്ചതുപോലെ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. ഒരു പഞ്ചായത്ത് അംഗം പോലും ആയിട്ടില്ല. ആകാൻ ആഗ്രഹിച്ചിട്ടുമില്ല. അതുകൊണ്ടാണോ എന്നറിയില്ല ഇപ്പോഴും പാർട്ടിയിൽ തന്നെ തുടരുന്നു. എന്നെ പോലെ എത്രയോ ആയിരങ്ങൾ!

ഇനി മതം, ദൈവം, പള്ളി മുതലായവയിലുള്ള വിശ്വാസ സ്വാതന്ത്ര്യത്തിന്റെയൊക്കെ കാര്യമാണെങ്കിൽ, വിശ്വാസികൾ ആയിട്ടുള്ളവരാണ് വിശ്വാസികൾ അല്ലാത്തവരെക്കാൾ കൂടുതൽ നമ്മുടെ ഈ പാർട്ടിയിൽ ഉള്ളത്. ഇക്കാര്യം മറച്ചു വയ്ക്കേണ്ട കാര്യവുമില്ല. അതുപോലെ മറ്റ് പാർട്ടികളെ അപേക്ഷിച്ച് അവിശ്വാസികൾ കൂടുതൽ ഉള്ളതും ഈ പാർട്ടിയിൽ തന്നെയാണെന്ന യാഥാർത്ഥ്യവും മറച്ചു വച്ചിട്ട് കാര്യമില്ലതന്നെ! ഇത് സ്വാഭാവികവുമാണ്. സിന്ധു ഇപ്പോൾ ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്ന മത വിശ്വാസവും കർത്താവിലുള്ള വിശ്വാസവും പള്ളിസ്നേഹവും നിയമസഭയിൽ ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്നില്ല എന്ന് നമ്മൾ കരുതുന്നതിൽ കുറ്റം പറയാനാകില്ലല്ലോ.

സിന്ധു ജോയി പറഞ്ഞത് മുമ്പേതന്നെ മത-ദൈവ വിശ്വാസം ഉള്ളിൽ ഒളിപ്പിച്ചുവച്ചിരുന്നു എന്നാണല്ലോ. ബൈബിൾ കൊണ്ടു നടക്കുമായിരുന്നു എന്നാണല്ലോ. ഇത്തവണയും നിയമസഭാ സ്ഥാനാർത്ഥി ആക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിൽ ഒന്നുകിൽ മതത്തിലും ദൈവത്തിലും അവിശ്വാസി എന്ന നിലയിൽതന്നെ ആകുമായിരുന്നു മുന്നോട്ടുള്ള പ്രയാണം. അഥവാ തുടർന്നും മതത്തോടും കർത്താവിനോടും പള്ളിയോടും ഉള്ള സ്നേഹം രഹസ്യമാക്കി വച്ച് പാർട്ടിയിൽ തുടരുമായിരുന്നു എന്നൊക്കെയല്ലേ നമ്മൾ കരുതേണ്ടത്? സ്ഥാനാർത്ഥിത്വം കിട്ടിയിരുന്നെങ്കിൽ കർത്താവും മതവും പള്ളിക്കാരും ഒന്നും വേണ്ട. സ്ഥാ‍നാർത്ഥിത്വം കിട്ടിയില്ലെങ്കിൽ ഇതൊക്കെ വേണം എന്നായില്ലേ ഇപ്പോൾ? അല്ലാതെ അതെ പറ്റി നമ്മൾ ഇപ്പോൾ എന്തു പറയാനാ?


സി. പി. ഐ (എം)-ൽ നിൽക്കുന്നത് എം. എൽ. എയും എം.പിയും മറ്റും ആകാനാണെന്ന ഒരു തേറ്റായ സന്ദേശം എന്നെ പോലെ അനേകായിരം പാർട്ടി സഖാക്കൾക്ക് നൽകിയിട്ട് നമ്മൾക്കെല്ലാം ഏറെ ഇഷ്ടവും വാത്സല്യവും ഉള്ള സ. സിന്ധു ജോയിയെ പോലെ ഒരു സഖാവ് പോകുന്നതിലുള്ള ദു:ഖം പങ്കുവയ്ക്കുവാൻ ഈ കുറിപ്പ് എഴുതിയെന്ന് മാത്രം. പുനർവിചിന്തനങ്ങൾക്ക് ഇനിയും സമയമുണ്ട് സഖാവേ! ഇനിയും സ. സിന്ധു ജോയിയുടെ തീരുമാനം എന്തുതന്നെ ആയാലും അവർക്ക് എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്തന്നെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു!

മുഖ്യമന്ത്രി ആരെന്ന ചോദ്യം

മുഖ്യമന്ത്രി ആരെന്ന ചോദ്യം

തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചാൽ സ. വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.പക്ഷെ ഒരിക്കലും തെരഞ്ഞെടുപ്പിനു മുമ്പ് മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പറയാൻ സി.പി.ഐ (എം)-നു കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ഒരു കാലത്തും മുഖ്യമന്ത്രി ആരാകുമെന്ന് മുൻ കൂട്ടി ഔദ്യോഗികമായി പറഞ്ഞ് ചരിത്രവുമില്ല. യു.ഡി.എഫിനും അതിനെ നയിക്കുന്ന കോൺഗ്രസ്സിനും പോലും തെരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ കഴിയില്ല എന്നതാണ് സത്യം. ഇരു മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും ചില സൂചനകൾ കണ്ട് ജനങ്ങൾക്ക് മനസിലാക്കാം. ആര് മുഖ്യമന്ത്രിയാകും, ആര് പ്രതിപക്ഷ നേതാവാകും എന്നൊക്കെ.

ഇപ്പോൾതന്നെ സ.വി.എസിനു മത്സരിക്കാൻ സീറ്റ് നൽകുമോ ഇല്ലയോ എന്ന കാര്യത്തിൽ ജനങ്ങളിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു. അതിനു ചില കാരണങ്ങളും ഉണ്ട്. പക്ഷെ എങ്ങനെയായാലും അദ്ദേഹം സ്ഥാനാർത്ഥി ആകുക തന്നെ ചെയ്തു. ജനാധിപത്യം അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്ത് ജനഹിതം പരിഗണിക്കപ്പെടതെ പോകില്ലെന്നതിന്റെ തെളിവാണത്. പാർട്ടിയിൽ പല വിഷയത്തിലും വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് ഏതൊരു കാര്യത്തിലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു തീരുമാനം എടുക്കണം എന്നു വച്ചാൽ അത് നടക്കില്ല. കൂട്ടായി ഒരു പൊതു തീരുമാനത്തിൽ എത്തുകയേ നിവൃത്തിയുള്ളൂ. അത് എല്ലാവരും അംഗീകരിക്കുകയും ചെയ്യും. അതാണു സി.പി,ഐ (എം)


എന്നാൽ ഇരുമുന്നണികളിൽ ഏത് ജയിച്ചാലും ആര് മുഖ്യമന്ത്രിയാകുമെന്ന് എല്ലാവർക്കും ഊഹിക്കാനും കഴിയും. ആ ഊഹം സാധാരണ നിലയിൽ തെറ്റാറില്ല. ഇത് നമ്മുടെ മാദ്ധ്യമങ്ങൾക്ക് അറിയാത്തതല്ല. എന്നാൽ ഇപ്പോഴും ഇടതുമുന്നനി ജയിച്ചാൽ ആര് മുഖ്യമന്ത്രി ആകുമെന്ന് സി.പി.എം നേതാക്കളുടെ ഓരോരുത്തരുടെയും പുറകെ നടന്ന് ചോദിച്ച് ശല്യം ചെയ്യുകയാണ് മാധ്യമപ്രവർത്തകർ. ഈ ഒരു വിഷയത്തിന്റെ പുറകെ നടന്ന് ചീണ്ടുന്നതിനു പിന്നിലെ ദുരുദ്ദേശം സി.പി.എം നേതാക്കൾക്ക് അറിയാത്തതല്ല. പക്ഷെ ഔദ്യോഗികമായി മുൻ കൂട്ടി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമ്പ്രദായം സി.പി.എമ്മിൽ ഇല്ല.അതിന്റെ ആവശ്യവും ഇല്ല. കാരണം തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഉള്ള രാഷ്ട്രീ‍യ സാഹചര്യങ്ങൾ എന്താണെന്ന് മുൻ കൂട്ടി ഉറപ്പിക്കാനാകില്ല. ഒക്കെ ജനങ്ങളുടെ കൈയ്യിലാണിരിക്കുന്നത്.

എന്നുവച്ച് എന്താണോ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങൾ പ്രതീക്ഷിക്കുന്നത്, അതിൽ വലിയ വ്യത്യാസമൊന്നും വരാൻ സാദ്ധ്യതയുമില്ല.പ്രതീക്ഷകൾക്കപ്പുറത്ത് വലിയ അദ്ഭുതങ്ങൾ സംഭവിക്കുമെന്ന് ഇപ്പോൾ പറയുന്നതിൽ യാതൊരു യുക്തിയും ഇല്ല. ഇപ്പോൾ യഥാർത്ഥത്തിൽ യു.ഡി.എഫ് ജയിച്ചാലാണ് ആരു മുഖ്യമന്ത്രിയാകും എന്ന കാര്യത്തിൽ കൂടുതൽ സംശയം ഉണ്ടാകേണ്ടത്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയും മത്സരരംഗത്തുള്ളപ്പോൾ സ്വാഭാവികമയും ആ ചോദ്യം ഉന്നയിക്കപ്പെടാവുന്നതാണ്. എന്നാൽ നമ്മുടെ മാദ്ധ്യമങ്ങൾക്ക് എൽ.ഡി.എഫ് ജയിച്ചാലത്തെ മുഖ്യമന്ത്രി ആരെന്ന് അറിയാനേ താല്പര്യമുള്ളൂ. സംഗതി ദുരുദ്ദേശപരം തന്നെ. വി.എസ്. മുഖ്യമന്ത്രിയാകും എന്ന് ഉറപ്പില്ലാത്ത ഒരു അവസ്ഥ സൃഷ്ടിച്ച്, അത് പ്രചരിപ്പിച്ച് ജനങ്ങളിൽ ഒരു വികാരമുണ്ടാക്കി അവരെ എൽ.ഡി.എഫിനെതിരെ തിരിച്ച് യു.ഡി.എഫിനെ സഹായിക്കുക എന്നതാണ് ആ ദുരുദ്ദേശം.

പക്ഷെ ഒന്നുള്ളത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിതന്നെ ഈ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്നും, മുഖ്യമന്ത്രി ആരാകും എന്നതിലേ സംശയമുള്ളൂ എന്നും ഒരു ധ്വനി മാദ്ധ്യമങ്ങൾ നൽകുന്നുണ്ട്. ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് അവർക്ക് ഉറപ്പാണ്. ഇത്രയൊക്കെ ആകാമെങ്കിൽ ഇനി മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സി.പി.എമ്മിനു തെറ്റൊന്നും സംഭവിക്കില്ല. പക്ഷെ സി.പി.എമ്മിന്റെ ഉത്തരവാദപ്പെട്ട നേതാക്കൾ മുഖ്യമന്ത്രി ആരാകും എന്നു വ്യക്തമാക്കണം എന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ചർച്ചകളെ ഒരു വിഷയത്തിലേയ്ക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാൻ ബോധപൂർവ്വം ശ്രമിക്കുകയാണ് മാദ്ധ്യമങ്ങൾ. ഈ തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട ഗൌരവമേറിയ ഒട്ടേറെ കാര്യങ്ങൾ ഉള്ളപ്പോൾ അതിൽനിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ബോധ പൂർവ്വമായ ശ്രമമാണ് ഇതുവഴി നടക്കുന്നത്. ജാഗ്രത!

പക്ഷെ രക്ഷയില്ല. മാദ്ധ്യമങ്ങളും മാദ്ധ്യമവിചാരക്കാരും, രാഷ്ട്രീയ നിരീക്ഷകരും ഒക്കെ അറിയാതെ പറഞ്ഞു പോകുന്നുണ്ട് ഇത്തവണ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന്. ചില സത്യങ്ങൾ അങ്ങനെയാണ്. എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും സത്യം മറനീക്കി പുറത്തുവരും. ചിന്തിക്കുന്ന ആർക്കും ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരാനുള്ള സാദ്ധ്യതയെ നിഷേധിക്കാൻ കഴിയില്ല. ഇപ്പോൾ എല്ലാം കൊണ്ടും കാര്യങ്ങൾ അങ്ങനെയാണ്. ഇത് എഴുതി തീർന്നപ്പോൽ മനോരമ ചാനലിൽ ഗ്രൌണ്ട് റിയാലിറ്റി ഷോയിൽ അവർ നടത്തിയ അഭിപ്രായ സർവ്വേയുടെ ഫലം പറയുന്നുണ്ടായിരുന്നു.

പ്രസ്തുത ചാനൽ സർവ്വേയിൽ ഒന്നാം സ്ഥാനം ആരോഗ്യവകുപ്പും, രണ്ടാം സ്ഥാനം വ്യവസായ വകുപ്പും മൂന്നാം സ്ഥാനം ധനകാര്യവകുപ്പും നാലാം സ്ഥാനം ഭക്ഷ്യ വകുപ്പും ആണത്രേ. എന്തായാലും സമസ്ത മേഖലയിലും മുമ്പെങ്ങുമില്ലാത്ത നേട്ടങ്ങൾ ഈ ഗവർണ്മെന്റ് ഉണ്ടാക്കി എന്ന് മനോരമ ചാനൽ പോലും പരോക്ഷമായി സമ്മതിക്കേണ്ടി വന്നിരിക്കുന്നു എന്നത് ചെറിയ കാര്യമല്ല. ഇതിനൊക്കെ ഒരു അംഗീകാരം എന്ന നിലയിൽ ഇപ്പോൾ എൽ.ഡി.എഫിനു ഒരവസരം കൂടി കൊടുക്കണമെന്നാണ് ഈയുള്ളവന് അഭ്യർത്ഥിക്കുവാനുള്ളത്. നല്ല ഭരണത്തിന് ഒരു പ്രോത്സാഹനം എന്ന നിലയിലെങ്കിലും!

രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി

രണ്ടുരൂപ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി വിധി

യു.ഡി.എ.എഫിനു തിരിച്ചടി. രണ്ടു രൂപയ്ക്ക് അരി കൊടുക്കുന്നതിനെതിരെ തിരിഞ്ഞ കോൺഗ്രാസ്സ്-യുഡി എഫ് നിലപാട് പാവപ്പെട്ട ജനങ്ങളൊടുള്ള ക്രൂരതയായിരുന്നു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിൽ പരാജയപ്പെടുന്ന യു.ഡി.എഫിന്റെ മുഖമാണ് അരിമുടക്കിയതിൽ കണ്ടത്. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ കൂടുതൽ വെറുപ്പ് കോൺഗ്രസ്സും യു.ഡി.എഫും ഏറ്റുവാങ്ങുന്നതിനാണ് അവരുടെ അരിമുടക്കൽ നടപടി കാരണമായത്. തരിമ്പെങ്കിലും ബുദ്ധിയുള്ള ആരും ഇലക്ഷൻ അടുത്ത സമയത്ത് പാവപ്പെട്ടവരുടെ അന്നം മുടക്കുന്ന ദുഷ്പ്രവൃത്തി ചെയ്യില്ല.

ഇപ്പോൾ ഇതാ കോടതി അരി വിതരണം തുടരാമെന്നും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയത് ശരിയല്ലെന്നും വിധിച്ചിരിക്കുന്നു. സ്വയം കൃതാനർത്ഥം വിളിച്ചു വരുത്തുന്നതായിരുന്നു കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അരിമുടക്കൽ പരിപാടി. ജനങ്ങളോട് അതിനു മറുപടി പറയാൻ ബദ്ധപ്പെടുകയാണ് കോൺഗ്രസ്സ് നേതൃത്വം. എന്തായാലും ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനവും മുന്നണിയും ഇത്തരമൊരു അരിമുടക്കൽ നടപടി സ്വീകരിച്ചത് ഈ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയം തന്നെയായിരിക്കും.

മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും രണ്ടുരൂപയ്ക്ക് അരി നല്‍കാനുള്ള പദ്ധതി നടപ്പാക്കുന്നതു തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് സര്‍ക്കാരെടുത്ത നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി നടപ്പാക്കാന്‍ തെരഞ്ഞെടുപ്പുസമയത്തും നടപടി തുടരാമെന്ന് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത കാര്യത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ഇടപെട്ടതെന്നും സര്‍ക്കാരിന്റെ അടിസ്ഥാനസൌകര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതുമാത്രമാണ് പെരുമാറ്റച്ചട്ടലംഘനമെന്നും കോടതി വിലയിരുത്തി.

രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിട്ടില്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ നയപരമായ പദ്ധതിയില്‍ ഇടപെടാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ടികള്‍ക്കും തുല്യഅവസരം ഉറപ്പുവരുത്തുന്നതിനും ഭരണകക്ഷിക്ക് പ്രത്യേക നേട്ടം ഉണ്ടാകുന്നത് ഒഴിവാക്കാനുമാണ് രണ്ടുരൂപയ്ക്ക് അരി നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചതെന്ന കമീഷന്റെ വാദം കോടതി അംഗീകരിച്ചില്ല. രണ്ടു രൂപ അരി ഏതെങ്കിലും പുതിയ പദ്ധതിയുടെ പ്രഖ്യാപനമായി കണക്കാക്കാനാകില്ലെന്നും നിലവിലുള്ള പദ്ധതിയുടെ ആനുകൂല്യം കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് വ്യാപിക്കുന്നതുമാത്രമാണെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 10ന് ധനമന്ത്രി നടത്തിയ ബജറ്റ് പ്രസംഗത്തില്‍ പദ്ധതി പരാമര്‍ശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ സുധാകരന്‍ എംപി, എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുരൂപയ്ക്ക് അരി പദ്ധതി നടപ്പാക്കുന്നത് തടഞ്ഞതെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പിന്റെ പവിത്രത ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കാനുമാണ് നടപടിയെടുത്തത്. എന്നാല്‍, ഭരണകക്ഷിക്ക് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ പദ്ധതി അവസരമൊരുക്കുമെന്ന കമീഷന്‍വാദം കോടതി നിരസിച്ചു. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞുള്ള കമീഷന്‍ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയും ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചു. പദ്ധതി നടപ്പാക്കുന്നതില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും സര്‍ക്കാര്‍നയമാണ് നടപ്പാക്കുന്നതെന്നും കോടതി വിലയിരുത്തി.

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!

മാദ്ധ്യമങ്ങൾ ബബ്ബബ്ബ!!

വി.എസിനു സീറ്റില്ലെന്ന് വാർത്തനൽകി ആഘോഷം തുടങ്ങിയ മാദ്ധ്യമങ്ങൾ സി.പി.ഐ (എം) സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമയി പ്രഖ്യാപിച്ചതോടെ ഇനിയെന്തെന്ന മട്ടിൽ ബബ്ബബ്ബ ആയി. തെരഞ്ഞെടുപ്പുവരെ അടിച്ചുപൊളിക്കാമെന്നാണ് കരുതിയത്. ഇത്രമാത്രം മാധ്യമങ്ങളെ വിഢികളാക്കാൻ മാത്രം സി.പി.എമ്മിനോട് നമ്മൾ എന്തു തെറ്റു ചെയ്തു എന്നാണ് ചില മാദ്ധ്യമപ്രവർത്തകർ ഇപ്പോൾ ചോദിക്കുന്നുണ്ടാവുക!

