ഇത് ലേഖനബ്ലോഗം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കണ പ്രധാന ബ്ലോഗ് വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിയ്ക്കുന്ന ലേഖനങ്ങൾ മാ‍ത്രം വീണ്ടും ഈ ബ്ലോഗത്ത് പിന്നീട് ഏതെങ്കിലും ദിവസം പോസ്റ്റ് ചെയ്യുന്നു.

Sunday, April 24, 2011

നിയമക്കുരുക്കുകൾ

നിയമക്കുരുക്കുകൾ

മുൻകുറിപ്പ്:ഇന്നത്തെ പോസ്റ്റ് ഈയുള്ളവന്റെ അനുഭവത്തിലുള്ളതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ ഒരു നിയമത്തിന്റെ നൂലാമാലകളെക്കുറിച്ചാണ്. ഇതിപ്പോൾ ബ്ലോഗത്തിൽ എഴിതിയാൽ ബന്ധപ്പെട്ടവർ ആരെങ്കിലും കാണുമെന്നോ ഇതിനൊരു പരിഹാരം ഉണ്ടാകുമെന്നോ ഉള്ള പ്രതീക്ഷയിൽ ഒന്നുമല്ല എഴുതുന്നത്. ബ്ലോഗിലും ഇത്തരം വിഷയങ്ങൾ രേഖപ്പെടുത്തണം എന്ന താല്പര്യംകൊണ്ട് കുറിച്ചിടുന്നതാണ്. അനുഭവത്തിൽ ഉള്ള ഇത്തരം കാര്യങ്ങൾ ബ്ലോഗുകളിൽ രേഖപ്പെടുത്തുന്നമ്പോൾ ഉള്ള ഒരു മനസുഖത്തിനു വേണ്ടിയാണെന്നു കരുതുന്നതിലും അലോസരം ഒന്നുമില്ല.

കഴിഞ്ഞ ഒരു പോസ്റ്റിൽ സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന പിണറായിയുടെ അഭിപ്രായത്തെ പിന്തുണച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു. അതിൽ ഉദ്യോഗസ്ഥതലത്തിൽ നിന്നും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉദ്യോഗസ്ഥർ മാത്രമല്ല, നിയമങ്ങളിൽ പലതിന്റെയും അനാവശ്യവും സങ്കീർണ്ണവുമായ ചില നടപടിക്രമങ്ങളും കാരണമാകുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. അത്തരത്തിൽ ഒരു നൂലാമാലയെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്.

സിവിൽ സർവീസ് പൊളിച്ചെഴുതണമെന്ന് സ. പിണറായി വിജയൻ പറഞ്ഞതിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥതലത്തിൽ നിന്നും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉദ്യോഗസ്ഥർ മാത്രമല്ല, നിയമങ്ങളിൽ പലതിന്റെയും അനാവശ്യവും സങ്കീർണ്ണവുമായ ചില നടപടിക്രമങ്ങളും നൂലാമാലകളും കൂടി കാരണമാകുന്നുണ്ട്. അത്തരം ഒരു നൂലാമാലയെക്കുറിച്ചാണ് ഈ കുറിപ്പിൽ സൂചിപ്പിയ്ക്കുന്നത്.

