ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Monday, February 8, 2010

തിലകനെ ഊരുവിലക്കുന്നതെന്തിന്?

തിലകനെ ഊരുവിലക്കുന്നതെന്തിന്? ആർക്ക്, അല്ലെങ്കിൽ ആർക്കൊക്കെ വേണ്ടി?

ഒരാൾ ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമാണെന്നിരിയ്ക്കട്ടെ. ആ പാർട്ടിയുടെ നയപരിപാടികൾക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവർത്തിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയ്ക്ക് ആ അംഗത്തിന്റെ പേരിൽ ശിക്ഷാനടപടികൾ സ്വീകരിക്കാം.തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിൽ പുറത്തും ആക്കാം. എന്നാൽ ആ വ്യക്തിയെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാൻ ആ ഒരു രാഷ്ട്രീയ പാർട്ടിയ്ക്ക് അവകാശമുണ്ടോ? ആ വ്യക്തിയെ പിന്നീട് ഒരു രാഷ്ട്രീയപാർട്ടിയിലും ചേർക്കരുതെന്ന് പറയാൻ പുറത്താക്കിയ ആ പാർട്ടിയ്ക്ക് കഴിയുമോ?

അഥവാ പറഞ്ഞാൽ തന്നെ മറ്റു പാർട്ടികൾ അത് അംഗീകരിക്കുമോ? അങ്ങനെ അംഗീകരിയ്ക്കാൻ മറ്റു പാർട്ടികൾ ബാദ്ധ്യസ്ഥമാണോ? ഇല്ല എന്നതാണ് ഇതിന്റെ ലളിതമായ ഉത്തരം. ഒരു പാർട്ടിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട അംഗത്തിന് മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ സ്വന്തമായി ഒരു പാർട്ടി ഉണ്ടാക്കുകയോ അതുമല്ലെങ്കിൽ സ്വതന്ത്രമായി നിന്നുകൊണ്ടു തന്നെയോ വിവിധ തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനം തുടരാവുന്നതാണ്. അത് ഒരു വ്യക്തിയുടെ ജനാധിപത്യപരമായ അവകാശമാണ്. അതിനു തടയിടാൻ ആ‍ർക്കും അവകാശമില്ല.

അതുപോലെ ഏതെങ്കിലും ഒരു തൊഴിൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളെ ആ തൊഴിലുമായോ തൊഴിൽ സ്ഥാപനവുമായോ ബന്ധപ്പെട്ട ഏതെങ്കിലും കുറ്റത്തിന് ആ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനോ പുറത്താക്കാനോ കഴിയും. എന്നാൽ ആ നടപടിയ്ക്ക് വിധേയനായ തൊഴിലാളിയ്ക്ക് ആ കമ്പനിയിൽ ചെയ്തിരുന്ന തൊഴിൽ മറ്റൊരിടത്തും നൽകാൻ പാടില്ലെന്ന് പറയാൻ പിരിച്ചു വിട്ട കമ്പനിയ്ക്ക് കഴിയുമോ? അങ്ങനെ പറഞ്ഞാൽത്തന്നെ അതാരെങ്കിലും അനുസരിക്കുമോ? അഥവാ അനുസരിക്കാൻ ബാധ്യതയുണ്ടോ? ഇല്ല എന്നതു തന്നെ ഇതിന്റെയും ലളിതമായ ഉത്തരം.

ഏതാണ്ട് ഇതുപോലെ ചില ചോദ്യങ്ങൾ ഉയർത്താവുന്ന ഒരു വിഷയമാണ് മലയാളത്തിലെ മഹാനടനായ തിലകനു സിനിമാരംഗത്ത് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ഊരുവിലക്ക് “സംരംഭവും”! മതങ്ങൾ പോലും ഇപ്പോൾ എത്ര ഗുരുതരമായ വിശ്വാസലംഘനം നടത്തിയാലും ഊരു വിലക്കാൻ ധൈര്യപ്പെടില്ല. അഥവാ അങ്ങനെ ആരെയെങ്കിലും വിലക്കിയാലും ആരും അത് കാര്യമാക്കാനും പോകുന്നില്ല. കാലമൊക്കെ മാറി. പക്ഷെ നമ്മുടെ മലയാള സിനിമാലോകം ഇപ്പോഴും ഊരുവിലക്കിന്റെ യുഗത്തിലാണ് ജീവിക്കുന്നതെന്നു തോന്നുന്നു.