എന്തായാലും വച്ചൊരു കാച്ചങ്ങ് കാച്ചി. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ മൂലം വി.എസി നെ മത്സരിപ്പിച്ചു എന്നായിരുന്നു ആ കാച്ചൽ. അങ്ങനെ ഒരു കാച്ച് കാച്ചേണ്ടി വരും എന്നു മുൻ കൂട്ടി കണ്ടു കൊണ്ടാണ് എന്നും കൂടുന്ന അവൈലബിൾ പി.ബി കൂടിയത് വി.എസിന്റെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്യാനാണെന്ന് ഒരു കാച്ച് മുമ്പേ കാച്ചിയത്. അതെന്തായാലും നന്നായി. ഊഹാപോഹങ്ങൾ വാർത്തകളായി അവതരിപ്പിച്ചിട്ട് പിന്നെ പറഞ്ഞു നിൽക്കാനൊരു പഴുതു വേണമല്ലോ.വി.എസ് സ്ഥാനാർത്ഥിയല്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റോ സംസ്ഥാന കമ്മിറ്റിയോ ഔദ്യോഗികമായി പറയുന്നതിനു മുമ്പ് കയറി പറഞ്ഞ മാധ്യമങ്ങൾ വീണുടത്ത് കിടന്ന് ഉരുളുന്ന കാഴ്ചയാണ് പിന്നെ നാം കാണുന്നത്.

ഇനിയെങ്കിലും മറ്റു പാർട്ടികളുടെ കാര്യങ്ങൾ അവർ തീരുമാനിക്കും മുമ്പേ അവർ മനസിൽ കാണുമ്പോൾ നമ്മൾ മരത്തിൽ കാണുമെന്ന മട്ടിൽ വച്ച് കാച്ചുന്ന ലാഘവത്തൊടെ സി.പി.ഐ (എം) -നെ മാധ്യമങ്ങൾ കാ‍ണാതിരുന്നാൽ ഇതുപോലെ മാനഹാനി വരില്ല. സി.പി.ഐ (എം) പോലൊരു പാർട്ടിയിൽ ഏതുകാര്യത്തിൽ ഏതു തരത്തിലുള്ള തീരുമാനം എങ്ങനെ എപ്പോൾ വരുമെന്നോ അത് എപ്പോൾ മാറിമറിയുമെന്നോ ഒന്നും മുൻ കൂട്ടി കാണാനുള്ള കഴിവൊന്നും എല്ലായ്പോഴും നിങ്ങൾക്കുണ്ടാകില്ല മക്കളേ എന്നാണ് ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ വാർത്താനിർമ്മാതാക്കളോട് വളരെ വിനീതമായി പറയാനുള്ളത്.

ഇപ്പോൾ സ. വി.എസിന്റെ സ്ഥാനാർത്ഥിത്വ വിഷയത്തിൽ, ജനവികാരവും പാർട്ടി പ്രവർത്തകരുടെ വികാരവും കണക്കിലെടുത്ത് കേന്ദ്രനേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മത്സരിക്കേണ്ടെന്ന തീരുമാനം തിരുത്തിച്ചതാണെന്ന് വന്നാൽ തന്നെ അതിൽ ഒരു നാണക്കേടും ഇല്ല. തെറ്റ് ഒരു കീഴ് കമ്മിറ്റി തെറ്റ് ചെയ്താൽ അത് തിരുത്തിക്കാനുള്ള ബാദ്ധ്യത മേൽ കമ്മിറ്റിയ്ക്ക് ഉണ്ട്. ഇനി മേൽ കമ്മിറ്റി എടുക്കുന്ന തീരുമാനം തെറ്റാണെങ്കിൽ കീഴ് കമ്മിറ്റികൾക്ക് അത് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പാട്ടിയ്ക്കുള്ളിൽതന്നെ സംവിധാനങ്ങൾ ഉണ്ട്.

ഇതൊന്നുമല്ല, വി.എസിനെ ഇപ്പോൾ മത്സരിപ്പിക്കാതിരുന്നാൽ തെരഞ്ഞെടുപ്പ് ഫലത്തെ അത് ബാധിക്കും എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ആദ്യം എടുത്ത തീരുമാനം പുന:പരിശോധിച്ചതാണെന്നിരുന്നാൽ തന്നെ അതിൽ യാതൊരു നാണക്കേടും ഇല്ല. സി.പി ഐ (എം) മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമാണ്. ചെറിയ കാര്യത്തിൽ പോലും ഗൌരവമേറിയ ചർച്ചയും ആലോചനകളും നടത്തുന്ന പാർട്ടിയാണിത്. എന്നാൽ പോലും ചില തീരുമാനങ്ങൾ എത്ര ആലോചിച്ചെടുത്തതാണെങ്കിൽ കൂടി അതിൽ ചിലത് തെറ്റായിരുന്നു എന്ന് പിന്നീട് ബോദ്ധ്യപ്പെട്ടാൽ അത് തുറന്ന് സമ്മതിക്കാനും തിരുത്താനും ശ്രമിക്കുന്ന പാർട്ടിയാണിത്. അങ്ങനെ എത്രയോ അനുഭവങ്ങൾ ഇരിക്കുന്നു.

ഇപ്പോൾ ഒരു പക്ഷെ അബദ്ധമായി പോയേക്കാവുന്ന ഒരു തീരുമാനത്തിൽ നിന്നും സി.പി.ഐ (എം) പിൻമാറി എന്നത് തന്നെ ഈ പാർട്ടിയുടെ സംഘടനാപരമായ അച്ചടക്കത്തെയും കെട്ടുറപ്പിനെയും ആണ് കാണിക്കുന്നത്. പാർട്ടിയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും നിർണ്ണായക ഘട്ടത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുവാനും പാർട്ടിയെ ഒരുമിച്ചു നിന്ന് സംരക്ഷിക്കുവാനും പാർട്ടിയുടെ നേതൃത്വം തയ്യാറാകുമെന്ന തിരിച്ചറിവ് എല്ലാവർക്കും നൽകുന്നതും കൂടിയാണ് ഇപ്പോഴത്തെ തീരുമാനം. ഒരു സുപ്രഭാതത്തിൽ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നവരല്ല സി.പി.എം നേതാക്കൾ. പാർട്ടിയിലും ജനങ്ങൾക്കിടയിലും അഹോരാത്രം പ്രവർത്തിച്ച് അനുഭവങ്ങളിൽ സ്ഫുടം ചെയ്തെടുത്തവരാണ്.

പിന്നെ എന്തു കരുതി പാർട്ടി വിരുദ്ധർ? എന്തുകരുതി നമ്മുടെ വലതുപക്ഷ മാധ്യമ പുംഗവന്മാർ? ഭേദപ്പെട്ട ഒരു ഭരണം കാഴ്ചവച്ച് ജങ്ങളുടെ വിശ്വാസമാർജ്ജിച്ച് വീണ്ടും അധികാരത്തിൽ വരുമെന്ന ഉറപ്പും ആത്മ വിശ്വാസവും കൈവന്നിരിക്കുന്ന ഒരു വേളയിൽ പാർട്ടി നേതൃത്വം മണ്ടത്തരം കാണിക്കുമെന്നോ? വി.എസ് മത്സരത്തിനില്ലെങ്കിൽ ഇടതുമുന്നണി തോറ്റുപോകുമെന്ന് വ്യാമോഹിച്ച ചിലരുടെ മുഖങ്ങളൊക്കെ ഇപ്പോൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെ പോലെയാകുന്നത് നാം കാണുന്നു. മാധ്യമങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ സി.പി.ഐ (എം) എന്ന പാർട്ടിയെ വേണ്ടവിധം മനസിലാക്കുന്നതിന് നമ്മുടെ മാദ്ധ്യമപ്രവർത്തകർ ഇനിയും ബഹുദൂരം പോകേണ്ടി വരും. എപ്പോഴും അത്ര എളുപ്പം പിടിതരില്ല, ഈ പാർട്ടി നിങ്ങൾക്ക്; ഇത് സെറ്റ്-അപ്പ് വേറെയാ മക്കളേ!

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി

ഭരണനേട്ടങ്ങളുടെ നിറവിൽ ഇടതുമുന്നണി

നാ‍ളിതുവരെ കേരളം ഭരിച്ച ഇടതുപക്ഷ-വലതുപക്ഷ ഗവർണ്മെന്റുകൾക്ക് ചെയ്യാൻ സാധിച്ചതിന്റെ പതിന്മടങ്ങ് ജനക്ഷേമ പരിപാടികൾ നടപ്പിലാക്കാൻ കഴിഞ്ഞ ഒരു ഗവർണ്മെന്റാണ് ഇപ്പോഴത്തെ ഇടതുപക്ഷ ഗവർണ്മെന്റ്. ഭരണമേറ്റ ആദ്യ നാളുകളിൽ പാർട്ടികളിലും മുന്നണിയിലും ഉണ്ടായിരുന്ന ആന്തരികമായ ചില പ്രതികൂല ഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇതിലും കൂടുതൽ നേട്ടം ഉണ്ടാക്കാൻ കഴിയുമായിരുന്നു. അതെല്ലാം പരിഹരിച്ചു വന്നപ്പോഴേയ്ക്കും സമയം അല്പം വൈകിയിരുന്നു. എന്നിട്ടും ഇത്രയും മെച്ചപ്പെട്ട ഒരു ഭരണം കാഴ്ചവയ്ക്കാനായി എന്നത് എടുത്തുതന്നെ പറയണം.

ഈ ഭരണത്തിന് തുടർച്ച കിട്ടിയാൽ കേരളം വികസന രംഗത്ത് അദ്ഭുതകരമായ വിജയം കൈവരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിക്കാതെ ഈ ഗവർണ്മെന്റ് കൈവരിച്ച ഭരണ നേട്ടങ്ങൾക്ക് വോട്ടിലൂടെ കൈയ്യൊപ്പ് നൽകിയാൽ അത് കേരളത്തിന്റെ സൌഭാഗ്യം തന്നെ ആയിരിക്കും. ഭരണത്തെ വിലയിരുത്തി ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്ന ഒരാൾക്കും ഇടതുപക്ഷത്തിനല്ലാതെ വോട്ടു ചെയ്യാനാകില്ല.അവർ കടുത്ത ഇടതുപക്ഷ വിരുദ്ധരല്ലെങ്കിൽ!

എല്ലാ മേഖലകളിലും ഒരു ഭരണകൂടത്തിന്റെ നേതൃത്വവും സംരക്ഷണം കൂടെയുണ്ടെന്ന് ഉറപ്പാക്കുന്നതായിരുന്നു ഈ ഭരണം. സമസ്ത മേഖലകളിലും മാറ്റത്തിന്റെ കാഹളം മുഴക്കാൻ ഈ ഗവർണ്മെന്റിന് സാധിച്ചു. സർക്കാരിന്റെ ഇടപെടൽ എല്ലാ മേഖലകളിലും ദൃശ്യമായിരുന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തിക്കൊണ്ടുവരുന്നതിലാണ് ഈ ഗവർണ്മെന്റ് പ്രത്യേകം ഊന്നൽ നൽകിയത് എന്നത് അഭിമാനപൂർവ്വം പറയാൻ കഴിയും. സമ്പന്നവർഗ്ഗ താല്പര്യങ്ങളെക്കാലുപരി പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ ബാദ്ധ്യതപ്പെട്ട മുന്നണിയാണ് ഇടതുമുന്നണി. ആനിലയിൽ ഇടതുസർക്കാരിനു ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടി ചെയ്യാൻ കഴിഞ്ഞു.

മൂലധന ശക്തികൾക്ക് ലാഭമുണ്ടാക്കാൻ കഴിയുന്ന വൻ കിട പദ്ധതികളെ മാത്രം വികസന അടയാളങ്ങളായി കൊട്ടി ഘോഷിക്കുന്നവർക്ക് കനത്ത മറുപടിയായിരുന്നു ഈ ഭരണം. വ്യാവസായിക മേഖലയിലും മുമ്പെങ്ങുമില്ലാത്ത വികസന വിപ്ലവങ്ങൾ ഈ ഭരണ കാലത്ത് നടന്നിട്ടുണ്ട്. എങ്കിലും പാവങ്ങളെ ഇത്രയധികം ശ്രദ്ധിച്ചതിനുതന്നെയാണ് കൂടുതൽ മാർക്ക് നൽകേണ്ടത്. എത്ര വൻ പദ്ധതികൾ വന്നാലും ദുരിത ഭാരം പേറി കഴിയുന്ന വിഭാഗം ജനങ്ങൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഭരണനേട്ടമായി കരുതാനാകില്ല. ആനിലയിൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് എൺപതു മാർക്ക് ഏതു പൊട്ടക്കണ്ണൻ രാഷ്ട്രീയ നിരീക്ഷകനും നൽകും.

സമ്പൂർണ്ണ സംതൃപ്തി എന്ന ലക്ഷ്യത്തിലേയ്ക്കുള്ള മുന്നേറ്റത്തിനിടയിലാണ് ഭരണകാലാവധി തീരുന്നത്. ഇപ്പോൾ ഇടതുമുന്നണിക്ക് ഭരണം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കേരളം കുറഞ്ഞത് അഞ്ച് വർഷം പുറകിലേയ്ക്ക് പോകും. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഇടതുഭരണം നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളെ ഒന്നൊന്നായി അട്ടിമറിക്കുവാനാണ് സാദ്ധ്യത. പിന്നെ ഒരു ഇടവേളയ്ക്ക് ശേഷം ഇടതുപക്ഷം വീണ്ടും വന്നാൽ ഒന്നേന്ന് എല്ലാം ഉടർച്ചുവാർത്ത് തുടങ്ങണം. മറിച്ച് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ജനവിധി വീണ്ടും ഇടതുമുന്നണിയ്ക്ക് അനുകൂലമായാൽ കേരളം വികസനക്കുതിപ്പിൽ മറ്റ് സംസ്ഥാനങ്ങൾക്ക്തന്നെ ഒരു മാതൃകയാകും.

2006 മെയ് 18-ന് അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ജനകീയ വികസന പന്ഥാവിലൂടെ ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയത്. കർഷക ആത്മഹത്യാ പ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കുകയും വ്യവസായ ഐറ്റി -ടൂറിസം മേഖലകളിൽ റെക്കോർഡ് നേട്ടം കൈവരിക്കുകയും ചെയ്തു. വിലക്കയറ്റം പിടിച്ചു നിർത്തുന്നതിലും പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിലും സമ്പൂർണ്ണ പാർപ്പിട പദ്ധതിയും സമ്പൂർണ്ണ വൈദ്യുതീകരണവും നടപ്പിലാക്കിത്തുടങ്ങുന്നതിലും വിജയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയും മുഴുവൻ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കുകയും ചെയ്തു. ക്ഷേമ പെൻഷനുകൾ മൂന്നു മടങ്ങോളമായി വർദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കി.

ക്രമസമാധാന രംഗത്ത് രാജ്യത്ത് ഒന്നാം സ്ഥാനം കൈവരിച്ചു. ദശലക്ഷക്കണക്കിനായ പ്രവാസി മലയാളികൾക്ക് പെൻഷനുൾപ്പെടെ ക്ഷേമനിധി ഏർപ്പെടുത്തി. കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യ വികസനം ഉൾപ്പെടെ ബൃഹദ് പദ്ധതികൾക്ക് തുടക്കം കുറിച്ചു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന- ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. അങ്ങനെ ഭരണ നേട്ടങ്ങളുടെ വിജയപതാകയുമേന്തി മുന്നേറുന്ന ഇടതുഭരണത്തിന് തുടർച്ച കിട്ടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പൂർത്തീകരിച്ച നിരവധി പദ്ധതികൾക്കൊപ്പം തുടങ്ങിവച്ച പല പദ്ധതികൾക്കും തുടർച്ചയും വിജയവും കൈവരിക്കുവാൻ ഇടതു മുന്നണി ഭരണം വീണ്ടും അധികാരത്തിൽ വരണം.

ഒരു ദിവസം പോലും ട്രഷറി പൂട്ടാതെ ഭരണം നടത്തിയത് ഇന്ദ്രജാല സമാനമായാണ് പല ധനകാര്യ വിദഗ്ദ്ധരും കരുതുന്നത്. കേരളത്തിന്റെ ഖജനാവിനെ ഇത്രയും സുരക്ഷിതമായി നിലനിർത്തുവാൻ കഴിഞ്ഞതിന് ഇടതുപക്ഷഗവർമെന്റിന്റെ നിറുകയിൽ പൊൻ തൂവൽ ചാർത്തിക്കൊടുക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഓരോ വോട്ടും ആ ഓരോ പൊൻ തൂവലുകളാകുമെന്ന് പ്രത്യാശിക്കാം! കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും സംഭവിച്ച കൈപ്പിഴകളിൽ കൈയ്യുടൻ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ജനങ്ങൾ ഇപ്പോൾ ഇരുത്തി ചിന്തിക്കുന്നുണ്ട്. ഇനിയും അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ! ഭരണം ഇത്തവണയും ഇടതുമുന്നണിയ്ക്ക് ലഭിക്കുമെന്ന് തന്നെയാണ് രാഷ്ട്രീയ തിമിരമൊന്നുമില്ലാത്ത പ്രധാന രാഷ്ട്രീയ നിരീക്ഷകർ കണക്കുകൂട്ടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരു ഇടതുപക്ഷക്കുറിപ്പ്!

ആവർത്തനങ്ങൾക്ക് കുറച്ചുകാലം തുടർച്ച കിട്ടുന്നത് ചരിത്രത്തിൽ ഒരു അദ്ഭുതമൊന്നുമല്ല. പക്ഷെ എല്ലായ്പോഴും ചരിത്രം തനിയാവർത്തനമാകണമെന്നില്ല. അങ്ങനെ ഒരു നിയമവുമില്ല. ഇവിടെ കേരളത്തിൽ കുറച്ചുകാലമായി രണ്ടുമുന്നണികൾ ഒന്നിടവിട്ട് ഭരണം നേടിക്കൊണ്ടിരിക്കുകയാണ്. ഒരു മുന്നണിയുടെ ഭരണം അവസാനിക്കുമ്പോഴേയ്ക്കും ആ ഭരണത്തിനെതിരെ ഒരു ജനവികാരം ഉണ്ടായി വരികയോ, മറ്റെന്തെങ്കിലും ഒരു ട്രെന്റ് ഉണ്ടാവുകയോ ചെയ്ത് അവർക്ക് ഭരണം നഷ്ടപ്പെടുകയാണ് പതിവ്. ഇത് ജനങ്ങൾ ബോധപൂർവ്വം നൽകുന്ന ഒരു വിധിയൊന്നുമായിരുന്നിട്ടില്ല. പലപ്പോഴും നിലവിലുള്ള മുന്നണിയുടെ ഭരണം ആവർത്തിക്കപ്പെടാനുള്ള സാദ്ധ്യത നിലനിന്നിട്ടുണ്ട്. എന്നാൽ സമയം,ആകുമ്പോൾ എന്തെങ്കിലും കാരണത്താൽ നിലവിലെ ഭരണമുന്നണി തോൽക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ മുമ്പ് ഒരിക്കൽ സ. ഇ.കെ. നായനാറുടെ നേതൃത്വത്തിലിരുന്ന ഇടതുമുന്നണി ഭരണം കഴിഞ്ഞ് വീണ്ടും ഇടതുമുന്നണി അധികാരത്തിൽ വരേണ്ടതായിരുന്നു. എന്നാൽ രാജീവ് ഗാന്ധി വധം മൂലം രാജ്യത്താകെ ഉണ്ടായ സഹതാപ തരംഗത്തിൽ കേരളത്തിലെ ഇടതുമുന്നണിയ്ക്കും പരാജയം സംഭവിക്കുകയായിരുന്നു. അപ്പോൾ നിലവിലിരിക്കുന്ന മുന്നണിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടണമെന്ന് പ്രകൃതിനിയമമൊന്നുമില്ലെന്നർത്ഥം.