മുമ്പൊക്കെ പസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ പ്രായം തെളിയിക്കുന്നതിനും മറ്റും സ്കൂൾ സർട്ടിഫിക്കറ്റുകൾ മതിയായിരുന്നു. സ്കൂളിൽ എസ്.എസ്.എൽ.സി വരെ പഠിച്ചിട്ടില്ലാത്തവർക്ക് വയസ്സു തെളിയിക്കാൻ പത്താം തരത്തിൽ താഴെയാണെങ്കിലും ഏതെങ്കിലും സ്കൂളിൽ പഠിച്ചിട്ടുണ്ടെങ്കിൽ പഠിച്ച സ്കൂളിൽനിന്നും അഡ്മിഷൻ രജിസ്റ്ററിന്റെ എക്സ്ട്രാക്ട് എടുത്തു നൽകിയാലും മതിയായിരുന്നു. മുസ്ലിങ്ങൾക്കാണെങ്കിൽ പള്ളിയിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് വച്ചും പാസ്പോർട്ട് എടുക്കാമായിരുന്നു. ഇതൊന്നുമില്ലെങ്കിൽ ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്റ്റ്ട്രേട്ടിന്റെയോ മറ്റോ സർട്ടിഫിക്കറ്റ് വേണമായിരുന്നു. അതൊക്കെ പഴയകാലം. എന്നാൽ അടുത്ത കാലത്ത് ഒരു പുതിയ നിയമം വന്നു. വർഷം ഓർക്കുന്നില്ല. പാസ്പോർട്ട് എടുക്കണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റോ മറ്റോ ഒന്നും പോര; ഒറിജിനൽ ജനനസർട്ടിഫിക്കറ്റ് തന്നെ നൽകണം. 1989-നുശേഷം ഉള്ളവർക്ക് മാത്രമേ നിബന്ധന ബാധകമായിട്ടുള്ളൂ. ( 1989 തന്നെയാ‍ണെന്നാണ് തോന്നുന്നത്. അതോ എൺപതോഎന്നതിൽ അല്പം സംശയം ഉണ്ട്. അതവിടെ നിൽക്കട്ടെ).

അപ്പോൾ സംഭവിക്കുന്നതെന്താണെന്നു വച്ചാൽ പാസ്പോർട്ടിനപേക്ഷിക്കുന്ന ഒരാൾക്ക് അവിടെ സ്കൂൾ സർട്ടിഫിക്കറ്റും ഒറിജിനൽ ജനന സർട്ടിഫിക്കറ്റും പരിശോധിക്കുമ്പോൾ രണ്ടിലും രണ്ടു ജനന തീയതിയാണെങ്കിൽ അപേക്ഷ നിരസിക്കപ്പെടും. (ഇതു രണ്ടും പാ‍സ്പോർട്ടപേക്ഷിക്കാൻ ആവശ്യമുള്ളതാണ്). അതുകൊണ്ടാണ് ഇപ്പോൾ എല്ലാവരും എസ്.എസ്.എൽ.സി ബൂക്കിലെ ജനന തീയതി തെറ്റാണെങ്കിൽ അതു തിരുത്തി ഒറിജിനൽ ജനന സർട്ടിഫിക്കറ്റിലെ യഥാർത്ഥ ജനന തീയതി എഴുതിക്കിട്ടാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. പാസ്പോർട്ടിന്റെ കാര്യത്തിലേ ഇപ്പോൾ നിബന്ധനയുള്ളൂ. സർക്കാർ സർവീസ് ഉൾപ്പെടെ എല്ലായിടത്തും സ്കൂൾ സർട്ടിഫിക്കറ്റിലെ പ്രായം തന്നെയാണ് ഇപ്പോഴും പരിഗണിയ്ക്കുന്നത്. ഭാവിയിൽ എല്ലാ മേഖലകളിലും ഒറിജിനൽ ജനന തീയതി കാണിക്കണം എന്ന നിബന്ധന വന്നുകൂടാതെയുമില്ല.

ഒറിജിനൽ
ജനന സർട്ടിഫിക്കറ്റ് നൽകുന്നത് ജനിച്ചത് എവിടെയാണോ സ്ഥലം ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നാണ്. ഉദാഹരണത്തിന് ഒരാൾ താമസിക്കുന്നത് എവിടെയായാലും ജനിച്ചത് തിരുവനന്തപുരം എസ്..റ്റി ആശുപതിയിൽ ആണെങ്കിൽ ജനനസർട്ടിഫിക്കറ്റ് വാങ്ങേണ്ടത് തിരുവനന്തപുരം നഗരസഭയിൽ നിന്നാണ്. ഏതെങ്കിലും പഞ്ചായത്ത് പ്രദേശത്തുള്ള ആശുപത്രിയിലോ വീട്ടിലോ വച്ചാണ് പ്രസവം നടന്നിട്ടുള്ളതെങ്കിൽ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ് അതത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ആണ് ലഭിക്കുന്നത്. മുനിസിപ്പൽ ഏരിയയിൽ ആണ് പ്രസവം എങ്കിൽ മുനിസിപ്പൽ ഓഫീസിൽ നിന്നുമാണ് ജനന സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്.