ഏതോ ഒരു വിലക്കപ്പെട്ട സംവിധയകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ തിലകനെ ഒരു സിനിമയിലും ഇനി അഭിനയിപ്പിക്കാൻ പാടില്ലത്രേ! അങ്ങനെ ഊരുവിലക്കാൻ മാത്രം ധൈര്യമുള്ള സംഘടനകൾ മലയാള സിനിമാരംഗത്ത് ഉണ്ടായിരിക്കുന്നു എന്നു പറയുമ്പോൾ, സംഘടനകൾ വളരുന്നത് നല്ലതുതന്നെ; പക്ഷെ അത് ആരുടെയെങ്കിലും സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നു വന്നാൽ അത് പ്രോത്സാഹന ജനകമല്ല. മതാധിപത്യം പോലെ ഏതെങ്കിലും തരത്തിലുള്ള ആധിപത്യങ്ങൾ സ്ഥാപിക്കുവാനാകരുത് ജനാധിപത്യസംഘടനകൾ ഒന്നും.

ഇവിടെ അതുല്യനായ മഹാനടൻ തിലകൻ അദ്ദേഹത്തിന് സിനിമാലോകത്തുനിന്ന് ഉണ്ടായ ഒരു തിക്താനുഭവത്തിനെതിരെ അതിശക്തമായി പ്രതികരിക്കുകയാണ്. ഒപ്പം വളരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിക്കുന്നു. ചിലതൊക്കെ അതീവ ഗൌരവമുള്ളതുകൊണ്ടാകാം മറച്ചു വയ്ക്കുവാനും അദ്ദേഹം ശ്രമിക്കുന്നു. പേരു പറയാതെ ചില സൂപ്പർസ്റ്റാറുകളിലേയ്ക്കും അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ മുൾമുന നീണ്ടു പോകുന്നു. എന്നാൽ ഇതുവരെ ഈയുള്ളവന്റെ അറിവിൽ തിലകൻ ഉന്നയിച്ച പ്രശ്നത്തോട് ബന്ധപ്പെട്ട ആരും കാര്യമായി പ്രതികരിച്ചിട്ടില്ല. അഥവാ കുറ്റകരമായ അവഗണന പുലർത്തുന്നു എന്നു വേണം കരുതാൻ.

ഈ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള മദ്ധ്യസ്ഥതയ്ക്കോ മറ്റോ ആരെങ്കിലും ശ്രമിക്കുന്നതായും അറിയാൻ കഴിഞ്ഞില്ല. ആരൊക്കെയോ ആരെയൊക്കെയോ ഭയപ്പെടുന്നതായി തോന്നുന്നു. തിലകനു പിന്തുണയുമായി മലയാള സിനിമാരംഗത്തുനിന്ന് അധികമാരും മുന്നോട്ടു വരുന്നതായി കാണുന്നില്ല. അതുകൊണ്ടു തന്നെ എല്ലവരും ആരെയൊക്കെയോ, എന്തിനെയൊക്കെയോ ഭയക്കുന്നതായിത്തന്നെ കരുതണം. മറ്റൊന്ന്, തിലകൻ അദ്ദേഹത്തെ വിഷമിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ആരാണെന്നറിയാമെങ്കിൽ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്താതെ അതു തുറന്നു പറയാൻ തയ്യാറാകണം.