ഇക്കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ നിലവിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം നാളിതുവരെ കേരളം കണ്ട ഇടതു-വലതു ഭരണങ്ങളിൽ വച്ച് ഏറ്റവും മികച്ച ഭരണമാണ് കാഴ്ചവച്ചതെന്ന് രാഷ്ട്രീയ തിമിരത്തോടെയല്ലാതെ വിലയിരുത്തുന്ന ആർക്കും സമ്മതിക്കേണ്ടിവരും. ഏറ്റവും കൂടുതൽ ജനക്ഷേമ പരിപാടികൾ നടപ്പിലാക്കിയ ഒരു ഭരണമാണ് ഇത്തവണ ഇടതുപക്ഷം നടത്തിയത്. പാ‍വപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറ്റവും കൂടുതൽ ഗുണം കിട്ടിയത് ഈ ഇടതുഭരണകാലത്താണ്. സാധാരണജനപക്ഷത്ത് നിന്ന് ചിന്തിച്ച് വിദ്യാഭ്യാസരംഗത്തും മറ്റും നടപ്പിലാക്കാൻ ശ്രമിച്ച ചില നടപടികൾ കോടതികൾ പരാജയപ്പെടുത്തിയതൊഴിച്ചാൽ ഏറെ ഗുണകരമായ ക്ഷേമപദ്ധതികൾ ഈ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ചെറിയ കൈത്തൊഴിൽ മേഖല മുതൽ വലിയ വ്യാവാസായിക മേഖലകളിൽ വരെ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ ഇടതു സർക്കാരിനു കഴിഞ്ഞു.

കേരളം ഒരു സ്വതന്ത്രരാജ്യമല്ല. അത് ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ ഒരു സംസ്ഥാന ഗവർണ്മെന്റിന് പ്രവർത്തിക്കാൻ കഴിയൂ. കുറച്ചേറെ അധികാരങ്ങൾ കേന്ദ്ര ഗവർണ്മെന്റിൽ നിക്ഷിപ്തവുമാണ്. ചില അധികാരങ്ങൾ പ്രയോഗിക്കുന്നതിനും ചില നിയമങ്ങൾ നിർമ്മിക്കുന്നതിനും ചില ക്ഷേമകാര്യങ്ങൾ നിർവ്വഹിക്കുന്നതിലും കേന്ദ്രഗവർണ്മെന്റിന്റെ ഇടപെടലുകൾ തടസമാകാം. ഇത് ഒരു ഫെഡറൽ രാജ്യത്ത് സ്വാഭാവികവുമാണ്. അതുകൊണ്ട്തന്നെ ഒരു സംസ്ഥാന സർക്കാരിന് നൂറ് ശതമാനം സംതൃപ്തമായ ഒരു ഭരണം ഒരു സംസ്ഥാനത്തും നടത്താൻ കഴിഞ്ഞെന്നിരിക്കില്ല. ഒരു സംസ്ഥാന ഭരണം അറുപത് ശതമാനം വിജയിച്ചാൽത്തന്നെ അത് വലിയൊരു കാര്യമാണ്. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവർണ്മെന്റ് എഴുപത് ശതമാനം വിജയം നേടി എന്ന് നിഷ്പക്ഷതയുടെ മേലങ്കി അണിഞ്ഞവർകൂടി സമ്മതിക്കേണ്ടി വരും.

ആകെയുണ്ടായ ഒരു പോരായ്മ മിക്ക പരിപാടികളും വേണ്ടവിധം നടപ്പിലാക്കിവന്നപ്പോഴേയ്ക്കും ഭരണ കാലാവധി തീരാറായിരുന്നു എന്നതാണ്. ഈ സർക്കാരിന്റെ തുടർച്ച ഇപ്പോൾ നഷ്ടപ്പെട്ടാൽ കേരളം വീണ്ടും പത്ത് വർഷം പിന്നിലേയ്ക്ക് പോകും എന്നുറപ്പാണ്. ഇത് കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകർ മനസിലാക്കുന്നുണ്ട് എന്ന് കരുതാം. എല്ലായ്പോഴും ജനം പ്രബുദ്ധതയാണ് കാണിക്കുന്നതെന്ന അന്ധവിശ്വാസമൊന്നും ഈ ലേഖകനില്ലെന്ന് സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ. എന്തായാലും ഇപ്പോൾ ഇടതുമുന്നണി ഭരണത്തിനെതിരെ ഒരു ജനവികാരം നിലവിലില്ല. എന്ന് മാത്രമല്ല ഈ മുന്നണിയിലും സർക്കാരിലും ജനങ്ങൾക്ക് നല്ല മതിപ്പുണ്ട്. ഇനിയും ജനങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിഷേധാത്മകമായ ഒരു നിലപാട് സ്വീകരിക്കില്ലെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇടതും വലതും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കിയിട്ടുള്ള ഈ കാലത്ത്. ആരു ഭരിച്ചാലുംകണക്കുതന്നെന്ന ഒരു പറച്ചിൽ പഴയതുപോലെ ഇനി കേരളത്തിലെ ജനങ്ങൾക്ക് പറയാൻ കഴിയും എന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും പ്രതിപക്ഷം പല പ്രകാരത്തിൽ വലിയ പ്രതിരോധത്തിൽ ആയി നിൽക്കുന്ന ഈ വേളയിൽ!

ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ നിലവിലുള്ള ഭരണപക്ഷം ഏതെങ്കിലും തരത്തിൽ പ്രതിരോധത്തിലാകുന്നത് മനസിലാക്കാം. പക്ഷെ ഇപ്പോഴത്തെ ഭരണപക്ഷം ഒരുതരത്തിലും പ്രതിരോധത്തിലാണെന്ന് പറയാനാകില്ല. എന്നാൽ പ്രതിപക്ഷത്തെ യു.ഡി.എഫ് ആകട്ടെ പിടിച്ചുനിൽക്കാൻ കഴിയാത്തവിധം പ്രതിരോധത്തിൽ ആയി. അഴിമതി,സദാചാര വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പ്രമുഖരായ യു.ഡി.എഫ് നേതാക്കൾ ആരോപണ വിധേയരാകുകയും ചിലർ തെളിയിക്കപ്പെട്ട ആരോപണങ്ങളാൽ ശിക്ഷിക്കപ്പെടുകയും ജയിലിൽ പോകുകയും വരെ ചെയ്തു. സഹതാപാർഹമായ ഗതികേടിലാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന കേരളത്തിലെ ഐക്യജനാധിപത്യമുന്നണി. ഈ ആരോപണ വിധേയരും ശിക്ഷിക്കപ്പെട്ടവരും നല്ലൊരു പങ്കും മുൻ യു.ഡി.എഫ് ഭരണത്തിൽ മന്ത്രിമാരായിരുന്നവരാണ് എന്ന് കൂടി നാം ഓർക്കണം. എന്നാൽ നിലവിലിരിക്കുന്ന ഇടതുപക്ഷ ഗവർണ്മെന്റിലെ ഒരു മന്ത്രിക്കെതിരെ പോലും ഒരുവിധ അഴിമതി ആരോപണങ്ങളും ആർക്കും ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ആകെ രണ്ട് മന്ത്രമാർക്കെതിരെയാണ് ഒന്നു രണ്ട് ആരോപണങ്ങൾ ഉണ്ടായത്. ആ ആരോപണ വിധേയരാകട്ടെ ഇപ്പോൾ യു.ഡി.എഫിന്റെ ഭാഗമാണ്താനും.

ഇത്ര നല്ല ക്ലീൻ ഇമേജോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ സർക്കാരിനെ നയിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് കഴിയുന്നത് ഒരു വലിയ കാര്യം തന്നെയാണ്. കോൺഗ്രസ്സ് നേതൃത്വത്തിലുള്ള നമ്മുടെ കേന്ദ്രമന്ത്രി സഭ അഴിമതിയുടെ കൂടാരമാണെന്ന് ജനം തിരിച്ചറിഞ്ഞ ഈ വേളയിൽ പ്രത്യേകിച്ചും. കേന്ദ്രമന്ത്രിമാർ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതി ഞെട്ടിക്കുന്നതാണ്. ഇപ്പോൾ ഒരു കേന്ദ്ര മന്ത്രിയേ അഴിയെണ്ണുന്നുള്ളൂ. എന്നാൽ ഇനി എത്രപേർ “അഴി” മതിയെന്ന് കരുതി കാലം കഴിക്കേണ്ടിവരുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യ മുഴുവൻ പായ്‌വിരിച്ച് ഉണക്കാവുന്നത്രയും പച്ചനോട്ടുകളുടെ അഴിമതികളാണ് സ്പെക്ട്രം അഴിമതി അടക്കം ഉള്ളവയിൽ നടന്നിരിക്കുന്നത്. നേതാക്കളുടെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ വേറെയും. യുവരാജാവ് രാഹുൽ ഗാന്ധിക്കെതിരെ തന്നെ അത്തരം ആരോപണങ്ങൾ ഒന്നിനു പുറകേ ഒന്നായി പുറത്തുവരികയാണ്. വലിയ നേതാവ് ഇങ്ങനെയെങ്കിൽ താഴോട്ടുള്ളവർ എങ്ങനെയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

പറഞ്ഞുവന്നത് ഒരു വോട്ടർ എങ്ങനെ ചിന്തിച്ചാലും കേരളത്തിൽ ഇത്തവണ യു.ഡി.എഫിന് വോട്ട് ചെയ്യാൻ ഒരു ന്യായവുമില്ല. നൂറ്റിപ്പത്തിന്റെ അവകാശവാദമൊക്കെ ഇപ്പോൾ യു.ഡി.എഫ് നേതാക്കൾതന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. കുഴിയിൽ കാലും നീട്ടി ഇരുന്നവർ പോലും കൃത്രിമ ശ്വാസവുമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങാനിരുന്നതാണെന്ന് കെ.എസ്.യു, യൂത്ത് കോൺഗ്രസ്സ് നേതാക്കൾതന്നെ പറഞ്ഞിരുന്നു. ചിലരൊക്കെ ഇപ്പോൾ പിൻ വാങ്ങി. ബ്യൂട്ടി പാർളറുകളിൽ തിരക്കൊന്നു കുറഞ്ഞു. ഡൈക്കും, എക്സ്ട്രാ പവർ ടോണിക്കുകൾക്കും ഒക്കെ അല്പം ഡിമാൻഡ് കുറഞ്ഞിട്ടുണ്ട്. മന്ത്രിയാകാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനു മത്സരിക്കുന്നു എന്ന് വിചാരിക്കുന്ന കോൺഗ്രസ്സ് നേതാക്കൾ മത്സരംഗത്തേയ്ക്ക് വരുന്നതിൽ നിന്നും പിന്മാറിയിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിൽ അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിൽ ഒരല്പം പ്രബുദ്ധതയുടെ അംശം കണ്ടെത്താൻ കഴിഞ്ഞേക്കും. അതിന്റെ തനിയാവർത്തനം ആയിരുന്നില്ലെങ്കിലും പിന്നീട് നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും ചില സ്ഥലങ്ങളിലെങ്കിലും ജനങ്ങൾ പ്രബുദ്ധത തെളിയിച്ചിട്ടുണ്ട്. ഈ പ്രബുദ്ധത രണ്ടു മുന്നണികളെയും പ്രതികൂലമായി ബാധിച്ചിട്ടുമുണ്ട്. എന്നാൽ ഇനി നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞ പാർളമെന്റ് തെരഞ്ഞെടുപ്പിന്റേയോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെയോ ഒരു ആവർത്തനമായിരിക്കില്ല. അതിനുള്ള ഒരു സാഹചര്യവും ഇപ്പോൾ നില നിൽക്കുന്നില്ല. ഒരു ഇടതു തരംഗം വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ഉണ്ടായി എന്നു കണ്ടാൽ അതിൽ അദ്ഭുതപ്പെടാനില്ല. കോൺഗ്രസ്സും യു.ഡി.എഫും ഇത്തവണയും തങ്ങൾക്ക് ഭരണമില്ലാത്ത യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാൻ ഇപ്പോഴേ തയ്യാറെടുക്കുന്നത് നന്നയിരിക്കും എന്ന് തോന്നുന്നു. സ്വയം കൃതാനർത്ഥങ്ങൾക്ക് മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ലെന്നു കൂടി യു.ഡി.എഫ് നേതാക്കൾ മനസില്ലാക്കുന്നതും നന്നായിരിക്കും. തെറ്റുകൾ ആവർത്തിക്കുകയല്ലാതെ അത് തിരുത്തുന്ന സമ്പ്രദായം കോൺഗ്രസ്സിലോ യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളിലോ ഇല്ലാത്ത നിലയ്ക്ക് ഒരു തെറ്റ് തിരുത്തൽ ഉപദേശം ആരും നൽകിയിട്ട് കാര്യവുമില്ല. ജയിലിൽ പോകുന്നവരെ അവിടെ പോയി കണ്ട് ആശ്വസിപ്പിച്ചാൽ പോര, യഥോചിതം സ്വീകരണവും യാത്രയയപ്പും നൽകി അഴിമതിയെ പ്രോത്സാഹിപ്പിക്കുകതന്നെ വേണം എന്നാണല്ലോ അവരുടെ വാശി. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ഉപദേശിക്കുകയല്ല അതിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്യുന്നത്. അല്ലെങ്കിൽ തന്നെ ഒന്നോരണ്ടോ പേർ തെറ്റ് തിരുത്തിയാൽ പോരല്ലോ. ഒരുപാട് തെറ്റുകാരുള്ളപ്പോൾ!

ഇടതുപക്ഷ ഭരണത്തിന് ഇപ്പോൾ തുടർച്ച കിട്ടിയാൽ അടുത്ത അഞ്ചുവർഷം കൊണ്ട് കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.തുടങ്ങിവച്ച പല ജനക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കാനും ഇടതുഭരണത്തിന് തുടർച്ച ആവശ്യമാണ്. ഇടതുമുന്നണി ഗവർണ്മെന്റ് ഇതുവരെ നടപ്പിലാക്കിയ ജനക്ഷേമ നടപടികൾകൂടി യു.ഡി.എഫ് ഭരണം വന്നാൽ അട്ടികറിക്കപ്പെടാം. വരുന്ന തെരഞ്ഞെടുപ്പിൽ ജനവിധി ഇടതുപക്ഷത്തിന് പ്രതികൂലമായാൽ അത് കേരളത്തിന് വമ്പിച്ച നഷ്ടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും വോട്ട് ചെയ്യുന്ന കാര്യത്തിൽ തെറ്റുകളുടെ തനിയാവർത്തനമായിരിക്കില്ല വരുന്ന ജനവിധിയെന്ന് പ്രത്യാശിച്ചുകൊണ്ട് ഈ കുറിപ്പ് നിർത്തുന്നു.

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

ഒരു വനിതാദിന പോസ്റ്റ്. 2011 മാച്ച് 8

സ്ത്രീകൾക്ക് ഇനിയെന്ത് സ്വാതന്ത്ര്യം?

നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് എല്ലാ സ്വാതന്ത്ര്യവും മുൻപേ തന്നെ ഉണ്ട്. സ്ത്രീയ്ക്ക് വോട്ടവകാശമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശമുണ്ട്. വിദ്യാഭ്യാസം ചെയ്യാനുള്ള അവകാശമുണ്ട്. തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ട്. സ്വത്ത് സമ്പാദിക്കാനുള്ള അവകാശമുണ്ട്. സഞ്ചരിക്കുവാനുള്ള അവകാശമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള അവകാശമുണ്ട്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യുവാനുള്ള അവകാശമുണ്ട്. നിയമപരമായ എല്ലാ പരിരക്ഷയും സ്ത്രീയ്ക്കുണ്ട്. സ്ത്രീകളുടെ പരിരക്ഷയ്ക്ക് വേണ്ടിയുള്ള നിയമങ്ങൾ മൂലം പുരുഷന്മാർ പലരും ഇന്ന് പീഡനങ്ങൾ അനുഭവിക്കുന്നുണ്ട്.

പാർളമെന്റിൽ സംവരണം വരാനിരിക്കുന്നു. കേരളത്തിലാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് അൻപത് ശതമാനം സംവരണം നടപ്പിലാക്കിക്കഴിഞ്ഞു. എന്നിട്ടും ഫെമിനിസ്റ്റുകൾ എന്തിനോ വേണ്ടി പായുന്നു. ഇനി എന്തു സ്വാതന്ത്ര്യമാണ് സ്ത്രീകൾക്ക് വേണ്ടത്? രാത്രിയിൽ ഇറങ്ങി നടക്കണോ? നടന്നോളൂ. ഒരു നിയമതടസവുമില്ല. മരത്തിൽ കയറണോ? കയറിക്കോളൂ. ഒരു നിയമതടസവും ഇല്ല. ഇന്ന് സ്ത്രീകൾ പോലീസാകുന്നു. കണ്ടക്ടറാകുന്നു. ഡ്രൈവറാകുന്നു. ആട്ടോ ഡ്രൈവറും ടാക്സ്സി ഡ്രൈവറും ആകുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരശാസ്ത്രം അനുവദിക്കുന്ന ഒരു തൊഴിലും ചെയ്യാൻ ഒരു തടസവുമില്ല. ഏത് തൊഴിലിലും അവൾക്ക് പ്രവേശിക്കാം. പിന്നെ എന്താ പ്രശ്നം?

സ്ത്രീധന പീഡനത്തിന്റെ കാര്യം പറഞ്ഞേക്കാം. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. സ്ത്രീധനം പറഞ്ഞും കൊടുത്തുംതന്നെ വിവാഹം നടത്തണമെന്ന് ഒരു നിയമവുമില്ല. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാൻ സന്നദ്ധതയുള്ള യോഗ്യതയുള്ള എത്രയോ പുരുഷന്മാരുണ്ട്. മാത്രവുമല്ല, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള പല പീഡനങ്ങളും അമ്മാവിയും നാത്തൂനും ഒക്കെയാണ് നടത്തുന്നത്. അവരും സ്ത്രീകളാണ്. സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നത് സ്ത്രീകളുംകൂടിയാണ്. ആദ്യം സ്ത്രീസമൂഹം സ്ത്രീയുടെ സ്വത്വവും സ്വാതന്ത്ര്യവും അംഗീകരിക്കണം.

സ്ത്രീയെ വാക്കല്ലാതെ നോക്കുന്നതിനെതിരെ പോലും കേസെടുക്കാൻ വകുപ്പുണ്ട്. ഗാർഹിക പീഡനത്തിനെതിരെ പുതിയ നിയമം വന്നിരിക്കുന്നു. എന്തിന് ഒരു സ്ത്രീ വിചാരിച്ചാൽ (തുനിഞ്ഞിറങ്ങിയാൽ) നിരപരാധിയായ ഒരു പുരുഷനെ പീഡനക്കേസിൽ അകപ്പെടുത്തി ജയിലിലടയ്ക്കാൻ കൂടി കഴിയും. സ്ത്രീകളുടെ സ്വഭാവദൂഷ്യം കാരണം വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ അതിനു കഴിയാതെ സകല പീഡനങ്ങൾക്കും ഇരയാകുന്ന അനുഭവങ്ങളും ഉണ്ട്. സ്ത്രീകളെ മാത്രം സംരക്ഷിക്കുന്നതാണ് നിയമങ്ങൾ. പുരുഷനോട് വിവേചനമാണിക്കാര്യത്തിൽ കാണിക്കുന്നത്.