മുമ്പ് കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ ജനനസർട്ടിഫിക്കറ്റ് ആവശ്യമായിരുന്നില്ല. എല്ല്ലാ ആവശ്യങ്ങൾക്കും സർട്ടിഫിക്കറ്റിൽ കാണുന്ന പ്രായം തന്നെയാണ് അംഗീകരിച്ചു പോരുന്നത്.സർക്കാർ സർവീസിൽ ആയിരുന്നാലും മറ്റേതൊരു കാര്യത്തിനും. അതുകൊണ്ട് ജനന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ആരും വാങ്ങാൻ മിനക്കെട്ടിരുന്നില്ല. (അതൊരു മിനക്കേടുതന്നെയാണ് പലപ്പോഴും). സ്കൂളിൽ ചേർക്കുമ്പോൾ കുട്ടികളുടെ രക്ഷകർത്താക്കൾ അറിഞ്ഞും അറിയാതെയും പറഞ്ഞു കൊടുക്കുന്ന ജനനതീയതി യഥാർത്ഥ ജനനതീയതി ആയിരുന്നില്ല. ചിലർ അഞ്ചു വയസാകുന്നതിന് അല്പം മുമ്പ് കുട്ടികളെ സ്കൂളിൽ ചേർക്കുമായിരുന്നു. എന്നാൽ സ്കൂളിൽ ചേർക്കാൻ അഞ്ചുവയസു വേണംതാനും. അപ്പോൾ ചേർക്കുന്ന സമയത്ത് അഞ്ചു വയസ്സ് തികയത്തക്ക നിലയിൽ ഒരു ജനനതീയതി നൽകും.

ചിലർ
അഞ്ചു വയസു കഴിഞ്ഞിട്ടാകും ചിലപ്പോൾ കുട്ടിയെ ചേർക്കുക. അപ്പോൾ പ്രായം അല്പം കുറച്ച് കിട്ടത്തക്ക നിലയിൽ സമയത്ത് അഞ്ച് വയസ്സേ ആയിട്ടേയുള്ളൂ എന്ന തരത്തിൽ ഒരു ജനന്തീയതി എഴുതിവയ്ക്കും. ചിലർ ഭാവിയിൽ സർക്കാർ സർവീസിൽ ഒക്കെ കയറുമ്പോൾ പെൻഷൻ പ്രായം കുറച്ചുകിട്ടാൻ മന:പൂർവ്വം പ്രായം കുറച്ചു കാണിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ അക്കാലത്ത് നിർദോഷമായി എല്ലാവരും ചെയ്തിരുന്നതാണ്. മുമ്പ് സ്കൂളിൽ ചേർക്കാൻ കൊണ്ടുവരുന്ന കുട്ടികൾക്ക് പ്രായം അഞ്ചുവയസിൽ കൂടുതൽ ആയിട്ടുണ്ടെങ്കിൽ അദ്ധ്യാപർതന്നെ രക്ഷകർത്താക്കളോട് കുട്ടികളുടെ പ്രായം കുറച്ചു വയ്ക്കാൻ ഉപദേശിക്കുമായിരുന്നു. ഏറിയാൽ ഒരു ആറുമാസത്തെയോ ഒരു വർഷത്തെയോ വ്യത്യാസമാണ് മുമ്പോട്ടായാലും പിമ്പോട്ടയാലും രേഖപ്പെടുത്തപ്പെട്ടു പോയിരുന്നത്. അതിനും വളരെ വർഷങ്ങൾക്കു മുമ്പ് വ്ദ്യാഭ്യാസം കുറഞ്ഞ രക്ഷകർത്താക്കൾ പ്രായം കൂട്ടി വച്ച് സ്കൂളിൽ ചേർക്കുമായിരുന്നു. അത് പലരെയു ദോഷകരമായി ഭാവിയിൽ ബാധിക്കുന്നതുമായിരുന്നു. സർക്കാർ സർവീസിൽ കയറിയാൽ നേരത്തെ പെൻഷൻ പറ്റേണ്ടിവരുന്നത് ഉദാഹരണം. രേഖകളിൽ പെൻഷൻപ്രായം ആകും. യഥാർത്ഥത്തിൽ പ്രയം അതായിട്ടുമുണ്ടാകില്ല. നേരെ തിരിച്ചും സംഭവിക്കാം.