സിനിമാരംഗത്തെ ഉള്ളുകള്ളികളെക്കുറിച്ച് പുറത്തു നിൽക്കുന്നവർക്ക് അധികം അറിയില്ല. തിലകൻ എന്തെങ്കിലും തെറ്റു ചെയ്തോ ഇല്ലയോ എന്നതും പുറത്തുള്ള കലാസ്നേഹികൾക്ക് ഒരു പ്രശ്നമല്ല. അങ്ങനെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാൻ വേറെ പല മാന്യമായ മാർഗ്ഗങ്ങളും ഉണ്ട്. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന, ഇനിയും ഏറെ പ്രതീക്ഷിക്കുന്ന ഒരു മഹാനടനെ വേദനിപ്പിക്കുക എന്നു പറഞ്ഞാൽ ആ നടനെ ഇഷ്ടപ്പെടുന്ന എല്ലാവരെയും വേദനിപ്പിക്കുന്നതിനു തുല്യമാണ്. അതും ഏറെ പ്രായവും, അതിനൊത്ത സമ്പത്തുള്ള ഒരു മനുഷ്യൻ.

ഇനി ഒരാളെ നന്നാക്കാനാണ് ഏതെങ്കിലും തരത്തിലുള്ള നടപടിയെങ്കിൽതന്നെ ജീവിതത്തിന്റെ സായന്തനത്തിൽ എത്തി നിൽക്കുന്ന ഒരു മനുഷ്യനോട് ഇത്രയധികം ക്രൂരത ചെയ്യണോ? ഇനിയും നല്ല ആരോഗ്യത്തോടെ ശേഷിക്കുന്ന കാലത്തോളം ഈ അഭിനയപ്രതിഭയുടെ കഴിവുകൾ പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? തിലകനെ പോലെ ഗുരുതുല്യനായ ഒരു നടനോട് ഇപ്പോൾ ഇവർ ഈ കാണിക്കുന്നത് ഒരു ഗുരുനിന്ദയല്ലേ? അത്രയും വേണോ എന്ന് മലയാള സിനിമാരംഗത്തുള്ളവർ- അവർ എത്ര ഉഗ്രപ്രതാപികൾ ആണെങ്കിലും- ഒന്നു പുനർവിചിന്തനം നടത്തുന്നതു കൊണ്ട് ആരും ചെറുതായി പോകില്ല. തിലകൻ ചേട്ടന്റെ പ്രശ്നം ആരാലെങ്കിലും ഉടൻ പരിഹരിക്കപ്പെടട്ടെയെന്ന് ആശംസിക്കുന്നു.

ദേശാഭിമാനിയില്‍ മുമ്പെഴുതിയ ഒരു ലേഖനം

ഒരു പഴയ ലേഖനം

ഈയുള്ളവനിലും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ചൂടും ചൂരും നിറഞ്ഞുനിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അക്കാലത്ത്- 1990 ഡിസംബർ 28-ന് - വിദ്യാർത്ഥി രാഷ്ട്രീയത്തെ അനുകൂലിച്ച് ഈയുള്ളവന്റേതായി ദേശാഭിമാനി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം സൂക്ഷിച്ചുവച്ചിരുന്നത് ഈയിടെ വീണ്ടും കയ്യിൽ കിട്ടി. കമ്പ്യൂട്ടർ പഠിയ്ക്കാൻ വന്ന ഒരു കുട്ടിയ്ക്ക് യൂണിക്കോഡ് ഫോണ്ട് ടൈപ്പ് ചെയ്ത് പഠിയ്ക്കാൻ കൊടുത്തത് ആ ലേഖനമാണ്. അതു ടൈപ്പു ചെയ്തത് ചുമ്മാ ഒരു കൌതുകത്തിന് ഇവിടെ പ്രസിദ്ധീകരിയ്ക്കുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ അക്കാലത്ത് പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സുരക്ഷാസമിതി എന്ന സംഘടനയ്ക്കെതിരെയുള്ള ഒരു പ്രതികരണം എന്ന നിലയിലാണ് ആ ലേഖനം എഴുതിയത്. ഒരു ഫയലായി അതിവിടെ കിടന്നുകൊള്ളട്ടെ!