വിവേചനപൂർവ്വമായ സംരക്ഷണം ഒരുകാലത്ത് എല്ലാ അർത്ഥത്തിലും ദുർബലാവസ്ഥയിൽ ആയിരുന്ന സ്ത്രീ അർഹിക്കുന്നതുതന്നെ. എന്നാൽ ഇത് പുരുഷനെ പീഡിപ്പിക്കുവാൻ വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെ പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആയിരം സ്ത്രീകളെ ഒരു പുരുഷൻ പീഡിപ്പിച്ചാൽ കേസെടുക്കാൻ വകുപ്പുണ്ട്. എന്നാൽ ആയിരം സ്ത്രീകൾ ചേർന്ന് ഒരു പുരുഷനെ പീഡിപ്പിച്ചാലും കേസെടുക്കാൻ വകുപ്പില്ലെന്നാണ് ഈയുള്ളവൻ മനസിലാക്കുന്നത്.

പറഞ്ഞുവന്നത് ഇത്രയൊക്കെ ആയിട്ടും ഇനി എന്തൊക്കെ സ്വാതന്ത്ര്യങ്ങളാണ് വേണ്ടതെന്ന് ചോദിക്കുവാനാണ്. ഇനി പുരുഷനെ അടുക്കളയിൽ കയറ്റാനാണ് ഭാവമെങ്കിൽ അതിനു സന്നദ്ധരായ പുരുഷന്മാരെ വിവാഹം കഴിക്കാമല്ലോ. അടുക്കള ഭരണത്തോട് താല്പര്യമില്ലാത്ത പുരുഷന്മാരെ നിങ്ങൾ സ്ത്രീകൾ എന്തിനു വിവാഹം കഴിക്കുന്നു? ഇനി ആണുങ്ങൾ സ്ത്രീകളോട് നടത്തുന്ന ലൈംഗികാതിക്രമങ്ങളെ പറ്റിയാണെങ്കിൽ എല്ലാ പുരുഷന്മാരും സ്ത്രീകളെ പീഡിപ്പിക്കാൻ നടക്കുന്നവരല്ല. കുറെ ഞരമ്പുരോഗികൾ സ്ത്രീകളെ പീഡിപ്പിക്കും. കുറെ ഹാബിച്വൽ ക്രിമിനലുകളും സാഡിസ്റ്റുകളും സ്ത്രീകളെ ക്രൂരമായി ഉപദ്രവിക്കും. അവനൊക്കെ നല്ല അടിയുടെ കുറവാണ്. അത് യഥാസമയം ആണുങ്ങളിൽനിന്നോ പെണ്ണുങ്ങളിൽ നിന്നോ കിട്ടണം. അല്ലെങ്കിൽ നിയമത്തിന്റെ ഭാഗത്ത് നിന്ന് നല്ല ശിക്ഷ കിട്ടണം. അത് മിക്കവാറും കിട്ടുന്നുണ്ടല്ലോ.

ഉദാഹരണത്തിന് ബസിൽ വച്ച് ഒരുത്തൻ തോണ്ടുന്നത് വെളിയിൽ മിണ്ടാത്തതെന്ത്? മിണ്ടി നോക്കൂ. ആണുങ്ങൾതന്നെ അവനെ ഇടിച്ച് പിഴിഞ്ഞോളും. ആണുങ്ങളും നല്ലൊരുപങ്ക് സ്ത്രീകളുടെ രക്ഷയ്ക്ക് എപ്പോഴും എത്തുന്നുണ്ട്. അപ്പോൾ അതൊന്നുമല്ല പ്രശ്നം. ഇവിടെ ചില ഫെമിനിസ്റ്റുകൾ സ്ത്രീസ്വാതന്ത്ര്യം എന്നാൽ ജൈവികമായ സ്ത്രീ പുരുഷ വ്യത്യാസം പോലും പരിഗണിയ്ക്കാതെയുള്ള മറ്റെന്തൊക്കെയോ സ്വാതന്ത്ര്യം ആണ് ആഗ്രഹിക്കുന്നത്. പുർഷന്മാർ പ്രസവിച്ചുകൊള്ളണമെന്ന് പോലും ഈ കപട ഫെമിനിസ്റ്റു കൊച്ചമ്മച്ചിമാർ പറഞ്ഞുകളയും.

ഇവിടെ സംവരണം കൊണ്ടു വന്നിട്ടുപോലും പൊതു രംഗത്തേയ്ക്ക് വരാൻ മടിച്ചു നിൽക്കുകയാണ് സ്ത്രീകൾ ബഹുഭൂരിപക്ഷവും. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളാണ് ഇപ്പോൾ കൂടുതലും പൊതുരംഗത്തേയ്ക്ക് വരുന്നത്. അവരാകട്ടെ അവരുടെ ജീവിതസുരക്ഷിതത്വം കൂടി കണക്കിലെടുത്താണ് പൊതു രംഗത്തേയ്ക്ക് ആകർഷിക്കപ്പെടുന്നത്. അല്ലാതെ സ്ത്രീ ശാക്തീക്രണത്തിലൂടെ ശക്തി കിട്ടിയിട്ടൊന്നുമല്ല. ബഹുഭൂരിപക്ഷം സ്ത്രീകളും കുടുംബിനികലായി ഒതുങ്ങാൻ തന്നെ ഇപ്പോഴും ആഗ്രഹിക്കുന്നത്. പിന്നെ ആർക്കു വേണ്ടിയാണ് ഈ ഫെമിനിസ്റ്റ് വാദ കോലാഹലങ്ങൾ?

പുരുഷന്മാരുടെ ഭാഗത്ത് നിന്ന് സ്ത്രീകൾക്കുണ്ടാകുന്ന ഉപദ്രവങ്ങൾ ചെറുക്കാൻ ജാഗരൂകരായി ഒരു പുരുഷസമൂഹം എപ്പോഴും ഉണ്ടാകണം. ഇവിടെ പുരുഷനായാലും സ്ത്രീയായാലും ഇന്ന് എവിടെയെങ്കിലും വച്ച് അപകടപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്താലും കണ്ടില്ലെന്നു നടിച്ച് വഴിമാറി നടക്കുകയോ, കാഴ്ചക്കാരായി നോക്കി നിൽക്കുകയോ ചെയ്യുന്നവരാണ് സമൂഹത്തിൽ ഭൂരിപക്ഷവും. സ്ത്രീ ആയാലും പുരുഷനായാലും. സ്ത്രീ പുരുഷന് ഒരു ആകർഷണമാണ് എന്നതിനാൽ പുരുഷനിൽ നിന്ന് ഒരു ലൈംഗികമായ അതിക്രമം ലോകമുള്ള കാലത്തോളം സ്ത്രീ പ്രതീക്ഷിച്ച് അതിന്റേതായ ഒരു ജാഗ്രത പുലർത്തിയേ മതിയാകൂ. സ്ത്രീ അബലയല്ല പ്രബലയാണെന്നുംപറഞ്ഞ് ഒറ്റയ്ക്കുംതെറ്റയ്ക്കും സമയവും കാലവും നോക്കാതെ നടന്നാൽ നമ്മുടെ രാജ്യത്ത് സ്ത്രീ സുരക്ഷിതയായിരിക്കില്ല.

രാത്രികാലത്ത് പോലും സ്ത്രീകൾക്ക് ഇറങ്ങി നടക്കാവുന്ന ഒരു സാഹചര്യം ഇവിടെ നിലവിൽ വരാൻ ഇനിയും ഒരുപാട് കാലം എടുക്കും. ആദ്യം സ്ത്രീകൾ സ്വന്തം ആൺ മക്കളെത്തന്നെ മര്യാദയ്ക്ക് വളർത്തുക. ഒരുദാഹരണം കൂടി പറയാം; നിങ്ങളെ ജോലിസ്ഥലത്ത് വച്ച് ഒരു പുരുഷൻ പീഡിപ്പിക്കുമ്പോൾ നിങ്ങളുടെ മകനോ, ഭർത്തവോ, സഹോദരനോ, അച്ഛനോ മറ്റോ മറ്റേതെങ്കിലും സ്ഥലത്ത് സ്ത്രീകളെ പീഡിപ്പിക്കുകയായിരിക്കും.

സ്ത്രീകളും പുരുഷനും ഒരുപോലെ വിചാരിച്ചാലേ സാമൂഹ്യമായി സ്ത്രീകൾ ഇനിയും അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴികയുള്ളൂ. അല്ലാതെ പുരുഷനെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മാത്രമുള്ള ഫെമിനിസ്റ്റ് ചിന്തകൾ ബുദ്ധിപരമോ ശാസ്ത്രീയമോ പ്രായോഗികമോ അല്ല.സ്ത്രീയും പുരുഷനും ജൈവികമായി ഉള്ള വ്യത്യാസം വ്യത്യാസം തന്നെയാണ്. അതിനാൽ സ്ത്രീപക്ഷചിന്തതകൾക്ക് എന്നും പ്രസക്തിയുണ്ട്. അത് തുടരുകതന്നെ വേണം. പക്ഷെ പുരുഷന് പുരുഷപക്ഷ ചിന്തകൾക്കും സ്വാതന്ത്ര്യമുണ്ടെന്ന കാര്യം സ്ത്രീപക്ഷനിയമങ്ങളെ ദുരുപയോഗം ചെയ്ത് പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഓർമ്മിക്കുന്നത് നല്ലതാണ്.

ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം

ഹെൽമെറ്റ് ധരിക്കാനും ധരിക്കാതിരിക്കാനും നിയമം അനുവദിക്കണം

പോസ്റ്റിന്റെ ചുരുക്കം: വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക! ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ.

സമയമുള്ളവർ ഇനിയും തുടർന്ന് വായിക്കുക:

ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമെറ്റ് ധരിക്കണമെന്ന നിയമം വളരെക്കാലം മുതൽക്കെ വിവാദമായിട്ടുള്ളതാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ആദ്യമായി ഹെൽമെറ്റ് നിർബന്ധമാക്കിയപ്പോൾ ടൂവീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ഹെൽമെറ്റ് വിരുദ്ധ പ്രകടനംതന്നെ നടന്നിരുന്നു. തലയിൽ കറിച്ചട്ടികളും മറ്റും കമഴ്ത്തിയും ടൂവീലറിൽ ഇരിക്കുന്ന ഒരു കുടുംബത്തിലെ നലുപേരും എന്തോകൊണ്ടുട്ടാക്കിയ നീളത്തിലുള്ള ഒരു ഒറ്റഹെമെറ്റ് ധരിച്ചും ഒക്കെ വളരെ കൌതുകകരമായിരുന്നു ആയിരുന്നു ആ ടൂവീലർ ജാഥ. അന്ന് അവർ പിടിച്ചിരുന്ന പ്ലക്കാർഡുകളിൽ ഒന്നിൽ എഴുതിയിരുന്നത്: “ നമ്മുടെ തല; അത് നമ്മൾ സൂക്ഷിച്ചുകൊള്ളാം. അതിനു ഹെൽമെറ്റ് വേണ്ട.” എന്നായിരുന്നു. ഇന്നും ഹെൽമെറ്റ് ധരിക്കുന്നതിനോട് നല്ലൊരു പങ്ക് ഇരുചക്രവാഹനക്കാരും വിമുഖരാണ്. പലർക്കും ഇത് വലിയ അസൌകര്യവും ഇത് ധരിച്ചുകൊണ്ട് വണ്ടി ഓടിക്കാൻ പ്രയാസവുമാണ്.

കൂടെക്കൂടെ ഹെൽമെറ്റ് നിർബന്ധമാക്കുകയും പിന്നെ അതിൽ അയവു വരുത്തുകയും ചെയ്യുന്നത് ഇവിടെ പണ്ടേ പതിവായിരുന്നു. ഇതിന് പിന്നിൽ പണ്ടുമുതലേ ചില ചില്ല്ലറക്കളികൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഹെൽമെറ്റ് കമ്പനികൾ പണംകൊടുത്ത് ഗതാഗതവകുപ്പ് അധികൃതരെയും ഭരണകക്ഷി നേതാക്കളെയും മന്ത്രിമാരെയും മറ്റും സ്വാധീനിച്ച് നിയമം കർക്കശമാക്കുന്നുവെന്നതാണ് ആ ആരോപണം. ആദ്യം ഇതു സംബന്ധിച്ച് കർശനമായൊരു നിയമം വന്നതിനു പിന്നിൽ ഹെൽമെറ്റ് കമ്പനികളും അധികാരികളും തമ്മിലുള്ള ഒത്തുകളി ഉണ്ടായിരുന്നു എന്ന് അക്കാലത്ത്തന്നെ ആരോപണം ഉയർന്നിരുന്നു. പെട്ടെന്ന് കുറച്ച് കാലത്തേയ്ക്ക് നിയമം കർക്കശമാക്കും. വഴിനീളെ പോലീസ് നിന്ന് ഹെൽമെറ്റ് വേട്ട നടത്തും. സർക്കാരിനും പോലീസിനും ഇതിന്റെ ഗുണമുണ്ട്. എന്നാൽ ശരിക്കും ഇതിന്റെ ഗുണഭോക്താക്കൾ ഹെൽമെറ്റ് കമ്പനികളാണ്. ഇടയ്ക്ക് നിയമം അയഞ്ഞ് നിൽക്കുന്ന കാലത്ത് വീണ്ടും ഹെൽമെറ്റ് കമ്പനികൾ അധികാരികളെ വൻതുക കൈക്കൂലി കൊടുത്ത് സ്വാധീനിച്ച് ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കടുപ്പിക്കും. വീണ്ടും പോലീസിന്റെ ഹെൽമെറ്റ് വേട്ട നടക്കും. കുറെക്കാലമായി തുടർന്നു വരുന്നതാണ് ഇത്.

ഇപ്പോഴത്തെ സർക്കാരിന്റെ കാലത്തും ഈയിടെ ഹെൽമെറ്റ് നിർബന്ധിതമാക്കി.വീണ്ടും പോലീസിന്റെ കൊയ്ത്ത്. വഴിയോരങ്ങളിൽ പോലും വീണ്ടും ഹെമെറ്റ് വാണിഭം സജീവമായി. ജനങ്ങൾക്ക് ഇത് വലിയൊരു ബുദ്ധിമുട്ടായി. അത്യാവശ്യത്തിൻ ആരുടെയെങ്കിലും ഇരുചക്രശകടവും എടുത്തുകോണ്ട് അഞ്ചുരൂപയുടെ കാര്യം സാധിക്കാൻ പോകുമ്പോൾ വഴിയിൽ പോലീസുകാർ പിടിച്ചു നിർത്തി നൂറും ഇരുനൂറും പെറ്റി അടിക്കും. അത്യാവശ്യ കാര്യങ്ങൾക്ക് ഓടു പോകുന്നവരും പോലീസിന്റെ ശല്യം കാരണം ബുദ്ധിമുട്ടി.എവിടെ തിരിഞ്ഞാലും ഹെലെറ്റ് വേട്ട. പലരും പേടിച്ചോടി മറിഞ്ഞുവീണ് അപകടങ്ങൾ പോലും ഉണ്ടായി. എന്തിന് വണ്ടിക്ക് ബുക്കും പേപ്പറും മുതലായ രേഖകളോ ഓടിക്കാൻ ലൈസൻസോപോലും ഇല്ലാത്തവർ കൂടി ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ പിടിക്കാൻ നിൽക്കുന്ന പോലീസുകാരെ കൈവീശി വിഷ് ചെയ്ത് രക്ഷപ്പെടുന്ന സ്ഥിതിയായിരുന്നു. എല്ലാ രേഖകളും ലൈസൻസും ഉള്ളവരാകട്ടെ ഹെമെറ്റില്ലാത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും ചർച്ചാവിഷയമായി. സർക്കാരിനെതിരെ ഇരുചക്രവാഹനമോടിക്കുന്നവർക്ക് വലിയ പ്രതിഷേധമുണ്ടായി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ വരെ ചെറിയ തോതിലെങ്കിലും സ്വാധീനിച്ചു എന്നാണ് കരുതുന്നത്. അങ്ങനെയാണ് ഹെൽമെറ്റ് ധരിക്കാത്തവരെ ശത്രു സൈന്യത്തെ നേരിടുന്നതുപോലെ നേരിടേണ്ടെന്ന് സർക്കാർ പോലീസിനു നിർദ്ദേശം നൽകിയത്. അതോടെ ഹെൽമെറ്റിന്റെ കച്ചവടം വീണ്ടും മന്ദഗതിയിലായി.

സർക്കാരിനെയോ മന്ത്രിയേയോ കാശുകൊടുത്ത് സ്വാധീനിച്ച് കാര്യം നേടാൻ കഴിയാതെ ആയതുകൊണ്ടായിരിക്കാം വീണ്ടും ആരോ ഹൈക്കോടതിയിൽ കേസ് നൽകിയത്. ആ കേസ് നൽകൽ ഹെൽമെറ്റ് കമ്പനികളുമായി ബന്ധമുള്ളതായിരിക്കാനാണ് സാദ്ധ്യത. നാളിതുവരെയുള്ള അനുഭവം അതാണ്. ഹൈക്കോടതിയാകട്ടെ ഹർജിക്കാരന്റെ വാദഗതികൾക്ക് അനുകൂലമായ വിധി നൽകി. മാത്രവുമല്ല ഹെൽമെറ്റ് ധരിക്കണമെന്ന നിയമം കർശനമാക്കേണ്ടെന്ന സർക്കാർ നിർദ്ദേശം പോലീസ് അംഗീകരിക്കേണ്ടതില്ലെന്നും ബഹുമാനപ്പെട്ട (ബഹുമാനിക്കപ്പെടേണ്ട) കോടതി പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ ഇങ്ങനെ ഒരു പരാമർശം നടത്തുന്നത് നീതിപീഠത്തിന്റെ ധിക്കാരമാണെന്നും ജനാധിപത്യവിരുദ്ധമാണെന്നും മറ്റും പറഞ്ഞാൽ അത് കോടതി അലക്ഷ്യം ആകുമോ എന്ന സംശയം ഉള്ളതിനാൽ അങ്ങനെ പറയുന്നില്ല! അല്ലെങ്കിൽ തന്നെ നീതിപീഠങ്ങൾക്ക് ജനകീയ സർക്കാരുകളുടെ അധികാരത്തിനു മീതെ പറക്കാനുള്ള ഒരു പ്രവണത സമീപ കാലത്ത് പ്രകടമായി കാണുന്നുണ്ട്. ചില ജഡ്ജിമാരെ സംബന്ധിച്ച് സമീപകാലത്ത് ഉയർന്നുകേട്ടിട്ടുള്ള അഴിമതി ആരോപണങ്ങളുമായി ചേർത്തു വായിക്കുന്നവർ സർക്കാരിന്റെ അധികാരങ്ങളെ കോടതികൾ ചോദ്യം ചെയ്യുകയും സർക്കാരിന്റെ അധികാരങ്ങളിൽ അനാവശ്യമായി ഇടപെടുകയും ചെയ്യുന്ന പ്രവണതയെ സംശയദൃഷ്ട്യാ ആരെങ്കിലും നോക്കിയാൽ അത് സ്വാഭാവികം മാത്രമാണ്.

നാട്ടിൽ പരിഹരിക്കപ്പെടേണ്ട എത്രയോ വലിയ വലിയ കാര്യങ്ങൾ കിടക്കുന്നു. പ്രത്യേകിച്ചും സാധാരണ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയെങ്കിലും ഉണ്ട്. അതിലൊന്നും നമ്മുടെ ഭരണകൂടത്തിനോ സർക്കാരുകൾക്കോ ഇത്ര ശുഷ്കാന്തിയൊന്നും കാണുന്നില്ല. എന്നാൽ ഏതെങ്കിലും വൻപണക്കാരനും ഇപ്പോൾ ഹെൽമെറ്റ് കമ്പനികളുടെ കാര്യത്തിൽ എന്ന പോലെ വൻ ഉല്പാദനകമ്പനികൾക്കും ഒക്കെ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ മാത്രം നിയമങ്ങൾ ഉണ്ടാക്കുന്നതിന് ഭരണകൂടങ്ങളും വിധിപറയുന്നതിന് നീതി പീഠങ്ങളും വലിയ ശുഷ്കാന്തി കാണിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. പണക്കാർക്ക്മാത്രം ഗുണമുള്ള നിയമങ്ങൾ അതിവേഗം രൂപംകൊള്ളും. അത് ഏറ്റവും കർശനമായി നടപ്പിൽ വരുത്തുകയും ചെയ്യും.മുതലാളിമാരായ പണക്കാർക്കു ഗുണമുള്ള കാര്യങ്ങളിൽ ഒരു പക്ഷെ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലനിലപാടല്ലെങ്കിൽ ഉടൻ ബന്ധപ്പെട്ടവർ കോടതികളെ സമീപിക്കും. കോടതികൾ ഞൊടിയിടയിൽ ഇടപെട്ട് വിധിപറയും. പാവപ്പെട്ടവനെ ബാധിക്കുന്ന നിരവധി അപേക്ഷകളും ഹർജികളും കെട്ടിക്കിടക്കുമ്പോഴാണ് സർക്കാരിന്റെയും നീതിപീഠത്തിന്റെയും ഒക്കെ ഈ ശുഷ്കാന്തികൾ.

ഹെൽമെറ്റ് ധരിക്കണം എന്ന നിയമം യഥാർത്ഥത്തിൽ അനാവശ്യമാണ്. ഹെമറ്റ് ധരിക്കാത്തതല്ല ഇവിടെ അപകടങ്ങൾക്ക് പ്രധാന കാരണം. ഹെൽമെറ്റ് ധരിക്കുന്നത് നല്ലതുതന്നെ. ചിലപ്പോൾ അപകടത്തിൽ പെടുന്നവരുടെ തല സംരക്ഷിച്ചു കിട്ടിയേക്കാം. (ചിലർക്കെങ്കിലും ഹെൽമെറ്റ് തലയിൽ വച്ചാൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ കാരണം അപകടം ഉണ്ടാകാനും മതി). ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഹെൽമെറ്റ് ധരിക്കാത്തവർക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ നൽകേണ്ടതില്ല എന്നാണ്. ആയിക്കോട്ടെ. ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നിലവിലിരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കാതെ അപകടത്തില്പെടുന്നവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകാതിരിക്കുന്നത് ഹെൽമെറ്റ് വച്ച് യാത്ര ചെയ്യാൻ ഒരു പ്രേരണ ആയേക്കാം. അത് നല്ലത് തന്നെ. ബോധവൽക്കരണത്തിലൂടെയും ഇൻഷ്വറൻസ് പരിരക്ഷനൽകാതിരിക്കുന്നതിലൂടെയും മറ്റും ഒക്കെ ഹെൽമെറ്റ് ധരിക്കുനതിനെ പ്രോത്സാഹിപ്പിക്കാം. പക്ഷെ ഹെൽമെറ്റ് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യുന്നത് പൌരന്റെ ഇഷ്ടത്തിനു വിടണം.

അവനവന് അവനവന്റെ തല വേണ്ടെങ്കിൽ സർക്കാരിനെന്ത്? കോടതിയ്ക്കെന്ത്? ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ഇൻഷ്വറൻസ് പരിരക്ഷ അടക്കം മറ്റ് ഒരു പരിരക്ഷകളും വേണ്ടെന്ന് കരുതുന്നവരെ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കാവുന്നതേ ഉള്ളൂ. കാരണം ഇവിടെ ആരോഗ്യത്തിനു ഹാനികരമായ മദ്യവും സിഗരറ്റുമെല്ലാം അവ ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചുകൊണ്ടു തന്നെ വിൽക്കുന്നുണ്ട്. പക്ഷെ അത് വാങ്ങി ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ട്. യഥാർത്ഥത്തിൽ ഈ മദ്യവും സിഗരറ്റും വലിച്ച് അസുഖം വന്ന് സംഭവിക്കാവുന്ന അത്രയും മരണസാദ്ധ്യത ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ ഉണ്ടാകുന്നില്ല. ആളുകളുടെ ജീവന്റെ മേൽ ഉള്ള ഈ ഉൽക്കണ്ഠ വെറും ഇരുചക്രവാഹനക്കാരുടെ കാര്യത്തിൽ മാത്രം കാണിക്കുന്നതിലെ ആത്മാർത്ഥത സംശയാസ്പദംതന്നെ!

ഈയുള്ളവന്റെ അഭിപ്രായം ചുരുക്കി പറയാം. വണ്ടിയോടിക്കാൻ ലൈസൻസ് വേണം. ഇൻഷ്വറൻസ് വേണം. ടാക്സ് അടയ്ക്കണം.പൊളൂഷൻ സർട്ടിഫിക്കറ്റ് വേണം. മറ്റെല്ലാ ട്രാഫിക്ക് നിയമങ്ങളും പാലിക്കണം. ഹെൽമെറ്റിന്റെ കാര്യത്തിൽ ഇത് സംബന്ധിച്ച നിയമം അങ്ങനെതന്നെ നിലനിന്നോട്ടെ. എന്നാൽ ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവരെ തടഞ്ഞുനിർത്തി ശിക്ഷിക്കുന്ന ഏർപ്പാട് നിർത്തണം. ഇത്തരം പിടിച്ചു പറികൾ നിർത്തിയിട്ട് ധനികരായ വൻ നികുതി വെട്ടിപ്പുകാരുടെയും മറ്റും പുറകേ പോകണം ഭരണകൂടങ്ങളും കോടതികളും എല്ലാം. എന്നിട്ട് പാവപ്പെട്ടവരുടെ കാര്യങ്ങളിൽ ചെറിയ വിട്ടു വീഴ്ചകൾ ഒക്കെ ചെയ്യുക. പാലുവാങ്ങാൻ പോകുന്നവരെയും കൊച്ചിനെ പള്ളിക്കൂടത്തിൽ വിടാനോ തിരിച്ചുകൊണ്ടുവരാനോ പോകുന്നവരെയും ചന്തയിൽ മീൻ വാങ്ങാൻ പോകുന്നവരെയും മറ്റും തടഞ്ഞുനിർത്ത് പണം പിരിക്കുന്നത് ഈ ഒരു കാര്യത്തിൽ അനാവശ്യമാണ്. സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിനുമേലുള്ള കടന്നുകയറ്റമാണത്.

നീതിപീഠങ്ങളും ഭരണകൂടങ്ങളും ഒക്കെ ഒരു കാര്യം കൂടി ഓർക്കണം. ജനങ്ങൾക്ക് വേണ്ടാത്ത നിയമങ്ങൾ സർക്കാർ കൊണ്ടുവന്നാലും കോടതികൾ കൊണ്ടുവന്നാലും അതൊന്നും ഏറെക്കാലം നിലനിൽക്കാൻ പോകുന്നില്ല.ജനങ്ങൾ അനുസരിക്കാനും പോകുന്നില്ല. നിയമപാലകർ അനുസരിപ്പിക്കാനും പോകുന്നില്ല.ബഹുമാനപ്പെട്ട കോടതി വഴിയോരങ്ങളിൽ പൊതുയോഗനിരോധനം നടത്തിയല്ലോ. ഇപ്പോഴും പാതയോരത്ത് ജാഥയും പൊതുയോഗവും എല്ലാം മുറപോലെ നടക്കുന്നുണ്ട്. ഹെൽമെറ്റിന്റെ കാര്യവും ഇതുപോലെ ആകുമോ എന്ന് കാത്തിരുന്ന് കാണുക. ഇത്തരം വിധികൾ ജുഡീഷ്യറിയുടെ ഗൌരവം നഷ്ടപ്പെടുത്താനേ ഇടനൽകൂ. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയോടും ജുഡീഷ്യറിയോടും ഉള്ള എല്ലാ ബഹുമാനവും പുലർത്തിക്കൊണ്ടു തന്നെ ഈ കുറിപ്പ് തൽക്കാലം ചുരുക്കുന്നു.

കുമ്പസാരക്കൂട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്!

കുമ്പസാരക്കൂട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഗോദയിലേയ്ക്ക്!

മുൻകുറിപ്പ്: ഇത് വായിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ മനസിൽ ജീവിച്ചിരിക്കുന്ന ഏതാനും ചിലകഥാപാത്രങ്ങൾ കടന്നുവരും. എന്നാൽ അവർ മാത്രമല്ല ജീവിച്ചിരിക്കുന്ന മറ്റ് നിരവധി പേർ വേറെയുമുണ്ടാകും, ഇതുപോലെ. പക്ഷെ എല്ലാവരും കുഴപ്പത്തിലായി വെളിപ്പെടുത്തപ്പെടുന്നില്ല എന്നേ ഉള്ളൂ. ഇതുവരെ വെളിപ്പെടുത്തപ്പെട്ടവരെക്കാൾ എത്രയോ കാണും ഇനിയും വെളിപ്പെടുത്തപ്പെടാതെ മന്യന്മാരായി ജീവിക്കുന്നവർ!

അല്ലയോ സാഹിബ്, പേരൊന്നും വിളിക്കുന്നില്ല. പേടിച്ചിട്ടാണ്. താങ്കൾ ഇതെന്തിനുള്ള പുറപ്പാടാണ്? നിങ്ങളൊക്കെ ഇതിനകം ജീവിതം നന്നെ അഘോഷിച്ചു കഴിഞ്ഞവരാണ്.സമൂഹത്തിലെ ഉന്നത ശ്രേണിയില്പെടുന്നവർ. മന്ത്രിയാകുന്നതൊന്നും ചെറിയ കാര്യമല്ല. മന്ത്രിയായാലത്തെ സാദ്ധ്യതകളും ചില്ലറയല്ല. പക്ഷെ നമ്മൾ ഒക്കെ പാവങ്ങളാണ്. അന്നന്നത്തെ അഷ്ടിയ്ക്ക് കഷ്ടപ്പെടുന്നവർ. ഉടുതുണിയ്ക്ക് മറുതുണി തേടാൻ ബദ്ധപ്പെടുന്നവർ. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്നവർ. ഒന്നും തിന്നാനില്ലാത്തപ്പോൾ വിശപ്പിനെത്തന്നെ ചവച്ചരച്ച് വിശപ്പടക്കുന്നവർ.

വോട്ട് തേടി നിങ്ങൾ വരുമ്പോൾ മാത്രം ശ്രദ്ധിക്കപ്പെടുന്നവർ. അപ്പോൾ നിങ്ങളുടെയൊക്കെ ചിരിയും തലോടലുമേറ്റ് രോമാഞ്ചകഞ്ചുകമണിഞ്ഞ് നിങ്ങൾക്ക് വോട്ട് കുത്തുന്നവർ. നമ്മുടെ ഈ വോട്ട് കൊണ്ട് നിങ്ങൾക്ക് കിട്ടുന്ന അധികാരം എങ്ങനെയൊക്കെ എന്തിനൊക്കെ വേണ്ടിയാണ് വിനിയോഗിക്കുന്നതെന്ന് പിന്നീട് ഞങ്ങൾ അന്വേഷിക്കാറില്ല. അതിനുള്ള സമയം നമുക്കില്ല. അഥവാ അന്വേഷിച്ചിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല. എങ്കിലും എന്തൊക്കെയോ ഞെട്ടിപ്പിക്കുന്ന ദുരൂഹതകൾ നിങ്ങളെയൊക്കെ ചൂഴ്ന്നു നിൽക്കുന്നുണ്ടെന്ന് മാധ്യമങ്ങളിലൂടെയും നിങ്ങളെയൊക്കെ അടുത്തറിയാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ളവരുടെ മർമ്മറിംഗുകളിലൂടെയും നമ്മൾ മനസിലാക്കിയിട്ടുണ്ട്. പക്ഷെ എങ്കിലും അതൊക്കെ വിശ്വസിക്കാതിരിക്കാനാണ് നമ്മൾ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ളത്. അതൊക്കെ വിശ്വസിച്ചാലുണ്ടാകുന്ന മാനസികാഘാതങ്ങൾ താങ്ങാനോ അതിന് പ്രതിവിധി കാണാനോ ഉള്ള കഴിവുള്ളവരല്ല നമ്മൾ പാവങ്ങൾ. നമ്മൾ ജനങ്ങൾ പൊതുവെ ദുർബലരാണല്ലോ.

നിങ്ങൾ യാതൊരു ടെൻഷനുമില്ലാതെ ഭൂമിയിൽ സ്വർഗ്ഗരാജ്യം തീർത്ത് ജീവിക്കുമ്പോൾ നമ്മൾ എന്തിന് അനാശ്യമായ കാര്യങ്ങൾ മനസിലിട്ട് മനസിനെ അസ്വസ്ഥമാക്കണം. നിങ്ങളെ പോലെയല്ല, നമുക്ക് ഈ ഭൂമി പലപ്പോഴും ഒരു നരകമാണ്. അതിനിടയിൽ ഇത്തരം കാര്യങ്ങളെ പറ്റി വേവലാതിപ്പെട്ട് സമയം കളയാൻ നമ്മളില്ല. പക്ഷെ നമ്മൾ ഇതിലൊന്നും തല്പരരല്ലാതിരുന്നിട്ടും നിങ്ങൾ എന്തിനാണ് നമ്മെ ഇങ്ങനെ വേട്ടയാടുന്നത്? മറ്റുള്ളവർ പറഞ്ഞ് നമ്മൾ വിശ്വസിക്കാതെ തള്ളിയ കാര്യങ്ങൾ നിങ്ങൾ തന്നെ സ്വയം വിളിച്ചു പറയാൻ തുടങ്ങിയാൽ നമ്മൾ എന്തു ചെയ്യും? നിങ്ങളുടെ കൂട്ടുകാരും വളരെ വേണ്ടപ്പെട്ടവരും വോട്ട് ചെയ്ത് ജയിപ്പിച്ച പാവം ജങ്ങളൊന്നുമായിരുന്നില്ല; നിങ്ങളെത്തന്നെ കൊട്ടേഷനാളെ വച്ച് കൊല്ലാൻ മടിക്കാത്തത്ര ക്രൂരതകൾ കൈമുതലായിട്ടുള്ളവരുമായിട്ടായിരുന്നു നിങ്ങളുടെ ചങ്ങാത്തമെന്നറിയുമ്പോൾ നമ്മളൊന്നും നിങ്ങൾക്കെതിരെ തിരിയാതിരുന്നത് എത്ര നന്നായി?

അല്ലെങ്കിൽ ഇവരുടെയൊക്കെ കൊട്ടേഷൻ സംഘങ്ങൾ പാവം ജങ്ങളെ എന്നേ കൊന്നു കുഴിച്ചുമൂടിയേനെ. നിങ്ങൾക്കൊക്കെ എതിരെ നിയമയുദ്ധത്തിനും മറ്റുമൊക്കെ ഇറങ്ങിത്തിരിച്ചവർ പലരും ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു.കാരണം താങ്കളെത്തന്നെ വധിക്കാൻ മടിക്കാത്തവരായിരുന്നല്ലോ താങ്കളുടെ ബന്ധുക്കൾ. അവർ താങ്കളുടെ കൂടെ നിൽക്കുമ്പോൾ താങ്കൾക്ക് വേണ്ടിയും എന്ത് ചയ്യാൻ മടിക്കില്ല? ഇനി ആരെയൊക്കെ നിങ്ങളുടെ ഈ കൂട്ടുകമ്പനികൾ നേരത്തെ യമ പുരിയിലേയ്ക്കയച്ചിട്ടുണ്ടെന്നും കൂടി വെളിപ്പെടുത്തിയാൽ നമുക്കൊക്കെ കുറച്ചു കൂടി ഭയന്നും വിറച്ചും മാനം മര്യാദയ്ക്ക് ജീവിക്കാമായിരുന്നു. താങ്കളുടെ വാക്കുകളിൽ അങ്ങനെ ചില സൂചനകളും കടന്നു വന്നിട്ടുണ്ട്. ഇനി ഇത്രയുമായ സ്ഥിതിയ്ക്ക് എല്ലാം തുറന്നങ്ങ് പറയുന്നതല്ലേ നല്ലത്.

അല്ല, ഇപ്പോൾ രണ്ടുപേരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടല്ലോ.അതുകൊണ്ടാണ് ചോദിക്കുന്നത്; നമ്മൾ പാവം ജനങ്ങളെ എന്തിനാണിങ്ങനെ പിരിമുറുക്കത്തിൽ ആക്കുന്നത്? നിങ്ങളിൽ ആർ പറയുന്നതാണ് സത്യം? നമ്മൽ ഇതെങ്ങനെ തിരിച്ചറിയും? കാരണം നമ്മുടെ കൈകളിൽ ഒന്നിനും തെളിവുകളില്ലല്ലോ. തെളിവുകൾ എല്ലാം നിങ്ങൾ രണ്ടു പേരുടെയും കൈകളിൽ ആണല്ലോ. നിങ്ങളുടെ കൂടുതൽ വെളിപ്പെടുത്തലുകൾക്ക് വേണ്ടി നമ്മൾ കാത്തിരിക്കുന്നില്ല. സമയമില്ലാത്തതും താല്പര്യക്കുറവും മാത്രമല്ല കാരണം.എന്തായാലും അവയെല്ലാം അപ്രിയ സത്യങ്ങൾ ആയിരിക്കും എന്ന് നമുക്കറിയാം. അഥവാ ആണെങ്കിലും അല്ലെങ്കിലും പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം എന്നു ചോദിച്ച പോലെ നമ്മൾ ഇതൊക്കെ എന്തിനറിയണം? നാളെ നിങ്ങൾ വീണ്ടും ഒന്നിച്ചു കൂടെന്നുമില്ല. നിങ്ങളൊക്കെ അടിച്ചു പൊളിച്ച് ജീവിച്ചുകൊള്ളുക. നമ്മൾ പാവങ്ങൾ അതൊക്കെ കണ്ടും കേട്ടും ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒന്നും അറിയാത്തവരെ പോലെ ജീവിച്ചുകൊള്ളാം. അതിനെങ്കിലും നമ്മെ അനുവദിക്കണമേ, പ്ലീസ്!

മേൽ പറഞ്ഞതിലെ കഥാപാത്രങ്ങൾ കേരളത്തിലെ ഒരു മുൻ മന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവുമാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിന് ഈ പറഞ്ഞ രണ്ടാളും മാത്രമാണ് ഉത്തരവാദികൾ എന്നും ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു! സ്വയം കുറ്റാരോപണങ്ങളുമായി ഓരോരുത്തർ ഇറങ്ങിത്തിരിച്ചാൽ നമ്മൾ എന്തു ചെയ്യും? ഒക്കെ ഒരു ചെവിയിലൂടെ കേട്ട് മരു ചെവിയിലൂടെ കളഞ്ഞിട്ട് വോട്ട് ചെയ്ത് വീണ്ടും അധികരത്തിലേറ്റുകതന്നെ! നമുക്ക് ആ ഒരു സിമ്പിൾ ജോബ് മാത്രമല്ലേ ഉള്ളൂ! ഒരു കൈ സഹായം! ഒപ്പം ആശംസകളും!

പിൻകുറിപ്പ്:എന്തായാലും ഇപ്പോഴെങ്കിലും പറഞ്ഞത് നന്നാ‍യി. എല്ലാവരുടെയും ജീവന്റെ വില വളരെ വലുതാണ്. കൊന്ന് പക തീർക്കാൻ ആർക്കും അവകാശമില്ല. പകയുള്ളവരൊക്കെ മംഗലാപുരത്ത് നിന്ന് ആളെ ഇറക്കാൻ തുടങ്ങിയാൽ പിന്നെ അതിനല്ലേ കാലമുള്ളൂ. ഇവിടെ നിയമങ്ങൾ ഉണ്ട്. തെറ്റു ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരികയേ വേണ്ടൂ!

കരാർ പണികളിലെ കൊടും ചതികൾ

കരാർ പണികളിലെ കൊടും ചതികൾ

പൊതുമരാമത്ത് വകുപ്പിൽ കരാർ പണികളുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതിയുടെ വിവരങ്ങൾ മനോരമ ചാനൽ പുറത്ത് വിട്ടിരിക്കുന്നു. വാർത്ത രണ്ട് ദിവസമായി ആഘോഷിക്കുന്നുണ്ട്. ഇത് കേട്ടാൽ തോന്നും ഇതുവരെ ആർക്കും കണ്ടെത്താൻ കഴിയാത്ത ഒരു വിവരം ഇപ്പോൾ അവർ കണ്ടെത്തിരിക്കുന്നുവെന്ന്. ഇത് ശ്രദ്ധയിൽ‌പ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടിരിക്കുന്നു. അത് കേട്ടാൽ തോന്നും ഇതുവരെ ഇതു സംബന്ധിച്ച് അറിവില്ലാത്തതുകൊണ്ടാണ് നടപടികൾ ഉണ്ടാകാതിരുന്നതെന്ന്.

പൊതുമരാമത്ത് എഞ്ചിനീയറന്മാരും കോണ്ട്രാക്ടർ മാരും കൂടി ഒത്ത് കളിച്ച് കോടിക്കണക്കിനു രൂപാ സ്വന്തം കീശകളിലാക്കുന്ന കൊടിയ അഴിമതി ഇപ്പോൾ ചാനൽ വെളിപ്പെടുത്തിയപ്പോൾ മാത്രമേ മാലോകരും അധികൃതരും അറിഞ്ഞുള്ളൂ എന്ന് തോന്നും ഇപ്പോഴത്തെ പ്രതികരണങ്ങൾ കണ്ടാൽ.സത്യത്തിൽ കാരാർ പണിയുണ്ടായ കാലം മുതൽ രംഗത്ത് സർക്കാർ ഖജനാവിലെ പണം നല്ലൊരു പങ്കും അന്യാ‍യമായി കോണ്ട്രാക്ടർ മാരുടെയും എഞ്ചിനീയർമാരടക്കമുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും കീശകളിലേയ്ക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് കൊച്ചു കുട്ടികൾക്കുപോലും അറിയാം.

രാഷ്ട്രീയക്കാർക്ക് പാർട്ടി ആവശ്യങ്ങൾക്ക് കോണ്ട്ട്രാക്ടർമാർ പണം കൊടുക്കാറുണ്ട്. എന്നാൽ പാർട്ടി ആവശ്യത്തിന് വാങ്ങുന്നതിനെക്കാൾ വലിയ വിഹിതം നേതാക്കൾ സ്വന്തം ആവശ്യത്തിന് പാർട്ടികളുടെ പേരും പറഞ്ഞ് വാങ്ങുന്നുണ്ട്. ബാദ്ധ്യത മൂലം കൊള്ളലാഭം കൊയ്യുന്ന കോണ്ട്രാക്ടർമാർ കരാർ പണികളിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾക്കെതിരെ പ്രതികരിക്കാൻ രാഷ്ട്രീയക്കാർക്കും കഴിയുന്നില്ല.

ഒരു പണിയ്ക്കനുവദിക്കുന്നതിന്റെ പകുതി പണം പോലും അതിനു വേണ്ടി വിനിയോഗിക്കുന്നില്ല. പകുതിയും കൊണ്ട്രാക്ടർമാരുടെ കീശകളിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. കൂടെകൂടെ റോഡ് പണികൾ നടത്തേണ്ടിവരുന്നതും മറ്റും കൊടുംചതിയുടെ ഫലമായാണ്. ഒരു റോഡ് പണിതാൽ അത് രണ്ട് വർഷം പോലും ഇളകാതെ കിടക്കുന്നില്ലാ എന്നത് കൊടിയ അഴിമതിയുടെ തെളിവാണ്.

വികസനത്തിനുപയോഗിക്കുന്ന പണം മുഴുവൻ കോണ്ട്രാക്ടർ മാരുടെ കീശകളിലേയ്ക്ക് പോകുന്നുവെന്നും അതിനാൽ ജനകീയ കമ്മിറ്റികൾ അഥവാ ബെനിഫിഷ്യറി കമ്മിറ്റികൾ ഉണ്ടാക്കി പണികൾ ഏറ്റെടുത്ത് ചെയ്യണമെന്നും കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയ കാലത്ത് നിർദ്ദേശം നൽകിയിരുന്നു.അതു പ്രകാരം പ്രാദേശിക തലത്തിൽ കുറെ കൊച്ചുകൊച്ചുപണികൾ ഒക്കെ ജനകീയ കമ്മിറ്റികൾ ഏറ്റെടുത്ത് ചെയ്തു. അപ്പോഴാണ് പണികളിലൊക്കെ കരാറുകാർക്ക് കിട്ടുന്ന വമ്പിച്ച ലാഭങ്ങളെക്കുറിച്ച് സാധാരണ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞത്.

എന്നാൽ വലിയ പണികൾ ഒന്നും ബെനിഫിഷ്യറി കമ്മിറ്റികൾക്ക് ഏറ്റെടുത്ത് ചെയ്യാൻ കഴിയാതെ വന്നു. ഒന്നാമത് പണി പൂർത്തിയാകുന്ന മുറയ്ക്കേ ബിൽ മാറാൻ കഴിയുകയുള്ളൂ. അപ്പോൾ മുമ്പേ ബെനിഫിഷ്യറി കമ്മിറ്റികൾ സ്വന്തമായി പണം കണ്ടെത്തേണ്ടി വരുന്നു. ഇത് മിക്കപ്പോഴും അപ്രായോഗികമായി. കരാറുകാരാണെങ്കിൽ മുമ്പേ പണം മുടക്കി പണി ചെയ്തിട്ട് ബില്ല് മാറിയെടുത്തു കൊള്ളും. ബെനിഫിഷ്യറി കമ്മിറ്റികൾക്ക് എവിടെയാണ് മുമ്പേ മുടക്കാൻ പണം?

ആദ്യകാലത്ത് കാശുള്ള ചിലരൊക്കെ പണം കടം കൊടുത്ത് സഹായിച്ചു. ചിലപ്പോൾ ബെനിഫിഷ്യറി കമ്മിറ്റിയിലുള്ള ആരെങ്കിലും പണം മുടക്കി പണി ചെയ്യാൻ തുടങ്ങി. എന്നാൽ പിന്നെപ്പിന്നെ ഇത് അപ്രായോഗികമായി തുടങ്ങി. പ്രത്യേകിച്ചും വലിയ പണികളുടെകാര്യത്തിൽ. റോഡ് ടാറിംഗ് പോലെയുള്ള പണികളിൽ ആവശ്യത്തിന് ആയുധങ്ങളും ഉപകരണങ്ങളും സാധന സാമഗ്രികളും എത്തിക്കുവാൻ ബെനിഫിഷ്യറികൾക്ക് പരിമിതികൾ ഉണ്ടായി. അത്തരം സാധന സാമഗ്രികൾക്കൊക്കെ കരാറുകാരെത്തന്നെ ആശ്രയിക്കേണ്ട സ്ഥിതി ഉണ്ടായി.

പിന്നെ പേരിന് ബെനിഫിഷ്യറി കമ്മിറ്റികൾ ഉണ്ടാക്കിയിട്ട് കമ്മിറ്റി പണി ഏതെങ്കിലും കരാറുകാരനെ ഏല്പിക്കും. അതായത് ഉപഭോക്തൃ കമ്മിറ്റികളുടെ ബിനാമികളായി മാറി കരാറുകാർ. അപ്പോൾ ഫലം പഴയതുപോലെതന്നെയായി. ബിൽ മാറാൻ സമയം ബെനിഫിഷ്യറിയുടെ കൺവീനർ ഒപ്പിട്ടുകൊടുക്കണം എന്നേയുള്ളൂ. വരവുചെലവു കണക്കുകൾ എഴുതി പ്രദർശിപ്പിക്കുകയും വേണം. അങ്ങനെ കമ്മിറ്റികളൂടെ കൺ വീനർമാരും കമ്മിറ്റി അംഗങ്ങളും കൂടി ചെറിയതോതിൽ വിഹിതം പറ്റുന്ന അഴിമതിക്കാരായി മാറി ചിലയിടങ്ങളിലെങ്കിലും.അതായത് അഴിമതിയ്ക്ക് ഒരു ജനകീയ സ്വഭാവം കൈവന്നു എന്ന് സാരം.

ഇപ്പോഴും ബെനിഫിഷ്യറി കമ്മിറ്റികൾ രൂപീകരിച്ച് ചില പണികൾ നടക്കുന്നുണ്ട്. പക്ഷെ കമ്മിറ്റികൾ പേരിനു മാത്രം. ബെനിഫിഷ്യറിയുടെ ബിനാമിയായി കരാറുകാർ പണി ഏറ്റെടുത്ത് ചെയ്യുന്നു. ഫലത്തിൽ പണമെല്ലം പഴയതുപോലെ കരാറുകാരന്റെയും ഉദ്യോഗസ്ഥന്മാരുടെയും കീശകളിലേയ്ക്ക് തന്നെ!

ഏതെങ്കിലും ഒരു അഴിമതി ശ്രദ്ധയിൽ‌പ്പെടുമ്പോ‍ൾ ഒരു അന്വേഷണത്തിനുത്തരവിടുന്നതുകൊണ്ടോ ഒന്നോരണ്ടോ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി എടുക്കുന്നതുകൊണ്ടോ മാത്രം മതിയായ പ്രയോജനം ഇല്ല. വലിയ എഞ്ചിനീയർമാരെക്കുറിച്ചൊക്കെ അന്വേഷിച്ച് അഴിമതി കണ്ടെത്തി അവരെ സർവീസിൽനിന്ന് പുറത്താക്കിയാൽ പോലും ആയുഷ്കാലം ലാവിഷായി ജീവിക്കാനുള്ളതിലധികം പണം അവർ അതിനകം ഉണ്ടാക്കി കഴിഞ്ഞിരിക്കും. അതായത് ജോലി പോയാലും അവർക്കൊന്നുമില്ല.

കരാറുകാർ ആകട്ടെ ഏതെങ്കിലും നല്ല രണ്ട് പണികൾ ഏറ്റെടുത്ത് ചെയ്തിട്ടുണ്ടെങ്കിൽത്തന്നെ കോടീശ്വരന്മാരായി മാറിയിട്ടുണ്ടാകും.പിന്നെ പണിയൊന്നും കിട്ടിയില്ലെങ്കിലും അവർക്കൊന്നുമില്ല. അതുകൊണ്ട് കരാർ പണിയിലെ അഴിമതിയും ചൂഷണവും ഇല്ലാതാക്കാൻ ഫലപ്രദവും പ്രായോഗികവുമായ മാർഗ്ഗങ്ങൾ ആരായേണ്ടിയിരിക്കുന്നു.

എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ

എട്ടാം ക്ലാസ്സ് വരെ മലയാളം പഠനമാദ്ധ്യമമാക്കാൻ ശുപാർശ

അങ്ങനെ ഒടുവിൽ അത്രയെങ്കിലുമായി. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച് ഡോ. ആര്‍ വി ജി മേനോന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. കേന്ദ്ര ബോര്‍ഡുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവ ഉള്‍പ്പെടെ സംസ്ഥാനത്ത് എല്ലാ സ്കൂളിലും ഹൈസ്കൂള്‍ തലംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാനും ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ മലയാളം പഠനത്തിന് അവസരമുണ്ടാക്കാനും സമിതി ശുപാര്‍ശ ചെയ്തു.

ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വിശദമായ പ്രായോഗിക നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ്.സി..ആർ.ടി യെ ചുമതലപ്പെടുത്തി.വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്നുമുതല്‍ എട്ടുവരെ ക്ളാസില്‍ പഠനമാധ്യമം മലയാളമാക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരളത്തിലെ എല്ലാ സ്കൂളിലും ഇതു ബാധകമാക്കണം എന്നാണ് ശുപാർശ. മറ്റു ബോര്‍ഡുകളുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് വ്യവസ്ഥ പാലിച്ചാല്‍ മാത്രമേ എൻ.ന്‍ഒ.സി നല്‍കാവൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ താമസമാക്കി വിദ്യാഭ്യാസം നേടുന്നവര്‍ക്ക് മലയാള പഠനത്തിന് പ്രത്യേക പാഠപുസ്തകം തയ്യാറാക്കണം.

മലയാള പഠനം കാര്യക്ഷമമാക്കാന്‍ സഹായിക്കുംവിധം പിരീഡുകള്‍ പുനഃക്രമീകരിക്കണമെന്ന് ശുപാര്‍ശയുണ്ട്. സംസ്കൃതം, അറബിക് സ്കൂളുകളിലും മലയാള പഠനത്തിന് അവസരം ഉറപ്പുവരുത്തണം. സ്കൂളുകളിലും മലയാളത്തിന് മൂന്നു പിരീഡ് വേണം. കന്നട, തമിഴ് തുടങ്ങിയ മാതൃഭാഷകളില്‍ പഠിക്കുന്നവര്‍ക്കും മലയാള പഠനത്തിന് അവസരമുണ്ടാകണം. ഒന്നാം ഭാഷയിലെ രണ്ടാം പേപ്പര്‍ (മൂന്നു പിരീഡ്) വിദ്യാര്‍ഥികളും പഠിക്കണം. സംസ്കൃതം, അറബിക്, ഉറുദു ഭാഷകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ രണ്ടാം പേപ്പറായാണ് മലയാളം പഠിക്കുന്നത്. മാതൃഭാഷ പഠിക്കാന്‍ ഇവര്‍ക്ക് മതിയായ സമയം കിട്ടുന്നില്ലെന്ന് സമിതി നിരീക്ഷിച്ചു. സാഹചര്യത്തില്‍ രണ്ടു പേപ്പറിനും മൂന്നു പിരീഡ് വീതം അനുവദിക്കണം.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇപ്പോള്‍ ഇംഗ്ളീഷ് മാത്രമാണ് ഭാഷയായി പഠിപ്പിക്കുന്നത്. ഇതിനു പകരം ഇംഗ്ളീഷോ മലയാളമോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കണം. പുതിയ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാധ്യാപക തസ്തികകള്‍ തീരുമാനിക്കുന്നതിലെ മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും അധ്യാപക തസ്തികകള്‍ സംരക്ഷിക്കുകയും വേണം. മാതൃഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടിസ്ഥാന പാഠാവലി എന്ന സമഗ്രമായ പാഠപുസ്തകം വികസിപ്പിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമായി സമിതി വിലയിരുത്തി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ സ്കൂള്‍ തലത്തില്‍ അവരുടെ മാതൃഭാഷാ പഠനം നിര്‍ബന്ധമാണ്.

ഐക്യപ്പെടലിന്റെ അടിസ്ഥാനഘടകം എന്ന നിലയില്‍ മാതൃഭാഷ സ്കൂള്‍ വിദ്യാഭ്യാസത്തിലെ മുഖ്യഘടകമായി മാറണമെന്ന് സമിതി ചൂണ്ടിക്കാട്ടി. മലയാളപഠനം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ യോഗ്യതാ മാനദണ്ഡമായി പരിഗണിക്കപ്പെടണം. എന്‍ ശ്രീകുമാര്‍, ആര്‍ ബി രാജലക്ഷ്മി, സി ഉസ്മാന്‍, ചുനക്കര ഹനീഫ, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, എസ്ഇആര്‍ടി ഡയറക്ടര്‍മാര്‍ എന്നിവരാണ് ആർ.വി.ജി മേനോനു പുറമെ സമിതിയിൽ ഉണ്ടായിരുന്നത്.

ഇനി ഇതെത്രകണ്ട് പ്രായോഗികമാക്കാൻ സാധിക്കുമെന്നത് കാത്തിരുന്ന് കാണുകതന്നെ വേണം. പുതിയ നിയമത്തിൽ നിന്ന് ഒഴിഞ്ഞുമാറി മലയാളഭാഷയിൽ നിന്ന് തങ്ങളുടെ സ്കൂളുകളെ എങ്ങനെ രക്ഷിക്കാം എന്നായിരിക്കും ചില ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഇപ്പോൾ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാവുക. എട്ടാം ക്ലാസ്സ് വരെ പഠനമാധ്യമം മലയാളമാക്കണമെന്നാണ് സാമിതി ശുപാർശ ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് പത്താം തരം വരെ നിർബന്ധം വച്ചുകൂടെന്ന് ചോദിക്കുന്നില്ല. കാരണം ഇത്രയെങ്കിലും ആയല്ലോ.

എന്നിരുന്നാലും കാലക്രമേണ പത്താംതരം വരെ മലയാളം പഠന മാധ്യമം ആക്കണം. ഭാഷയെ രക്ഷിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ഇതിനെ കാണേണ്ടത്. രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി മാറണം. ഇനിയിപ്പോൾ എട്ടാം തരം കഴിഞ്ഞാലും ഒരു വിഭാഗം മലയാളം മീഡിയവും മറ്റൊരു വിഭാഗം ഇംഗ്ലീഷ് മീഡിയവും പഠിക്കും. അപ്പോഴും സൃഷ്ടിക്കപ്പെടുന്നത് രണ്ടുതരം പൌരന്മാർ. ഒന്നുകിൽ എട്ടാം ക്ലാസ്സിനു മുകളിലും മൊത്തത്തിൽ മലയാളം പഠനമാധ്യമം ആക്കുക. അല്ലെങ്കിൽ മൊത്തത്തിൽ ഇംഗ്ലീഷ് പഠന മാധ്യമം ആക്കുക. ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മലയാളം മീഡിയം സ്കൂളുകൾ എന്ന തരംതിരിവ് കലക്രമേണയെങ്കിലും ഇല്ലാതാക്കേണ്ടതാണ്.

പ്രതികരണങ്ങളിലെ കപടനാട്യങ്ങൾ!

പ്രതികരണങ്ങളിലെ കപടനാട്യങ്ങൾ!