ഇപ്പോൾ സ്കൂളിൽ ചേർക്കുമ്പോൾ ഒറിജിനൽ ജനനസർട്ടിഫിക്കറ്റ് നിർബന്ധമാ‍ക്കിയിട്ടുണ്ട്. അതുകൊണ്ട് ഇനിയുള്ള കുട്ടികൾക്ക് ഭാവിയിൽ ഇതു സംബന്ധിച്ച് പ്രശ്നങ്ങൾ ഇല്ല. ഇതു നല്ലതുതന്നെ. എന്നാൽ മുമ്പ് അറിഞ്ഞും അറിയാതെയും ജനന തീയതി തെറ്റായി രേഖപ്പെടുത്തപ്പെട്ടു പോയ കുട്ടികളും രക്ഷകർത്താക്കളും ഇന്ന് ഏറെ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ എസ്.എസ്.എൽ.സി കഴിഞ്ഞ് സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഉടൻ എല്ലാവരും സർട്ടിഫിക്കറ്റിൽ തെറ്റായി രേഖപ്പെടുത്തിപ്പോയ ജനന തീയതിമാറ്റി ഒറിജിനൽ ജനന സർട്ടിഫിക്കറ്റിലെ തീയതി രേഖപ്പെടുത്തി കിട്ടുന്നതിനുള്ള നടപടികൾ തുടങ്ങേണ്ടിയിരിക്കുന്നു. എന്നാൽ ഇതിനുള്ള നടപടി ക്രമങ്ങൾ ഏറെ സങ്കീർണ്ണവും നൂലാമാലകൾ നിറഞ്ഞതും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതു മുതൽ നൂലാമാലകളും പ്രയാ‍സങ്ങളും ആരംഭിക്കുകയായി. ജനന തീയതി തിരുത്താനുള്ള അധികാരം പരീക്ഷാഭവനിലെ ജോയിൻറ്റ് രജിസ്ടാർക്കു മാത്രമാണ്.

എസ്.എസ്.എൽ സി ബൂക്കിൽ ജനനത്തീയതി തിരുത്തി കിട്ടുന്നതിന് ബന്ധപ്പെട്ട കുട്ടി പഠിച്ച സ്കൂളിൽ നിന്നുള്ള സാക്ഷ്യ പത്രങ്ങൾ, നോട്ടറി പബ്ലിക്കിന്റെ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട കുട്ടിയുടെ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ്, കുട്ടിയ്ക്ക് സഹോദരങ്ങൾ ഉണ്ടെങ്കിൽ അവരുടെ എല്ലാം ഒറിജിനൽ ജനന സർട്ടിഫിക്കറ്റുകൾ, രക്ഷകർത്താക്കളുടെ വിവരങ്ങൾ തുടങ്ങി പലപല നൂലാമാലകളും ശരിയാക്കണം. ഇതിൽ സഹോദരങ്ങളുടെ ജനനസർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെങ്കിൽ പിന്നെ അതിന്റെ തൊന്തറവുകളുമായി വീണ്ടും കയറിയിറങ്ങണം. അതു വാങ്ങാൻ താമസിച്ചു പോയതിന്റെ തൊന്തറവുകൾ ആകട്ടെ അഡീഷണൽ തൊന്തറവുകളാണ്. കുട്ടികളുടെ ജനനരേഖകൾ ഏതെങ്കിലും കരണവശാൽ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇല്ലാതെ വന്നാലത്തെ സ്ഥിതി പറയാനുമില്ല.