വിദ്യാഭ്യാസസുരക്ഷാസമിതി : വികലസങ്കല്പങ്ങളുടെ സംഗമവേദി

കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക നായകന്മാർ അംഗങ്ങളായ വിദ്യാഭ്യാസ സുരക്ഷാസമിതിക്ക് നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയെക്കുറിച്ച് വികലമായ സങ്കല്പങ്ങളാണുള്ളതെന്ന് അവരുടെ വിലയിരുത്തലുകൾ സ്പഷ്ടമാക്കുന്നു. രാഷ്ട്രീയമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നാണവരുടെ കണ്ടുപിടിത്തം. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കുന്നുവെങ്കിൽ അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്ന അബദ്ധധാരണയാണ് സമിതിക്കുള്ളത്. വിദ്യാഭ്യാസ പ്രശ്നങ്ങൾക്ക് വിദ്യാർത്ഥി സംഘടകളുടെ തലയിൽ കെട്ടിവെക്കുന്നത് യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചുകളി മാത്രമാണ്.ഉച്ചക്കഞ്ഞി സമ്പ്രദായം വ്യാപകമായതോടെ പ്രൈമറി സ്കൂളുകളിലെ ഹാജർ നിലവാരം ഉയർന്നതായി നാം മനസിലാക്കി. ഇതിനു മുമ്പ് പ്രൈമറി വിദ്യാർഥികൾ കൃത്യമായി സ്കൂളുകളിലെത്താഞ്ഞതും വിദ്യാർഥി സംഘടനകളുടെ കുറ്റമാണോ ?

വിദ്യാർത്ഥി സംഘടനകൾ നിലകൊള്ളുന്നത് വിദ്യാഭ്യാസ രംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനല്ല.വിദ്യാഭ്യാസ പുരോഗതിയെ തടസപ്പെടുത്താനുമല്ല. മറിച്ച് വിദ്യാഭ്യാസപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഭാഗഭാക്കാകാനും വിദ്യാർഥികളുടെ ആവശ്യങ്ങൾനേടാനും അവകാശങ്ങൾ സംരഷിക്കാനുമാണ്.ഇതിന് വിപരീതമായി എപ്പോഴെങ്കിലും ഏതെങ്കിലും വിദ്യാർഥി സംഘടനകൾ നിലകൊണ്ടിട്ടുണ്ടെങ്കിൽ,നിലകൊള്ളുന്നുവെങ്കിൽ അവ പരിശോധിക്കപ്പെടണം, എതിർക്കപ്പെടണം. വിവിധ രൂപങ്ങളിലുള്ള സംഘടാപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സമൂഹവുമായും സാമൂഹ്യ പ്രശ്നങ്ങളുമായും ബന്ധപ്പെടുത്താനും അവരിൽ നല്ലൊരു ഭാഗത്തെ പൊതുധാരയിലേക്ക് കൊണ്ടുവരാനും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് ആർക്കും തള്ളികളയാനാവില്ല.

നിലവിലുള്ള സാമൂഹിക ചുറ്റുപാടുകളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി സമൂഹത്തിൽ സമരം അനിവാര്യമാണ്.എന്നാൽ വിദ്യാർത്ഥി സമരങ്ങളെ പൊതുവെ അനാവശ്യ സമരങ്ങളെന്നു പറയുന്ന സമരവിരോധികൾ എന്താണാവശ്യമെന്നും അനാവശ്യമെന്നും കൂടി വിശദീകരിക്കുവാൻ ബാധ്യസ്ഥരാണ്.നാളിതുവരെ കേരളത്തിൽ പല വിദ്യാർത്ഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഒട്ടേറെ സമരങ്ങൾ നടന്നിട്ടുണ്ട്. അവയിൽ ഏതെല്ലാം ആവശ്യങ്ങളായിരുന്നുവെന്നും ഏതെല്ലാം അനാവശ്യങ്ങളായിരുന്നുവെന്നും വിദ്യാഭ്യാസ സംരക്ഷണ സമിതിക്കാർ വിശദീകരിക്കാൻ തയ്യാറായാൽ അത് വിദ്യാർത്ഥികൾക്ക് മാ‍ർഗദർശകമാകും. ഉദാഹരണത്തിന് പ്രീഡിഗ്രി ബോർഡുസമരവും പോളിടെക്നിക്ക് സമരവുമെല്ലാം അനാവശ്യസമരങ്ങളുടെ പട്ടികയിലാണോ പെടുത്തേണ്ടത് ? പാഠപുസ്തകം കിട്ടാൻ താമസിക്കുമ്പോൾ, അതിന് വില കൂടുമ്പോൾ സമരം ചെയ്യുന്നത് അനാവശ്യമാണോ? ബസ്സ് ചാർജ് വർദ്ധനയിൽ പ്രതിഷേധിക്കുന്നത് അനാവശ്യമാണോ? കോഴക്കും മറ്റഴിമതികൾക്കുമെതിരെ സമരം ചെയ്യുന്നത് അനാവശ്യമാണോ?രക്ഷാകർത്തക്കളെയും ബഹുജനങ്ങളെയും ആകെ അണിനിരത്തി സമരം ചെയ്ത പാരമ്പര്യവും വിദ്യാർത്ഥികൾക്കുണ്ട്. അതുകൊണ്ട് രക്ഷാകർത്താകളെല്ലാംവിദ്യാർത്ഥി സമരത്തേയും രാഷ്ട്രീയത്തേയും കണ്ണുമടച്ച് എതിർക്കുന്നവരാണെന്ന ധാരണയുടെ ബലമാണ് സുരക്ഷാ സമിതിക്കുള്ളതെങ്കിൽ അത് തെറ്റാണ്. വിദ്യാർഥികൾ വെറും പുസ്തകപ്പുഴുക്കളാകരുത്. പഠനവും പോരാട്ടവും ഒരുമിച്ച് കൊണ്ടു പോകാൻ സാധിക്കണം

പിന്നെ സംഘട്ടനങ്ങളുടെ കാര്യമാണ്. വിദ്യാലയ സമാധാനം കാംക്ഷിക്കാത്തവരായി ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ വിദ്യാർത്ഥി സംഘട്ടനങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും അവക്ക് പരിഹാരം കാണാനുമുള്ള ആത്മാർത്ഥവും പ്രായോഗികവുമായ പരിശ്രമങ്ങൾ ഉണ്ടാകുകയും വേണം. പലപ്പോഴും സംഘട്ടനങ്ങളുടെ കാരണം രാഷ്ട്രീയമല്ല, വിദ്യാർഥികൾ തമ്മിലുള്ള ഒറ്റപ്പെട്ട പ്രശ്നങ്ങൾ അവരുടെ രാഷ്ട്രീയ ചേരികളുടെ അടിസ്ഥാനത്തിൽ ചേരി തിരിഞ്ഞ സംഘട്ടനങ്ങൾക്ക് കാരണമാവുകയാണ് ചെയ്യുന്നത്. വിദ്യാലയങ്ങളിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കിയാൽ ‘രാഷ്ട്രീയസംഘട്ടനം’ മാത്രമേ ഒഴിവാകൂ.വിദ്യാർത്ഥി സംഘട്ടനം ആവർത്തിക്കപ്പെടാം. ജനാധിപത്യത്തിൽ വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തമ്മിലുള്ള ആശയസംഘട്ടനങ്ങളും അണികൾക്കിടയിലുള്ള അപക്വത മൂലമുള്ള കായിക സംഘട്ടനങ്ങളും സ്വാഭാവികമാണ്. അതിന്റെ ഭാഗമായി ഇത് വിദ്യാർത്ഥി രാഷ്ട്രീയത്തിലും സംഭവിക്കുന്നു.

ഇതൊന്നുമല്ലാതെ വിദ്യാലയ രാഷ്ട്രീയത്തിനറുതി വരുത്തണമെന്നതിൽ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവർത്തനം അതുമായി ബന്ധപ്പെടുന്നവരുടെ പേര് ഏതാനും പത്രങ്ങളിൽ അടിച്ചു വരുമെന്നതിനപ്പുറം പ്രയോജനം ചെയ്യില്ല. രാഷ്ട്രീയം പഠിപ്പിക്കാൻ വേറെ സംവിധാനം വേണമെന്നാണ് മറ്റൊരും വാദം. ഇപ്പോൾതന്നെ രാഷ്ട്രീയമീമാംസ എന്ന പാ‍ഠ്യവിഷയം പ്രത്യേകമായി തന്നെയുണ്ടല്ലോ? പൊളിറ്റിക്സിൽ ബിരുദമെടുത്തു പുറത്തുവരുന്നവരെല്ലാം സമൂഹമദ്ധ്യത്തിലേക്കോ രാഷ്ട്രീയനേതൃത്വത്തിലേക്കോ ഉയരുകയല്ല. കാരണം അതൊരു താത്വികം മാത്രമാണ്. പ്രായോഗികമായി തന്നെ വിദ്യാർത്ഥികളെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതിലും സാമൂഹ്യ പ്രതിബദ്ധതയും നേതൃത്വവാസനയുള്ളവരുമായി അവരെ വളർത്തുന്നതിലും വിദ്യാർത്ഥി രാഷ്ട്രീയത്തിനുള്ള പങ്ക് അനിഷേധ്യമാണ്. വിദ്യാലയങ്ങളിലെ തെരഞ്ഞെടുപ്പ് സമ്പ്രദായമാകട്ടെ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തെ സംബന്ധിക്കുന്ന ബാലപാഠമാണ്.ഇതൊന്നും കാണാതെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് വിദ്യാർത്ഥികളെ യാഥാർത്ഥ്യങ്ങളിൽ നിന്നകറ്റി അവരെ വെറും പുസ്തകപ്പഴുക്കളാക്കി മൂലയ്ക്കിരുത്താനുള്ള ശ്രമം രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള വർക്ക് ചേർന്നതല്ല.

ലോകചരിത്രത്തിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ വഹിച്ച പങ്ക് മഹത്തരമാണ്. കൊറിയയിലും ഫ്രാൻസിലും ജർമ്മനിയിലും പ്രതിലോമകരങ്ങളായ വ്യവസ്ഥാപിത ശക്തികൾകെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി വിജയം നേടി. അടുത്തയിടെ ബംഗ്ലാദേശിൽ സംഭവിച്ചതും മറ്റൊന്നല്ല. ഫാസിസ്റ്റ് ഭരണം കൊടികുത്തിവാണ ബംഗ്ലാദേശിൽ ജനാധിപത്യം പുന:സ്ഥാപിക്കുന്നതിന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാജ്യം ഒന്നാകെ അണിനിരന്നു.

സ്വാതന്ത്ര്യസമര കാലത്ത് ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ത മായിരുന്നില്ല.സുരക്ഷാസമിതിയിലെ പല അംഗങ്ങളും കണ്ണുമടച്ച് ആരാധിക്കുന്ന മഹാത്മാഗാന്ധിയാണ് ആദ്യമായി വിദ്യാലയങ്ങൾ ഉപേക്ഷിച്ച് പുറത്തു വരാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഇതിനൊക്കെ പുറമെ ഇന്ത്യയിൽ ഇന്ന് 18 വയസുള്ളവർക്കും വോട്ടവകാശം ഉണ്ട്. രാഷ്ട്രീയാവബോധമില്ലാതെ വെറും സാങ്കേതിക വിദഗ്ധരാകാൻ മത്സരം നടത്തുന്ന റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്നവർ ഈ വോട്ടവകാശം എങ്ങനെ പ്രയോജനപ്പെടുത്തും ?

സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മനസിലാക്കുകയും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയാണ് വേണ്ടത്. കണ്ണുമടച്ച് രാഷ്ട്രീയ വിരോധം പ്രസംഗിക്കുന്നവർ രാജ്യപുരോഗതിക്ക് തുരങ്കം വെക്കുന്നവർ മാത്രമാണ്.