ഈ പോസ്റ്റ് നമ്മുടെയൊക്കെ പ്രതികരണ ശേഷിയെ കുറിച്ചാണ്.നാം എപ്പോഴും പറയാറുള്ളതാണല്ലോ പ്രതികരണ ശേഷിയെപ്പറ്റി. നിങ്ങൾ പ്രതികരണശേഷിയുള്ള ഒരാളാണോ? പ്രതികരണശേഷി ഉണ്ടെങ്കിൽത്തന്നെ പ്രതികരിക്കേണ്ട സന്ദർഭങ്ങളിലൊക്കെ നിങ്ങൾ പ്രതികരിക്കാറുണ്ടോ? ആരോടാണോ, എന്തിനോടാണോ പ്രതികരിക്കേണ്ടത് അത് ആവിധം തന്നെ നിർവ്വഹിക്കുന്നുണ്ടോ? അങ്ങനെ പ്രതികരിച്ചാലുണ്ടാകുന്ന അനന്തര ഫലങ്ങളെ അഭിമുഖീകരിക്കുവാൻ നിങ്ങൾ തയ്യാറാണോ? ജീവിതത്തിലുടനീളം ഈ പ്രതികരണ ശേഷി നിലനിർത്താൻ നിങ്ങൾക്കു സാധിക്കുമോ? ഈ ചോദ്യങ്ങൾക്കൊന്നിനും ഒറ്റവാക്കിൽ സത്യസന്ധമായ ഒരു ഉത്തരം നൽകുവാൻ നിങ്ങൾക്ക് കഴിയില്ലെന്നുതന്നെ വിശ്വസിക്കട്ടെ?

അനീതി എവിടെ കണ്ടാലും ഞാനെതിർക്കുമെന്നൊക്കെ നമ്മളിൽ പലരും പറയാറുള്ളതാണ്. അങ്ങനെ അനീതി കാണുന്നിടത്തൊക്കെ ചാടിവീണ് നമ്മളിൽ എത്രപേർ പ്രതികരിക്കാറുണ്ട്? അങ്ങനെ പ്രതികരിച്ചാൽ തന്നെ ആരെങ്കിലും നമ്മളെക്കുറിച്ച് നല്ലതു പറയുമോ? നമ്മളെ പിന്തുണച്ച് കൂടെ നിൽക്കുമോ? ആരും കൂടെ ഇല്ലെങ്കിലും നമ്മൾ നമ്മുടേതായ പ്രതികരണം നടത്തേണ്ടതല്ലേ? പ്രതികരണത്തിന്റെ കാര്യത്തിൽ നമ്മുടെ സംഭാവന എത്രത്തോളമുണ്ട്? സത്യത്തിൽ നാം ഓരോരുത്തരും സ്വയം വിലയിരുത്തിയാൽ ഇക്കാര്യത്തിൽ നമ്മൾ എത്ര ഉദാസീനരാണെന്ന് മനസിലാക്കാൻ കഴിയും. പല സന്ദർഭങ്ങളിലും പ്രതികരണത്തിന്റെ കാര്യത്തിൽ നാം എത്ര സ്വാർത്ഥരാണെന്ന് മനസിലാക്കൻ പറ്റും. പല സന്ദർഭങ്ങളിലും നാം എത്ര നിസഹായരാണെന്നും മനസിലാക്കാൻ കഴിയും.

ഞാൻ മുഖം നോക്കാതെ അനീതിക്കെതിരെ ശബ്ദിക്കുമെന്ന് നമ്മളിൽ പലരും വീമ്പിളക്കും. നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ആരെങ്കിലും കൊടിയ അനീതി നടത്തിയാൽ പോലും നാം പ്രതികരിക്കില്ല. മത്രമല്ല ചിലപ്പോൾ ന്യായീകരിക്കുകയും ചെയ്യും. ചിലർ പറയാറുണ്ട് എന്റെ അച്ഛനായാലും ഞാൻ പറയാനുള്ളതു പറയുമെന്ന്! ശരിയായിരിക്കാം; അച്ഛൻ തെറ്റു ചെയ്താൽ നമ്മളിൽ പലരും എതിർത്തേക്കും.അത് തെറ്റെന്നു തന്നെ പറയും. പക്ഷെ മറ്റു പലരും കാണിക്കുന്ന കൊള്ളരുതയ്മകൾ അവരുടെ വിരോധം ഭയന്ന് കണ്ടില്ലെന്നു നടിക്കും. അയൽക്കാരൻ വന്ന് സ്വന്തം പുരയിടം തോണ്ടിയാൽ ചാടിയിറങ്ങും. ആരെങ്കിലും നമുക്ക് വേണ്ടപ്പെട്ടവർ സർക്കാർ റോഡോ മറ്റു പൊതുമുതലോ അന്യന്റെ മുതലോ കൈയ്യേറിയാൽ മിണ്ടാതിരിക്കുകയും ചെയ്യും. തൊട്ട കൈക്ക് അടികൊടുക്കുന്നവരാണത്രേ ചിലർ. എവിട? തന്നെക്കാൾ കൈയ്യൂക്ക് കുറഞ്ഞവർ എന്തെങ്കിലും തെറ്റ് ചെയ്താൽ തൊട്ട കൈക്ക് അടികൊടുത്ത് വലിയ ആളു ചമയും. തനിക്ക് പിടിച്ചു നിൽക്കാൻ കഴിയാത്ത തടിമിടുക്കുള്ള ആരെങ്കിലുമാണ് തെറ്റ് കാണിക്കുന്നതെങ്കിൽ നാക്കുതന്നെ ഇറങ്ങിപ്പോകും. പിന്നെയയല്ലേ കൈ പൊങ്ങുന്നത്.

പലയിടത്തും അരുതാത്ത കാര്യങ്ങൾ നടക്കുമ്പോൾ അടിപേടിച്ച് മിണ്ടാതെ പോകേണ്ടിവരും. ചുരുക്കത്തിൽ കഴുതക്കാമം കരഞ്ഞു തീർക്കുന്നതുപോലെയാണ് നമ്മൾ അവിടെയും ഇവിടെയും നിന്ന് എന്തിനെങ്കിലും എതിരെ വല്ലതും പ്രതികരിക്കുന്നത്. എവിടെനിന്നാണോ പ്രതികരിക്കേണ്ടത്, ആർക്കു നേരെയാണോ പ്രതികരിക്കേണ്ടത് അവർക്കു നേരെ നമ്മുടെ നാവോ മുഷ്ടിയോ ചലിക്കുകയില്ല. അഥവാ അതിനൊന്നും നമൂക്ക് സമയമില്ല. എല്ലാത്തിനും ഭരണകൂടത്തെയും രാഷ്ട്രീയക്കാരെയും വിമർശിച്ച് സായൂജ്യമടയുക. സ്വന്തം ഉത്തരവാദിത്വങ്ങൾ ആരും നിറവേറ്റുകയുമില്ല. ഇന്ത്യയ്ക്ക് അന്ന് ആയിരത്തി തൊള്ളായിരത്തി നാല്പത്തിയേഴിൽ സ്വാതന്ത്ര്യം കിട്ടിയത് ഭാഗ്യം. ഇന്നായിരുന്നെങ്കിൽ സ്വാതന്ത്ര്യ സമരത്തിനിറങ്ങാൻ ഒരുപക്ഷെ ആരുമുണ്ടാകുമായിരുന്നില്ല. നല്ലോരുപങ്ക് ബ്രിട്ടീഷുകാരുടെ പക്ഷത്ത് നിന്ന് ദേശസ്നേഹികളായ സ്വാതന്ത്ര്യ സമരപോരാളികളെ നേരിടുമായിരുന്നു.


ചായക്കടയിലും ചാരായക്കടയിലും ചന്തക്കവലയിലും നാലാൾകൂടിന്നിടത്തൊക്കെ ഇരുന്ന് നാട്ടിൽ നടക്കുന്ന സകല അനീതികൾക്കെതിരെയും നമ്മൾ സംസാരിക്കും. എന്നാൽ ആരാണോ ഈ അനീതി കാണിക്കുന്നത് അവർക്കു നേരെ മുഖാമുഖം ചെന്നുനിന്ന് അതിനെ ചോദ്യം ചെയ്യുമോ? എന്തിനും ഏതിനും പഞ്ചായത്ത് മെമ്പർ മുതൽ കേന്ദ്രഭരണകൂടത്തെയും ലോക രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥിതകൾക്കെതിരെയും വരെ നമ്മൾ നാക്കിട്ടടിക്കും. പക്ഷെ കേൾക്കുന്നവർ അതുമായി ഒരു തരത്തിലും ബന്ധമില്ലാത്തവരും നമുക്ക് ചുറ്റുമുള്ള ആരെങ്കിലും ചിലരും മാത്രമായിരിക്കും. ഒരു യുദ്ധമുണ്ടായാൽ യുദ്ധത്തിനെതിരെ നമ്മൾ സംസാരിക്കും. എന്നിട്ട് കതകുമടച്ച് വീട്ടിലിരിക്കും. അതിനെതിരെ അടുത്ത തെരുവിലെങ്കിലും ഇറങ്ങി നാലാളെക്കൂട്ടി ഒരു പ്രകടനമെങ്കിലും നടത്താൻ തയ്യാറാവുകയുമില്ല. വിലവർദ്ധനവിനെതിരെ സംസാരിക്കും. സർക്കാരുകളെ കുറ്റം പറയും. ക്രിയാത്മകമായി എന്തെങ്കിലും പ്രതികരണത്തിനു തയ്യാറാകാതെ പിന്നെ പുതിയ യാഥാർത്ഥ്യങ്ങളുമായി നാം പൊരുത്തപ്പെടും. അഴിമതിക്കെതിരെ സംസാരിക്കും. അനീതിക്കെതിരെ സംസാരിക്കും. കൊടിയ അഴിമതിയും വൃത്തികേടുകളും നടത്തിയതിനു ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തുവരുന്ന രാഷ്ട്രീയക്കാരനെ പിന്നെയും വോട്ട് ചെയ്ത് അധികാരത്തിലേറ്റുകയും ചെയ്യും.

മദ്യമാഫിയകൾക്കെതിരെ സംസാരിക്കും. രാഷ്ട്രീയക്കാരും മദ്യമാഫിയകളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങൾക്കെതിരെ ധാർമ്മികരോഷം കൊള്ളും. എന്നിട്ട് അവരുടെ ബാറുകളിൽ ചെന്ന് വിഷച്ചാരായം വാങ്ങിക്കുടിക്കുകയും ചെയ്യും. മദ്യ രാജാവ് മുന്നിൽ വന്നു നിൽക്കുമ്പോൾ മാറാപ്പഴിച്ചിട്ട് ആരാധനയോടെ നോക്കും. ഒത്താൽ അവന്റെ സ്ഥാപനങ്ങളിൽ പോയി തൊഴിലെടുക്കാനും ശമ്പളം പറ്റാനും ഉളുപ്പില്ല. കഞ്ചാവിനെതിരെ സംസാരിക്കും. പുകവലിക്കുന്നവർക്കെതിരെ സംസാരിക്കും. പാൻപരാഗ് വയ്ക്കുന്നവർക്കെതിരെ സംസാരിക്കും. എന്നിട്ട് സ്വയം അതൊക്കെ ചെയ്യുകയും ചെയ്യും. അതൊന്നും ഉപയോഗിക്കാത്തവർ ആണെങ്കിലും സ്വന്തമായി കടയുണ്ടെങ്കിൽ ഈ സാധനങ്ങൾ ഒക്കെത്തന്നെ എടുത്തു വച്ചിട്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു തന്നെ വിറ്റ് ലാഭമുണ്ടാക്കി സ്വന്തം കുട്ടികളുടെയും കുടുംബത്തിന്റെയ്യും ഭാവി സുരക്ഷിതമാക്കും.

സർക്കാർ ഓഫീസുകളിലെ അഴിമതിയെക്കുറിച്ച് പറയും. സ്വജനപക്ഷപാതത്തെ കുറിച്ച് പറയും. ചുവപ്പുനാടയെക്കുറിച്ച് പറയും. കെടുകാര്യസ്ഥതയെക്കുറിച്ച് പറയും. എന്നാൽ സർക്കാർ ഓഫീസിൽ ചെന്നാലോ? ഒട്ട് മിണ്ടുകയുമില്ല. മറിച്ച് കൈക്കൂലിയും മറ്റ് സ്വാധീനങ്ങളും ഉപയോഗിച്ച് സ്വന്തം കാര്യങ്ങൾ ന്യായമല്ലാത്തവകൂടിയും നേടിയെടുക്കുകയും ചെയ്യുക. സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിനും കൈക്കൂലിക്കും എതിരെ സംസാരിക്കും. സ്വന്തം കാര്യത്തിനു നേരം വെളുക്കും മുമ്പേ പച്ചനോട്ടുമായി സർക്കാർ ഡോക്ടറുടെ വീട്ടുവാതിൽക്കൽ ചെന്ന് കാത്തു നിൽക്കും. നീതിനിർവ്വഹണരംഗത്തെ അഴിമതിയെക്കുറിച്ചും ക്രിമിനലുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയക്കാരെക്കുറിച്ചും വലിയ വായിൽ വർത്തമാനം പറയും. വേണ്ടപ്പെട്ട ആരെങ്കിലും തെമ്മാടിത്തരം കാണിച്ച് പോലീസിലാകുമ്പോൾ രാഷ്ട്രീയക്കാരനെ ചെന്നു കണ്ട് കാലു പിടിച്ചും പോലീസുകാർക്ക് കൈക്കൂലി കൊടുത്തും പ്രതിയെ രക്ഷിച്ചെടുക്കും. എന്നിട്ട് നീതിന്യായ വ്യവസ്ഥിതിയുടെ തകർച്ചയെപ്പറ്റി ഓലിയിടും.

മലയാള ഭാഷ മരിക്കുന്നതിനെ പറ്റി സംസാരിക്കും. സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേ ചേർക്കുകയുമുള്ളൂ. റോഡിൽ ട്രാഫിക്ക് കുരുക്കിനെതിരെ അധികാരികളെ തെറിപറയും. സ്വന്തം വാഹനം ട്രാഫിക്ക് നിയമം കാറ്റിൽ പറത്തി ഓടിച്ചു പോകും. പരിസരമലിനീകരണത്തിനെതിരെ സംസാരിക്കും. പൊതുവഴികൾ വൃത്തിയാക്കാത്തതിനു നഗര സഭയെയോ മുനിസിപ്പാലിറ്റിയെയോ പഞ്ചായത്തിനെയോ വിമർശിക്കും. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ എല്ലാം കൂടി പൊതുവഴിയിലേയ്ക്ക് തള്ളിവിടുകയും ചെയ്യും. ആളുകൾ സർക്കാർ റോഡും ഭൂമിയും ഒക്കെ കയ്യേറുന്നതിനെതിരെ രോഷം കൊള്ളും. സ്വന്തം വീട്ടിന്റെ മതിൽ കെട്ടുമ്പോൾ റോഡ് പാതിയും അവർക്കു സ്വന്തം! വീടു വയ്ക്കുമ്പോൾ ഇത്ര മീറ്റർ വിട്ടു വീട് വയ്ക്കണം എന്നു നിയമം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാർക്ക് കൈക്കൂലി കൊടുത്ത് അതിൽ പാതിപോലും വിടാതെ അനുമതി വാങ്ങി വീട് നിർമ്മിക്കും. നിലം നികത്തലിനെതിരെ പരിസ്ത്ഥിതിശാസ്ത്രം പറയും. സ്വന്തം നിലം കോരി കോൺക്രീറ്റ് കൃഷി തുടങ്ങും. ഗതാഗതത്തിന്റെ അപര്യാപ്തതയെപ്പറ്റി പരാതിപ്പെടും. റോഡ് വീതി കൂട്ടാൻ അല്പം സ്ഥലം വിട്ടു കൊടുക്കാൻ പറഞ്ഞാൽ ഉടൻ കോടതിയിൽ സ്റ്റേ വാങ്ങാൻ പോകും.

കൈകാണിച്ചാൽ വണ്ടി നിർത്താത്തതിനെപ്പറ്റി നമുക്ക് പരാതി;. നമ്മൾ വണ്ടിയിൽ കയറിയാൽ പിന്നെ എങ്ങും നിർത്താനും പാടില്ല! ഇനി വണ്ടിയിൽ നമുക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ? സീറ്റിൽ ഇരിക്കുന്നവരോട് കലി. നമുക്ക് സീറ്റ് കിട്ടുമ്പോഴോ? നമ്മുടെ ദേഹത്തൊന്നും നിൽക്കുന്നവർ ഉരുമ്മിപ്പോകരുത്! പോരാത്തതിനു കുത്തി ഞെരുക്കി ആളെ കയറ്റുന്നതിൽ രോഷവും. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ പ്രസംഗിക്കും. സ്വന്തം മകന് പൊന്നിൽ പൊതിഞ്ഞ പെണ്ണും, കൊണ്ടുനടക്കാൻ ലേറ്റസ്റ്റ് മോഡൽ കാറും രാജ്യവിസ്തൃതിയുടെ പകുതി ഭൂമിയും നിർബന്ധം. ആർഭാട വിവാഹത്തിനെതിരെ പ്രസംഗിക്കും. സ്വന്തം മക്കളുടെ കല്യാ‍ണത്തിന് തൃശൂർ പൂരത്തിന്റെ ആളും രാഷ്ട്രപതി വരെയുള്ള വി.വി.ഐ.പികളും അംബാനിവരെയുള്ള സമ്പന്നരും സിനിമാ സൂപ്പർ താരങ്ങളും വന്ന് സദ്യ ഉണ്ടിരിക്കണം. ലളിത ജീവിതത്തെപ്പറ്റി ഗാന്ധിജയന്തിയ്ക്കു പോയി ക്ലാസ്സെടുക്കും. കാലിൽ കിടക്കുന്നത് അയ്യായിരമോ അതിനുമുകളിലോ രൂപ വില വരുന്ന ചെരിപ്പായിരിക്കും. വരുന്നത് അൻപതു ലക്ഷം രൂപയുടെ എ.സി കാറിലും, താമസിക്കുന്നത് നിയമസഭാ മന്ദിരം പോലത്തെ വീട്ടിലും. രാജ്യത്തെ പട്ടിണിയിലും ദാരിദ്ര്യത്തിലും ഉൽക്കണ്ഠ രേഖപ്പെടുത്തും. തലയ്ക്കുമീതെ സമ്പത്ത് കുമിഞ്ഞുകൂടിയാലും അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കുകയുമില്ല.

ഈ നാട് നന്നാകില്ലെന്ന് കൂടെക്കൂടെ പറയും. നാടിന്റെ നാളത്തെ ഭാവിയിൽ ഉൽക്കണ്ഠപ്പെടും. ആരാണ് നാട് നന്നാക്കേണ്ടത്? നാടു നന്നാക്കേണ്ടവർ ആരൊക്കെയോ ഉണ്ട്. അവർ ആരാണെന്ന് പറാൻ അറിയുകയുമില്ല. എന്നാൽ അവർ നന്നാക്കിക്കൊള്ളണം. നമുക്ക് അതിനൊന്നും സമയമില്ല. നമ്മളോക്കെ നല്ല പിള്ളകളാണ്. അങ്ങനെയല്ലാത്തവർ ആരൊക്കെയോ ഉണ്ട്. നമ്മൾ ചെയ്യുന്നതൊക്കെ ശരി. ഇനി തെറ്റാണ് നമ്മൾ ചെയ്യുന്നതെങ്കിലും മറ്റുള്ളവർ അതു ചെയ്യാതിരുന്നാൽ മതി! എന്തിന്റെയും ഏതിന്റെയും എല്ലാ ഉത്തരവാദിത്തങ്ങളും സർക്കരിന്റെയോ മറ്റുള്ളവരുടെയോ തലയിൽ കെട്ടി വച്ചിട്ട് നമുക്ക് നമ്മുടെ കാര്യം മാത്രം! ഒത്തിടത്ത് ഒത്ത പോലെയാണ് നമ്മുടെ ന്യായങ്ങൾ. എന്നിട്ട് നാട് നന്നാകുന്നില്ലെന്ന് പരാതി പറഞ്ഞിട്ടെന്തുകാര്യം? ശരിക്കും നാട് നന്നാകാൻ നാട്ടുകാർ നന്നാവണം. മനുഷ്യൻ നന്നാവാൻ മനസു നന്നാവണം!

ആകാശവാണി സതീഷ് ചന്ദ്രന് ആദരാഞ്ജലികളോടെ!

ആകാശവാണി സതീഷ് ചന്ദ്രന് ആദരാഞ്ജലികളോടെ!

ഇന്ന് ഈ പോസ്റ്റ് എഴുതാനുള്ള കാരണം ആകാശവാണി ആർട്ടിസ്റ്റും ഉന്നതസ്ഥനീയനുമായിരുന്ന സതീഷ് ചന്ദ്രന്റെ മരണമാണ്. ഇന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തെ നല്ല പരിചയം ഉണ്ടാകില്ല. റേഡിയോയുടെ വസന്തകാലത്തേ ജനിച്ചു വളരാൻ കഴിഞ്ഞവർക്ക് സതീഷ ചന്ദ്രനെ അറിയാതെ വയ്യ. ആളെ ആരും ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം മിക്കവർക്കും തിരിച്ചറിയാം.

റേഡിയോ നാടകങ്ങളിലെ കഥാപാത്രങ്ങളായിട്ടാണെങ്കിലും അവതാരകനായിട്ടാണെങ്കിലും എഴുത്തുകാരനും സംവിധായകനുമായിട്ടാണെങ്കിലും കമന്ററി പറയുന്ന ആളായിട്ടാണെങ്കിലും റേഡിയോ അമ്മാവനായിട്ടാണെങ്കിലും നക്ഷത്ര ശോഭയോടെ തിളങ്ങി നിന്നിരുന്നു അദ്ദേഹം. ഇന്ന് സൂപ്പർ താരങ്ങൾ അറിയപ്പെടുന്നതുപോലെ അവരും ഒക്കെ ഒരു കാലത്ത് സൂപ്പർ താരങ്ങളായിരുന്നു. ശബ്ദം കൊണ്ട് ഇന്ദ്രജാലങ്ങൾ സൃഷ്ടിച്ച് ശ്രോതാക്കളാൽ തിരിച്ചറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്നവർ ആയിരുന്നു അവർ.

സതീഷ് ചന്ദ്രനു പുറമേ വാർത്ത വായിക്കുന്ന രാമചന്ദ്രൻ, പ്രതാപൻ, ഡൽഹി വാർത്ത വായിക്കുന്ന സുഷമ, ശങ്കരനാരായണൻ, ശ്രീകുമാർ, സത്യൻ, മാവേലിക്കര രാമചന്ദ്രൻ, വെണ്മണി വിഷ്ണു തുടങ്ങിയവർ ഒക്കെ അന്ന് ശബ്ദം കൊണ്ട് എല്ലാവരാലും തിരിച്ചറിയപ്പെടുന്നവരായിരുന്നു. രാമചന്ദ്രത്തെ കൌതുകവാർത്തകളുടെ വായന ഏറെ ഹൃദ്യമായിരുന്നു. കൂടാതെ റേഡിയോ നാടകങ്ങളിൽ പങ്കെടുക്കുന്ന പി.ഗംഗാധരൻ, കൃഷണൻ കുട്ടി നായർ, പി.വേണു, റ്റി.പി. രാധാമണിയും സുഷമയും സി.എസ്. രാധാദേവിയും ഒക്കെ ഒരുകാലത്ത് ആളുകളുടെ ഹരമായിരുന്നു. അങ്ങനെ എത്രയോ പേർ. എല്ലാവരുടെയും പേരുകൾ ഒന്നും ഇപ്പോൾ ഓർക്കുന്നില്ല.

ഇപ്പോൾ സതീഷ് ചന്ദ്രൻ മരിച്ചു എന്നറിഞ്ഞപ്പോൾ വലിയ നഷ്ടബോധം തോന്നി. മാത്രവുമല്ല അദ്ദേഹത്തിനേ അൻപത്തിയഞ്ചിൽ താഴെ മാത്രമേ പ്രയമായിരുന്നുള്ളൂ എന്നത് കൂടുതൽ പ്രയാസപ്പെടുത്തുന്നു. ഇനിയും ഏറെ കാലം ഈ ശബ്ദതാരം ജീവിച്ചിരിക്കേണ്ടതായിരുന്നു. ഇനിയും അദ്ദേഹത്തിന് പലതും ചെയുയ്യാൻ കഴിയുമായിരുന്നു. അല്ലയോ ശബ്ദതാരമേ നിങ്ങളുടെ ഭൌതിക ശരീരം മാത്രമേ നഷ്ടമായിട്ടുള്ളൂ. രേഖപ്പെടുത്തപെട്ട ശബ്ദങ്ങൾ എല്ലാം എക്കാലത്തും സൂക്ഷിക്കപ്പെടും. സതീഷ് ചന്ദ്രൻ തന്റെ ശബ്ദങ്ങളിലൂടെ ഇനിയും ജീവിക്കും.

ഞാൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അഥവാ ഇനി എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടെങ്കിൽ തന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം എനിക്ക് നന്നായി തിരിച്ചറിയാം. സതീഷ് ചന്ദ്രന്റെ മരണത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും മറ്റും ഉള്ള ദു:ഖത്തിൽ ഈയുള്ളവരും പങ്ക് ചേരുന്നു. സതീഷ് ചന്ദ്രന് ആദരാഞ്ജലികൾ! അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്ക് ഞാൻ ഈ കുറിപ്പ് സമർപ്പിക്കുന്നു.

പണ്ട് റേഡിയോ ഒരു കൂട്ടുകാരനെ പോലെയായിരുന്നു. അന്ന് റ്റി.വി പ്രചാരത്തിൽ വന്നിട്ടില്ല. റേഡിയോ മാത്രമായിരുന്നു ആശ്രയം. ആകാശവാണിയും, ആകാശവാണിയുടെ തന്നെ വിവിദ് ഭാരതിയുടെ വാണിജ്യപ്രക്ഷേപണവും മാത്രമല്ല്ല ചില വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളം പ്രക്ഷേപണവും സ്ഥിരമായി കേട്ടിരുന്നു. ശ്രീലങ്കാ പ്രക്ഷേപണ നിലയം, റേഡിയോ മോസ്കോ ഒക്കെ മലയാളത്തിൽ പ്രക്ഷേപണം ഉള്ളവയായിരുന്നു. ഓരോ ദിവസവും ഓരോ സമയത്തും റേഡിയോവിൽ സ്ഥിരമായുള്ള പരിപാടികൾ ഒക്കെ ഇന്ന് റ്റി.വി പരിപാടികൾ എന്ന പോലെ മിക്കവർക്കും കാണാപാഠമായിരുന്നു.

ഇന്നത്തെ പോലെ കാതിൽ കുന്ത്രാണ്ടം വച്ച് സിനിമാ പാട്ട് കേൾക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നില്ല അന്ന് റേഡിയോ.മുമ്പ് അഭിരുചികൾക്കനുസരിച്ച് മിക്ക പരിപാടികളും ആളുകൾ ശ്രദ്ധിച്ചിരുന്നു. സമയം അറിയാനും റേഡിയോ പരിപാടികളെ ആശ്രയിച്ചിരുന്നു. വാച്ചെങ്ങാനും നിലച്ചാൽ പിന്നെ വാച്ചിൽ സമയം പിടിച്ച് കൃത്യപ്പെടുത്തുന്നതും റേഡിയോയിലെ നേരമൂത്ത് കേട്ടിട്ടായിരുന്നു. ഡൽഹി വാർത്തകൾക്ക് മുമ്പോ പിമ്പോ ഒക്കെ നേരമൂത്തുകൾ ഉണ്ട്.

ഉറക്കമെഴുന്നേൽക്കൽ, മറ്റു ദിന ചര്യകൾ , സ്കൂളിലേയ്ക്ക് പുറപ്പെടൽ ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന റേഡിയോയെ ആശ്രയിച്ചായിരുന്നു. തിരികെ വീട്ടിൽ എത്തിയാലും അങ്ങനെ തന്നെ. പഠിക്കാനിരിക്കുമ്പോഴും വീട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ശബ്ദം കുറച്ചെങ്കിലും റേഡിയോ കേട്ടുകൊണ്ടിരിക്കും. ഇന്ന് റ്റി.വി ഇല്ലാത്ത വീട് പോലെയാണ് പണ്ട് റേഡിയോ ഇല്ലാത്ത വീട്.

ആദ്യമായി റേഡിയോ വാങ്ങിയ ദിവസത്തെ സന്തോഷം ഇപ്പോഴും പറഞ്ഞറിയിക്കുവാൻ ആകില്ല. ഞാൻ പിതാശ്രീയിൽ നിന്നും പണം വാങ്ങി അയൽ വാസിയായ ഒരാളിൽനുന്നും നിന്നും ഒരു പോക്കറ്റ് റേഡിയോ വാങ്ങിയതോടെയാണ് നമ്മുടെ വീടിന്റെ റേഡിയോയുഗം ആരംഭിക്കുന്നത്. സ്കൂളിൽ പഠിക്കുന്നകാലത്താണ്. അന്ന് വെറും ഇരുപത്തിയഞ്ചു രൂപയ്ക്കാണ് ആ പഴയ പോക്കെറ്റ് റേഡിയോ വാങ്ങിയത്. അയാൾ അത് കാതിൽ വച്ച് കേട്ടാണ് റേഡിയോ വയ്ക്കാനും സ്റ്റേഷൻ മാറ്റി പിടിക്കാനും ഒക്കെ എന്നെ അത് വാങ്ങുന്ന സമയത് അയാൾ പഠിപ്പിച്ചത്. അപ്പോൾ എത്ര ഒച്ച അതിനുണ്ടാകുമെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലൊ. പെൻ ടോർച്ചിൽ ഇടുന്ന രണ്ട് ബാറ്ററിയായിരുന്നു അതിൽ ഇടേണ്ടിയിരുന്നത്. അക്കാലത്ത് റേഡിയോ ഉള്ള വീടുകളിൽ ആൺകുട്ടികൾ ഒക്കെ ശാസ്ത്രജ്ഞന്മാരാകുന്നത് റേഡിയോയെ പീഡിപ്പിച്ചുകൊണ്ടായിരുന്നു.

റേഡിയോ അഴിച്ചു പിരുത്ത് പണിയുക എന്നത് ആൺകുട്ടികളുടെ ഇഷ്ട വിനോദം ആയിരുന്നു. എനിക്കാകട്ടെ അത് വെറും ഒരു നേരം പോക്കായിരുന്നില്ല. ഒരു ഹോബി തന്നെ ആയിരുന്നു. പെൻ ടോർച്ച് ഇടേണ്ട കൊച്ചു റേഡിയോയിൽ മൂന്നു വലിയ ബാറ്ററികൾ വെളിയിൽ വച്ച് റേഡിയോയുമായി ബന്ധിപ്പിച്ച് വലിയ റേഡിയോയെ പോലെ ഒച്ചകൂട്ടി കേൽക്കുന്ന വിദ്യ അന്ന് ഞാൻ കണ്ടു പിടിച്ചിരുന്നു. പക്ഷെ നോബൽ സമ്മാനമോ മറ്റോ കിട്ടിയാൽ അത് പോയി വാങ്ങാനൊക്കെയുള്ള ബുദ്ധിമുട്ടുകൊണ്ട് അന്ന് അത് ആരോടും പറഞ്ഞില്ലെന്നേയുള്ളൂ. മാത്രമല്ല അടുത്ത വീട്ടിലെ ഒരു ചേട്ടൻ ഘടിപ്പിച്ചിരിക്കുന്നതിന്റെ കോപ്പിയടിയാണെന്ന് ആരോപണം ഉയരാനും സാദ്ധ്യതയുണ്ടായിരുന്നു.

റേഡിയോ ഓൺ ചെയ്ത് കൂട്ടി വച്ചിട്ട് വീട്ടിൽ നിന്നും അവ എത്രദൂരം കേൾക്കാമെന്നറിയാൻ വേണ്ടി വീട്ടുപറമ്പിലും അടുത്തുള്ള വീടുകളിലും റോഡിലും ഒക്കെ ചെന്നുനിന്ന് ശ്രദ്ധിച്ചിരുന്നു. കുളിക്കാൻ കുളക്കരയിലും കിളയ്ക്കാൻ പോകുന്ന പറമ്പിലും ഒക്കെ റേഡിയോ കൊണ്ടു പോയി ഓൺ ചെയ്ത് വയ്ക്കുമായിരുന്നു. ആകാശവാണിയിൽ ചില സമയങ്ങളിൽ റെസ്റ്റ് ഉള്ളത് നമുക്ക് ഇഷ്ടമേ ആയിരുന്നില്ല. ഫുൾടൈം പ്രക്ഷേപണം വേണം!

റേഡിയോയിലെ തുടർനാടകങ്ങൾ സ്ത്രീകൾ അടക്കം നിത്യവും കേട്ടിരുന്നു. നാടകോത്സവങ്ങൾ യഥാർത്ഥ ഉത്സവകാലം പോലെയും. റേഡിയോ പരിപാടികൾ കേട്ട് എഴുത്തുപെട്ടിയിൽ കത്തയക്കൽ, റേഡിയോ അമ്മാവനു കത്തയക്കൽ ഒക്കെ അന്ന് സ്ഥിരമായി ചെയ്തിരുന്നതാണ്. വല്ലപ്പോഴും സൃഷ്ടികൾ അയച്ച് അത് തിരിച്ചു കിട്ടി നിരാശപ്പെടുന്നതും രണ്ടുമൂന്നുദിവസം റേഡിയോയോട് പിണങ്ങി നടക്കുന്നതും പതിവായിരുന്നു.

റേഡിയോയിൽ എഴുത്തുപെട്ടിയിൽ നമ്മുടെ പേരു പറയുമ്പോഴും റേഡിയോ അമ്മാവൻ നമ്മുടെ റേഡിയോ ക്ലബ്ബിന്റെ (സ്റ്റാർ ബാലജനസഖ്യം) പേരു പറയുമ്പോഴും ഒക്കെ രോമാഞ്ചം കൊണ്ടിരുന്നു. തീരെ കൊച്ചിലേ ഏതെങ്കിലും റേഡിയോ കേട്ടുകൊണ്ടിരിക്കെ റേഡിയോയുടെ മുന്നിലെ സുഷിരങ്ങളിൽകൂടി അതിനുള്ളിൽ ഇരുന്ന് സംസാരിക്കുന്നതാരാണെന്ന് കുതൂഹലത്തോടെ സൂക്ഷ്മ നിരീക്ഷണം നടത്തുമായിരുന്നു. അതിനകത്തുള്ള കോയിലുകൾ ഒക്കെ ആൾ രൂപങ്ങളായാണ് മനസിൽ പതിഞ്ഞിരുന്നത്.

നമ്മൾ നല്ല മലയാളം ഒരു വിധം വിധം പറയാൻ പഠിച്ചതിൽ ആകാശവാണിയ്ക്കും ഒരു പങ്കുണ്ട്. ഇന്നും തനത് മലയാളം കേൾക്കണമെങ്കിൽ ആകാശവാണി പിടിക്കണം. ഇപ്പോൾ ചില എഫ്.എം സ്റ്റേഷനുകൾ ഇറങ്ങിയിട്ടുണ്ട്. ആൺപിള്ളേരെയും പെൺപിള്ളേരെയും പ്രേമിക്കാൻ ഫുൾ സ്റ്റോപ്പില്ലാതെ ആഹ്വാനം ചെയ്തുകൊണ്ടിരിക്കുകയാണല്ലോ അതിലെ ജോക്കിക്കൊച്ചുങ്ങൾ. വിദേശികൾ ആരെങ്കിലും എഫ്.എം മലയാളം കേട്ടാൽ നമ്മുടെ മലയാള ഭാഷ കുത്തും കോമയുമില്ലാത്ത ഭാഷയാണെന്നേ ധരിക്കൂ. നോൺസ്റ്റോപ്പായാലും ഇടയ്ക്കെങ്കിലും ഒന്നു ഫുൾ സ്റ്റോപ്പിടണ്ടേ. അറ്റ് ലീസ്റ്റ് ഒരു അർദ്ധവിരാമം എങ്കിലും! അതിന് എഫ്.എം മുതലാളിമാർ അവരെ ശ്വാസം വിടാൻ അനുവദിച്ചിട്ടു വേണ്ടേ?

എന്തായാലും ആകാശവാണിയും അതിന്റെ അനന്തപുരി എഫ്.എമ്മും ഒക്കെ ഇന്നും നല്ല മലാളം പറയുന്നുണ്ട്. അതിനും ശ്രോതാക്കൾ ഉണ്ട്. അവർ സദാ ആരെയും പ്രേമിക്കാനോ കാമിക്കാനോ ആഹ്വാനം ചെയ്യുന്നില്ല. പ്രേമുന്നതും കാമുന്നതും ഒക്കെ അവരവരുടെ വ്യക്തിപരമായ കാര്യം. അതിലൊന്നും അവർ ഇടപെടുന്നില്ല. നല്ല നിലവാരമുള്ള പരിപാടികൾ ഇന്നും ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ എത്ര പേർ റേഡിയോ കേൾക്കുന്നു എന്നറിയില്ല. നമ്മുടെ വീടുകളിൽ നിന്നൊക്കെ റേഡിയോ അപ്രത്യക്ഷമായിക്കഴിഞ്ഞു. എന്നാൽ ചോദിക്കും ഇതെഴുതുന്ന തന്റെ വീട്ടിൽ റേഡിയോ ഉണ്ടോ എന്ന്.

തീർച്ചയായും ഉണ്ട്. ദാ ഇതെഴുതുന്ന കമ്പെട്ടിയുടെ പുറകിലെ ജനലിൽ സ്ഥിരമായി കെട്ടിത്തൂക്കി ഇട്ടിരിക്കുകയാണ്. ഇപ്പോൾ കുറെ നാളായി കേട്ടിട്ട്. ഇപ്പോഴും നേരം കിട്ടുമ്പോൾ ഞാൻ വിമർശിക്കുന്ന ഭാഷാശൈലിയുടെ കാര്യത്തിൽ ഞാൻ വിമർശിക്കുന്ന സ്വകാര്യ എഫ്.എം ചാനലുകൾ അടക്കം കേൾക്കാറുണ്ട്. കേട്ട്മാത്രം ആസ്വദിക്കുന്നതിലും ഉണ്ട് പ്രത്യേകമാ‍യ ഒരു സുഖം. ഒരു പാട്ട് കണ്ണടച്ചിരുന്ന് കേട്ടാസ്വദിക്കുമ്പോൾ കൂടുതൽ ആസ്വാദ്യകരമായി തോന്നാറില്ലേ?

അങ്ങനെ ഒരു ശക്തിവിശേഷം ശബ്ദത്തിനുണ്ട്. ശബ്ദത്തിനു നമ്മെ മാസ്മരിക ലോകത്ത് എത്തിക്കാനുള്ള കഴിവുണ്ട്. ശബ്ദത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയത് റേഡിയോ യുഗം തന്നെ! ഇന്നും ശബ്ദത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. പക്ഷെ അത് കേട്ട് പ്രയോജനപ്പെടുത്താൻ ആളുകൾ വിരളമെന്നേ ഉള്ളൂ.