ഇനി
ഇതെല്ലാം ശരിയാക്കി ലക്കുകെട്ട് ഒരു കെട്ട് കടലാസുകളും കുത്തിക്കെട്ടി തലയിൽ ചുമന്ന് അത് സ്കൂൾ മുഖാന്തിരം പരീക്ഷാ ഭവനിൽ ജോയിൻ രജിസ്ട്രാർക്ക് എത്തിച്ചാലോ? അവിടെ കേരളമാകെയുള്ള ഇത്തരം കേസുകൾ വന്ന് കുന്നുകൂടി കിടക്കുന്നുണ്ടാകും. ജനനരേഖ തിരുത്തിക്കിട്ടുന്നതിന് പിന്നെ മാസങ്ങളുടെയോ വർഷങ്ങളുടെയോ കാത്തിരിപ്പായി. മൂന്നു മാസം എന്നാണ് പറയുയുന്നതെങ്കിലും ചിലപ്പോൾ ആറുമാസവും ഒരു വർഷവും ഒക്കെ എടുക്കും സർട്ടിഫിക്കറ്റിൽ ജനന തീയതി തിരുത്തിക്കിട്ടുവാൻ. ഒരു വർഷത്തിനോ ആറുമാസത്തിനോ അകത്തുള്ള വ്യത്യാസമാണ് സ്കൂൾ സർട്ടിഫിക്കറ്റിലും ഒറിജിനൽ ജനന സർട്ടിഫിക്കറ്റിലും എങ്കിൽ ചില ഇളവുകൾ ഉണ്ടെന്നു പറയുന്നു. ഇളവുകൾ അനുവദിച്ചു കിട്ടാനുള്ള നടപടിക്രമങ്ങൾ പറഞ്ഞതിലും സങ്കീർണ്ണമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്ന് തന്നെ തൊന്തറവ് ആരംഭിക്കുകയായി. പലരും അവിടെ വച്ചു തന്നെ സ്റ്റെപ്പെടുപ്പുകൾ മടുത്ത് കളഞ്ഞിട്ടു പോയി കുട്ടികളുടെ പഠനം തന്നെ നിർത്തിയാലോ എന്ന് ആലോചിച്ചുപോകും.

സത്യത്തിൽ ഒരു കാര്യത്തിന് ഇത്രമാത്രം നടപടിക്രമങ്ങൾ എന്തിനാണ്? ആളുകളെ ബുദ്ധിമുട്ടിയ്ക്കാൻ വേണ്ടി മാത്രമല്ലേ? തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും ഒറിജിനൽ ജനന സർട്ടിഫിക്കറ്റും സ്കൂൾ സർട്ടിഫിക്കറ്റും കൊണ്ട് പരീക്ഷാഭവനിൽ ചെന്നാൽ അന്നോ, തിരക്കുണ്ടെങ്കിൽ രണ്ടു മൂന്നു ദിവസത്തിനകമോ ചെയ്തു കൊടുക്കാവുന്ന ഒരു ലളിതമായ കാര്യത്തിനാണ് കുട്ടികളെയും രക്ഷകർത്താക്കളെയും ഇങ്ങനെ സങ്കീർണ്ണമായ നടപടി ക്രമങ്ങളും നിബന്ധനകളുംകൊണ്ട് ബുദ്ധിമുട്ടിയ്ക്കുന്നത്. ഒരു ഓഫീസിൽ തിരക്കുണ്ടെങ്കിൽ പകരം സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അധികൃതരുടെ കടമയാണ്. അല്ലെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണം. ഇത്തരം നൂറുനൂറു കാര്യങ്ങളിൽ എന്താണോ ഉചിതം എന്ന് ആലോചിച്ചു ചെയ്യാൻ ഭരണകൂടത്തിനു ബാദ്ധ്യതയുണ്ട്. യഥാർത്തത്തിൽ നൂലാമാലാ നിയമങ്ങൾ എടുത്തുകളഞ്ഞിട്ട് ലളിതമായ നിയമങ്ങൾ ഉണ്ടാക്കാവുന്നതേയുള്ളൂ.

ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ യഥാവിധി കുട്ടിയെ പ്രസവിച്ച ആശുപത്രി അധികൃതർ നൽകാതിരിക്കുക വഴിയോ, വീട്ടിലോമറ്റോ പ്രസവിച്ചിട്ട് യഥാസമയം ജനനം രജിസ്റ്റർ ചെയ്യാത്തതുകൊണ്ടോ പഞ്ചായത്ത്- നഗരസഭാ രേഖകളിൽ ലഭ്യമല്ലാതെ വന്നാലും അത് ലളിതമായ നടപടികളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. പ്രസവിച്ച ആശുപത്രിയിൽനിന്നോ ആശുപത്രി നിലവിൽ ഇല്ലെങ്കിൽ അഥവാ അവിടെ രേഖകളിലില്ലെങ്കിൽ ഏതെങ്കിലും ഒരു സർക്കാർ ഡോക്ടറിൽ നിന്നോ ചുമതലപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനിൽനിന്നോ ജനപ്രതിനിധികളിൽ നിന്നോ ഒരു സർട്ടിഫിക്കറ്റ് വാങ്ങി നൽകിയാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ആവശ്യക്കാരനു നൽകാവുന്നതേയുള്ളൂ. ഇതിന്റെ മേൽ വീണ്ടുംപിന്നെ സർട്ടിഫിക്കറ്റിൽ വയസ്സ് തിരുത്തി കിട്ടാൻ മേൽ സൂചിപ്പിച്ചതുപോലെ നോട്ടറി സർട്ടിഫിക്കറ്റും സഹോദരങ്ങളുടെ ജനന വിവരങ്ങളും തുടങ്ങിയ നിബന്ധനകളുടെയും ആവശ്യമുള്ളതല്ല. അത്തരത്തിൽ നിയമങ്ങൾ ലളിതവൽക്കരിക്കണം.

ഒരു കാര്യത്തിൽ മാത്രമല്ല ഒരുപാട് വിഷയങ്ങളിൽ ഇത്തരം അനാവശ്യവും സങ്കീർണ്ണവുമായ നടപടിക്രമങ്ങളും നൂലാമാ‍ലകളും ഉണ്ട്. നൂലാമാലകളാണ് അഴിമതിയ്ക്കും ചുവപ്പുനാടയ്ക്കും മറ്റും വഴിവയ്ക്കുന്ന കാരണങ്ങളിൽ ഒന്ന്. നമുക്ക് വേണ്ടത് മാറാല പിടിച്ച പഴയ നിയമങ്ങളും അവയുടെ അഴിയാ കുരുക്കുകളും അല്ല. ജനങ്ങൾക്ക് ഏറ്റവും സൌകര്യപ്രദമായ നിലയിൽ നിലവിലൂള്ള നിയമങ്ങൾ പൊളിച്ചെഴുതുകയും പുതിയ പുതിയ നിയമങ്ങൾ ഉണ്ടാകുകയും വേണം. ഒരു നിയമം ഉണ്ടാകുമ്പോൾ അത് ജനങ്ങളെ എങ്ങനെ ബാധിയ്ക്കും എന്നതിന്റെ നനാവശങ്ങളും മുൻ കൂട്ടി കാണാനും കഴിയണം. പക്ഷെ ഇതൊക്കെ ആര് ആരോട് പറയും? ആര് കേൾക്കും? ആര് ചെയ്യും?

പിൻകുറിപ്പ്: ഇപ്പോൾ സ്കൂളിൽ കുട്ടികളെ ചേർക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതുകൊണ്ട് ഇപ്പോൾ എല്ലാവരും അത് യഥാവിധി വാങ്ങുന്നു. ഇപ്പോൾ സ്കൂളിൽ ചേർക്കുന്നകുട്ടികൾക്ക് ഭാവിയിൽ ഇതു സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയില്ല. ആവശ്യമായ കാര്യങ്ങൾ യഥാസമയം ചെയ്യാതിരിക്കുകയും നിയമങ്ങൾ പാലിക്കത്തിരിക്കുകയും ചെയ്യുന്ന പ്രവണത പിന്നിട് പല ബുദ്ധിമുട്ടുകൾക്കും ഇടവരുത്തും. അതുകൊണ്ട് എപ്പോഴും സ്വന്തം കുടുംബകാര്യങ്ങളിൽ എല്ലാവർക്കും ഒരു ശ്രദ്ധ വേണം.

No comments: